കഥ

ചെന്പൻ വള്ളത്തിൽ മറഞ്ഞിറങ്ങിയ ശബ്ദങ്ങൾ
September 05, 2026ഓർമകൾ മുംബൈയിലെ പൊടിയും നിയോണും കടന്ന്, വിസ്മൃതിയിലാഴ്ന്ന ബാല്യത്തിലേക്ക് പറന്നു. പുഴയോട് ചേർന്നുള്ള എന്റെ ഗ്രാമം. പെരുമ്പുഴയുടെ തീരത്ത് താമസിക്കുന്ന ഞങ്ങൾക്കിടയിൽ, ഇതുപോലുള്ള അവിശ്വസനീയ കഥകൾ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. അതിൽ ഏറ്റവും വിചിത്രമായ ഒന്നാണ് എന്റെ മനസ്സിനെ വീണ്ടും നാട്ടിലേക്ക് വലിച്ചടുപ്പിച്ചത്... ഒരു ഓർമ, ഒരു സന്ധ്യ, ഒരു നിഴൽ.

അഡ്രിയാന
August 29, 2026എഴുപതു വയസ്സോളം പ്രായമുണ്ടായിരുന്നു അയാൾക്ക്. ക്ലീൻ ഷേവ് ചെയ്ത നീളമുള്ള മുഖം. അൽപ്പം കോടിയ ചുണ്ടുകൾ. വിരിഞ്ഞ നെഞ്ച്. നീളമുള്ള കൈകാലുകൾ. തീക്ഷ്ണതയുള്ള പാതിമയങ്ങിയ കണ്ണുകൾ. വൃത്തിയുള്ള വസ്ത്രങ്ങൾ; ഇളം നിറമുള്ള ചെക്കിന്റെ മുറിക്കയ്യൻ ഷർട്ടും ക്രീം നിറമുള്ള പാന്റും. കയ്യിൽ ഒരു പഴയ വാച്ച്. വളരെ പരിചയം തോന്നുന്ന മുഖമാണെങ്കിലും എത്ര ശ്രമിച്ചിട്ടും അഡ്രിയാനയ്ക്ക് അയാളെ ഓർത്തെടുക്കാൻ കഴിഞ്ഞില്ല. അവർ ശ്രദ്ധ മാറ്റാനായി നോട്ടം കുരിശിലേക്കാക്കി. കുറച്ചുനേരം നിർബന്ധപൂർവം നോക്കിയിരുന്നപ്പോൾ യേശുവിന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി അവർ കണ്ടുപിടിച്ചു.

പൂക്കൾ പച്ച നിറത്തിൽ
August 15, 2026എനിക്ക് കേട്ടുകേൾവി പോലുമില്ലാത്ത ഏതോ ഇടത്തുനിന്നാണ് കത്തിന്റെ വരവെന്ന് ആമി വിലാസം വായിച്ചപ്പോൾ തന്നെ മനസ്സിലായി. കത്തിന്റെ ആധികാരികത ചോർന്നുപോവാതിരിക്കാൻ വിഷയംപോലും അയാൾ മുൻകൂറായി കുറിച്ചിരുന്നു. ഏറെ കാലമായി മലയാളത്തിൽ കഥകൾ വായിക്കുന്ന ഒരാളാണ് ഞാൻ. നിങ്ങളുടെ രണ്ടുമൂന്നു കഥകളെങ്കിലും ഞാൻ മുമ്പ് വായിച്ചിട്ടുണ്ട്. അപ്പോഴൊക്കെയും സൂചിപ്പിക്കണമെന്ന് തോന്നിയ കാര്യങ്ങളാണ് ഇനി പറയാൻ പോകുന്നത്. ആദ്യമൊക്കെ വായിക്കുമ്പോൾ ഇവ അച്ചടിപ്പിശകാവുമെന്നാണ് കരുതിയത്. എന്നാൽ പിന്നീടുള്ള കഥകളിലും അതാവർത്തിച്ചപ്പോൾ, ഇത് പറയാതിരിക്കുന്നത് ശരിയല്ലെന്ന് തോന്നി. നിങ്ങൾ കഥകളിൽ നിറങ്ങളെ കൊണ്ടുവരുന്നത് തീരെ യുക്തിസഹമല്ലാത്ത രീതിയിലാണ്. ഒരു വായനക്കാരനു പോയിട്ട്, മനുഷ്യന്റെ സാമാന്യബോധത്തിന് പോലും അവ നിരക്കുന്നില്ല. കഴിഞ്ഞ ലക്കത്തിൽ വന്ന കഥയിലെ പ്രധാന കഥാപാത്രമായ ആനയെ നിങ്ങൾ "ചുവപ്പാ'യി ചിത്രീകരിച്ചു. അതേ കഥയിലെ ആട് നീല മുട്ടനാടുകളായി. അതൊക്കെ പോട്ടെ എന്ന് വയ്ക്കാം. ഇതിനു രണ്ടുമാസം മുമ്പേ വന്ന നീണ്ടകഥയിലെ മയിലിന് നിങ്ങൾ കൊടുത്ത നിറം മഞ്ഞയായിരുന്നു. മയിൽ നമ്മുടെ ദേശീയ പക്ഷിയാണെന്ന കാര്യംപോലും നിങ്ങൾ മറന്നോ? മനുഷ്യനായാൽ ഇത്തിരിയെങ്കിലും രാജ്യസ്നേഹം വേണ്ടേ?
തുമ്പിയെക്കൊണ്ട് കല്ലെടുപ്പിയ്ക്കുന്ന രണ്ട് കുട്ടികൾ
August 01, 2026‘‘നീ എന്തിനാ ജാക്ക് ഫ്രൂട്ട് എന്ന് പറഞ്ഞേ... അത് മാത്രാണോ ചക്ക. ഇതൊക്കെ ചക്കയല്ലേ...’’ താൻ ചെയ്തതും പറഞ്ഞതും ന്യായമർഹിക്കുന്നു എന്ന തോന്നൽ അപ്പോഴും തുമ്മുവിനുണ്ട്. ചാച്ചു ഏങ്ങിയേങ്ങി കരഞ്ഞു. കണ്ണിൽനിന്നും മൂക്കിൽനിന്നും നിറയെ വെള്ളം വന്നു. തുമ്മു വീട്ടിലേക്ക് നോക്കി. പതുക്കെ സംസാരിക്കുന്ന ആളുകൾ. വലിയ ഒച്ചയും ബഹളവും ഒന്നും കേൾക്കാനില്ല. കുറച്ചുപേർ കയറിപ്പോകുന്നു. കുറച്ചുപേർ ഇറങ്ങി വരുന്നു. അതിനിടയിൽ ഇവന്റെ കരച്ചിൽ എല്ലാവരും ശ്രദ്ധിക്കുമെന്ന് തുമ്മുവിന് മനസ്സിലായി. അവൻ പ്ലാവിന്റെ മേലോട്ട് നോക്കി. അയനിച്ചക്ക കുടുംബമായി തൂങ്ങിക്കിടക്കുന്നു. ‘‘ഒരു സൂത്രം കാണിച്ചു തരാം.’’ ഏങ്ങലിനിടയിലും തുമ്മു പറഞ്ഞത് ചാച്ചു കേട്ടു. തുമ്മു അയനിപ്ലാവിനെ വട്ടം പിടിച്ചു. കുഞ്ഞിക്കൈകൾ എത്തിയില്ല. എങ്കിലും തുമ്മു വിട്ടില്ല. പറമ്പിലെ അധികാരി ഇപ്പോൾ തുമ്മുവാണ്. അവൻ പറഞ്ഞാൽ കട ഇരിക്കുന്നിടത്ത് തല ഇരിക്കണം. അവൻ വലിഞ്ഞു കയറാൻ തുടങ്ങി. ചാച്ചു കാഴ്ച കണ്ട് നിൽക്കെ കരയാൻ മറന്നുപോയി. നിത്യാഭ്യാസിയാണ് തുമ്മുമെന്ന് അവന് മനസ്സിലായി. പത്തെണ്ണുന്ന വേഗത്തിൽ തുമ്മു ചക്കയിൽ കൈവെച്ചു. ഭൂമിയിൽ കാലുകുത്തുമ്പോൾ തന്റെ കയ്യിൽ മുഴുത്ത ഒരെണ്ണം തന്നെ വേണമെന്ന വാശിയിൽ തുമ്മു വീണ്ടും കയറി. ഇലകൾക്കിടയിൽ ഒന്നാന്തരമൊരു ചക്ക! ‘‘ടാ ചാച്ചു... നിന്റെ മോന്തേടെ അത്രേം ഇണ്ട്.’’

