കഥ

ജാരസംഹിത
June 08, 2026മാന്യനായ ജാരൻ കുറേനേരം ജനലിലൂടെ അകത്തേക്ക് നോക്കിനിന്നു. അവന് ഉള്ളാലെ അസൂയയുണ്ടായി. തന്റെ പെണ്ണ് മറ്റൊരുത്തന്റെ കൂടെ കുണുകുണാ കിടന്നുറങ്ങുന്നു. അവൻ ഒരു ചെറിയ കല്ലെടുത്ത് പതിയെ അവളെ എറിഞ്ഞു. എല്ലാ കോണുകളും നോക്കി കണക്കുകൂട്ടിയാണ് എറിഞ്ഞത്. എന്നാൽ, യാദൃച്ഛികത അതിന്റെ മൂർധന്യത്തിൽ തൊട്ട നിമിഷമായിരുന്നു അത്. ആ സമയം ഭർത്താവ് കൂർക്കം വലിച്ചുകൊണ്ട് ഒന്ന് ഇടംവലം തിരിഞ്ഞു. ദൗർഭാഗ്യമെന്നു പറയട്ടെ, ചെറുകല്ല് അയാളുടെ നെറ്റിയിൽ തന്നെ ചെന്നുകൊണ്ടു. എന്താണ് സംഭവിച്ചത് എന്നറിയാതെ തന്നെ അയാൾ ഉണർന്നു. ജാരൻ അന്തംവിട്ട് അയാളെ നോക്കി ജനലിന്റെ ഇപ്പുറത്ത് നിന്നു.

ആട്
June 01, 2026സോഫീ... നിന്റെ ഓരോ തുള്ളി രക്തത്തെയും നിന്റെ ഓരോ രോമകൂപത്തെയും ഞാൻ തിരിച്ചറിയുന്നുണ്ട്. നിന്റെ ശ്വാസഗന്ധം പോലും എത്ര അകലത്തിലും എനിക്ക് അനുഭവപ്പെടുന്നുണ്ട്. നീ എപ്പോഴും എന്നരികിലുണ്ട്; എത്രയെത്ര കാതങ്ങൾക്കകലെയാണെങ്കിലും.” സോഫിയയുടെ ചുണ്ടുകളിൽ അറിയാതൊരു ചിരിവിടർന്നു. അപ്പോഴും അയാളുടെ സ്വരം കാതുകളിലുണ്ടായിരുന്നു. “എന്റെ ഹൃദയത്തിനൊപ്പം നിന്റെ ഹൃദയമെപ്പോഴുമുണ്ട്. നിന്റെ പാദചലനങ്ങൾ പോലും എനിക്ക് കേൾക്കാൻ കഴിയുന്നുണ്ട്. അതെത്ര ശാന്തമാണ്. നിന്റെ ഓരോ മുടിയിഴകളെയും ഞാൻ തഴുകുകയാണ്. ജന്മാന്തരങ്ങളിലെ ബന്ധം.” അപ്പോഴും സോഫി ചിരിച്ചു. ആ ചിരിയിലൂടെ ഒരായിരം ചോദ്യങ്ങൾ ഫ്രാൻസിസിൽ എത്തുന്നുണ്ടായിരുന്നു. ഒരു കൂരയ്ക്കു താഴെ, ഒരു ശ്വാസമായി കൂടെ കഴിയുന്ന ഭർത്താവ് സോളമൻ ഒരിക്കൽപോലും തന്നോട് പ്രണയത്തെക്കുറിച്ച് സംസാരിച്ചിട്ടേയില്ലെന്ന് ഫ്രാൻസിസിനോട് പറയുമ്പോൾ, അയാൾ അമർത്തിച്ചിരിച്ചു പറഞ്ഞു. “അതിന്, കല്യാണം കഴിക്കുന്നത് പ്രണയിക്കാനാണെന്ന് നിന്നോടാരു പറഞ്ഞു. കല്യാണത്തിലൂടെ നമ്മൾ പരസ്പരം നഷ്ടപ്പെടുകയാണ്.” സോഫിയയ്ക്ക് സത്യത്തിൽ ഫ്രാൻസിസിന്റെ ആശയങ്ങളോട് സംവദിക്കാൻ താൽപ്പര്യം തോന്നിയില്ല. പക്ഷെ അയാൾ പറഞ്ഞതിനെക്കുറിച്ച് ഒരുപാട് ചിന്തിക്കുകയും ചെയ്തു. സത്യത്തിൽ പ്രണയമെന്താണ്? ഫ്രാൻസിസ് എന്ന പ്രണയഭ്രാന്തൻ തന്റെ ജീവിതത്തിൽ വന്നില്ലായിരുന്നുവെങ്കിൽ ഇപ്പോഴും തനിക്കതൊരു മരീചിക മാത്രമായിരുന്നേനെ.

പാതാളവഴി
May 23, 2026കവലയിലേക്ക് ഇറങ്ങിയെങ്കിലും പ്രകാശന്റെ മകൻ ഉള്ളിലൊരു കനലായി അവശേഷിച്ചു. വന്നതറിഞ്ഞ് വാർഡ് മെമ്പറടക്കം വീട്ടിൽ വന്ന് പഴയതൊക്കെ മറന്ന്, പുതിയൊരു ജീവിതം തുടങ്ങണമെന്നൊക്കെ പറഞ്ഞ് ചേർത്തു പിടിച്ചിട്ടും ഉള്ളിലെ ഭയം ഉന്മേഷത്തെ കെടുത്തി. കത്തിയുമായി രാഹുൽ വന്ന് മുന്നിൽ നിൽക്കുന്നത് സ്വപ്നം കണ്ട് ഞെട്ടി ഉണർന്നു. വീടുവരെയെത്തി ഭീഷണി മുഴക്കണമെങ്കിൽ അവൻ കാത്തിരിക്കുകയാവും, ഒരവസരത്തിനായി. ഒരേസമയം കോപവും നിരാശയുമുണ്ടായി. സമനില തെറ്റുമെന്ന് തോന്നിയ ഏതോ ഒരു നിമിഷത്തിലാണ് വീടിനു പിന്നിലെ ചായ്പ്പിലേക്ക് ഇറങ്ങിയത്. മൂർച്ച കുറയുമ്പോൾ ഓലമടൽ കീറുന്ന കത്തികൾ ഉപേക്ഷിക്കും. ചായ്പ്പിലൊരു പാട്ടയിലാണ് കൊണ്ടിടാറുള്ളത്. പതിനാല് കൊല്ലമായിട്ടും അതിനുള്ളിൽ അപ്പോഴും ഉണ്ടായിരുന്നു കത്തികൾ, അയാളെയും കാത്തിട്ടെന്നവിധം. ജയിലിലായതിനു ശേഷം ആ പാട്ടയ്ക്കരികിലേക്ക് ആരും ചെന്നിട്ടുണ്ടാകില്ല. മാറാലമൂടി കിടക്കുന്നു. തുരുമ്പെടുത്ത് ദ്രവിച്ചു തുടങ്ങിയതിൽനിന്നും കുറച്ചെങ്കിലും നല്ലതെന്നു തോന്നിയ ഒരെണ്ണമെടുത്തു. രാധിക തയ്യൽ സാധനങ്ങൾ വാങ്ങാനായി ടൗണിലേക്കും ഹിമ കോച്ചിങ് സെന്ററിലേക്കും പോയശേഷമാണ് അയാൾ ആലയിലേക്കിറങ്ങിയത്.