കണ്ണാടിത്തെരുവ്
July 27, 2026കാണെക്കാണെ അകത്തെ ബിംബങ്ങൾ ഓരോന്നും മനസ്സിൽ പേടി കോരി നിറച്ചു. ഒന്നിനെയും കൂസാതെ മനുഷ്യലോകത്ത് സ്വൈരവിഹാരം നടത്തുന്ന പട്ടികൾക്ക് നഗരഹൃദയത്തിലെ വെറുമൊരു ആശുപത്രിയുടെ ആറാംനില എത്തിപ്പെടാൻ പറ്റാത്ത ഉയരമാകുമോ? നാലു ചുറ്റിൽനിന്നും ഉയർന്നു കേൾക്കുന്ന അപശബ്ദങ്ങൾ കാതടപ്പിക്കുന്നു. കണ്ണിൽ പെടുന്നതെല്ലാം വികൃതരൂപങ്ങളാവുന്നു. അവയ്ക്കിടയിൽനിന്ന് മുഖം അകത്തേക്കിട്ടു തെരുവ് പട്ടികൾ തന്നെ മാത്രം ചുഴിഞ്ഞു നോക്കുന്നു. വാ പിളർന്ന് തേറ്റ കാട്ടി ചോര വാരുന്ന നാക്ക് ഞാത്തി ചാടിക്കടിക്കുവാൻ തക്കം പാർക്കുന്നു. എവിടെ മാലാഖമാരുടെ കാവലാളുകൾ? ആൾക്കൂട്ടങ്ങൾക്കിടയിൽനിന്നു തന്നെയാണ് പട്ടികളുടെ കൂട്ടക്കുരയും ഉയർന്നു കേൾക്കുന്നത്. ഈ കിടപ്പിൽ താൻ എത്ര നിസ്സഹായയാണ്. ഇരയെ കൺമുമ്പിൽ കിട്ടിയതിന്റെ അർമാദം ഊയ്യാരവും കൂക്കിവിളിയുമായി അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിക്കുന്നു. അവറ്റകളുടെ മുഴങ്ങു മണമിതാ ജീവശ്വാസത്തിൽ പടരുന്നു. ഓക്കാനം വരുത്തുന്നു. ഒരിക്കൽക്കൂടി അബോധാവസ്ഥയിലേക്ക് തെന്നി വീഴാതിരിക്കാൻ സ്വയം മുറുകെപ്പിടിച്ചു കിടന്നു ജ്യോത്സ്ന.

തുന്നിക്കെട്ടാത്ത പുസ്തകങ്ങൾ
July 18, 2026ജനറൽ കമ്പാർട്മെന്റിലെ യാത്രക്കാരുടെ അതിപ്രസരമോർത്തപ്പോൾതന്നെ സുകുമാരന് വീർപ്പുമുട്ടുന്നതായി തോന്നി. നെല്ല് പുഴുങ്ങാറുള്ള വട്ടയത്തിൽ കുടുങ്ങിയ പോലെ, നിലം തൊടാതെ ചാഞ്ഞും ചെരിഞ്ഞും വണ്ടിയുടെ ഗതിവേഗത്തിനൊപ്പം ആളുകൾ മുട്ടിയുരുമ്മുമ്പോൾ വിയർപ്പും ഉഛ്വാസവായുവും നാറും. സ്വയംശീലിച്ച മെയ്വഴക്കത്തിൽ അഭ്യാസപ്രകടനമായി മാറും കുറച്ചുകാലം ഇനി യാത്ര. ജീവിതത്തിന്റെ അർഥമില്ലായ്മയേയും നിസ്സാരതയേയുംപറ്റി ആലോചിക്കാവുന്ന നേരമാണ്. എന്താണിത്ര കഠിനമായ ആലോചന? ചന്ദ്രബാബുവാണ്. പരിചിതമുഖം കണ്ടതിന്റെ ആശ്വാസത്തിൽ സുകുമാരൻ ചിരിച്ചു. ഒന്നൂല്യാപ്പാ. ഈ വെക്കേഷനൊന്നു കഴിഞ്ഞുകിട്ടേണ്ട കാര്യമോർത്തതാ. വാഗൺ ട്രാജഡിയൊക്കെ എത്ര ഭേദായിരിക്കും. ഓ, അപ്പോ ദുരന്തബോധാണോ ചിരിപ്പിക്കണത്. നിങ്ങളങ്ങനെ സാഹിത്യൊന്നും വായിക്കണ കൂട്ടത്തിലല്ലല്ലോ കുമാരേട്ടാ. ഇതിനിപ്പോ വായിച്ചറിവൊന്നും ആവശ്യല്യാ ചന്ദ്രാ, ഇക്കണ്ട കാലം ജീവിച്ചത് ധാരാളം.

എൻഡുൽക്കർ
July 13, 2026അപ്പൻ ഗൾഫിലായിരുന്നെങ്കിലും വീട്ടിൽ ടിവി വാങ്ങിയിരുന്നില്ല. പിള്ളേരുടെ പഠിത്തം പോകുമെന്ന പേടിയായിരുന്നു. കളിയുള്ളതിന്റെ പിറ്റേദിവസം പത്രം വരാനായി കാത്തിരിക്കും. പത്രത്തിലുണ്ടാകും ലിറ്റിൽ മാസ്റ്ററുടെ ബാറ്റങ്കം വടക്കൻപാട്ട്. പാകിസ്ഥാന്റെ അബ്ദുൽ ഖാദിർ മുതൽ ലോകത്തുള്ള പല വമ്പൻ ബൗളർമാരെയും അടിച്ചുനൂത്തതിന്റെ വീരകഥകൾ.

കോട
July 04, 2026വളരെക്കുറച്ചു സാധനങ്ങളേ ആ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ചുവരിലെ ഒന്ന് രണ്ട് പെയിന്റിങ്ങുകൾ, പഴയ ഒരു റേഡിയോ, ഷെൽഫിലെ കുറച്ചു പുസ്തകങ്ങൾ, അമ്മയ്ക്കും സഹോദരങ്ങൾക്കും ഒപ്പമുള്ള പഴയ ചില ഫോട്ടോകൾ എന്നിവ. പക്ഷെ ഇന്നലെ വരുമ്പോൾ കണ്ടതിൽനിന്നും മാറിയാണ് ഇന്നവയുടെ സ്ഥാനം എന്ന തിരിച്ചറിവ് ഒരു മിന്നൽപ്പിണറിനെ എന്റെ തലച്ചോറിലൂടെ കടത്തിവിട്ടു. ഞാൻ എഴുന്നേറ്റ് അടുക്കളയിലേക്ക് പാളിനോക്കി. സുമിത്ത് ചായ കൂട്ടുന്ന തിരക്കിലാണ്. ഹാളിനോട് ചേർന്നുള്ള പാതി ചാരിയിട്ടിരുന്ന അയാളുടെ ബെഡ്റൂമിലേക്ക് ഞാൻ പതിയെ കടന്നു. ഇന്നലെ മേശപ്പുറത്ത് വാരിവലിച്ചിട്ടിരുന്ന പുസ്തകങ്ങളും പെൻകെയ്സുമെല്ലാം വളരെ വൃത്തിയായി അടുക്കി വച്ചിരുന്നു. ഒരാധിയോടെ മുറിയുടെ മൂലയിൽ വച്ചിരുന്ന തുണി സ്റ്റാൻഡിനരികിലേക്ക് ഞാൻ നടന്നു. ഇന്നലെ മടക്കിയിട്ടിരുന്ന തുണികളെല്ലാം അതിൽ അങ്ങനെ തന്നെയുണ്ടായിരുന്നു. സ്റ്റാൻഡിലെ പൈപ്പുകൾ തമ്മിൽ യോജിപ്പിച്ചിരുന്ന വലിയ കറുത്ത സ്ക്രൂവിന് മുകളിലായി പിടിപ്പിച്ചിരുന്ന രഹസ്യങ്ങളുടെ മൂന്നാം കണ്ണ് ഞാൻ ധൃതിപ്പെട്ടു വലിച്ചെടുത്തു ബാഗിലാക്കി തിരികെ നടന്നു. ചുളിവുകൾ വീണുകിടന്ന അയാളുടെ കിടക്കയിലേക്ക് അതിനിടയിലും പാളിനോക്കാൻ ഞാൻ മറന്നില്ല. അതിൽ വാടിക്കരിഞ്ഞുകിടന്നിരുന്ന മുല്ലപ്പൂക്കൾ മറ്റെന്തെങ്കിലുമായിരിക്കുമെന്നു വിശ്വസിപ്പിക്കാൻ ഒരുവട്ടംകൂടി ഞാൻ സൂക്ഷിച്ചു നോക്കി. ഇന്നലെയുടെ കൊഴിഞ്ഞുവീണ സ്വപ്നങ്ങൾ പോലെ അവ എന്നെ നിസ്സഹായമായി നോക്കി.

നഗ്നം
June 27, 2026അവൾക്ക് ആശ്വാസമായി. തന്റെ നഗ്നത തനിക്ക് മാത്രം തോന്നുന്ന ഒന്നാണെന്ന് അവൾ ഉറപ്പിച്ചു. മറ്റാർക്കും അത് കാണാൻപോലും കഴിയുന്നില്ല. എന്നാലും എന്താണ് തനിക്ക് പറ്റിയതെന്നോർത്ത് പിന്നിട്ട വഴികളെ അവൾ സൂക്ഷ്മമായി ആലോചിച്ചു നോക്കി. സൂക്ഷ്മമായ ആലോചനയിൽ ചീറിപ്പാഞ്ഞുകൊണ്ടിരുന്ന ബസ്സിനെ അവൾ പിന്നിലേക്ക് പ്രവർത്തിപ്പിച്ചു. എല്ലാം നിമിഷ നേരംകൊണ്ട് പിന്നിലേക്ക് പോയി. തെറിച്ചുവീണ ബാഗുകളും ആളുകളും തൽസ്ഥാനത്തേക്ക് ചെന്നുനിന്നു. മൂടി തുറന്ന് ചിതറിയ ചോറ്റുപാത്രം എല്ലാം വാരിപ്പെറുക്കി പിന്നിലേക്ക് സഞ്ചരിച്ച് ഒരു കമ്പിയിൽ തട്ടി അടപ്പിട്ട് ഷെൽഫിൽ ഭദ്രമായി ഇടംപിടിച്ചു. തെറിച്ചുവീണ ഒരു പെൻസിൽ ഹോംവർക്ക് ചെയ്തിരുന്ന കുട്ടിയുടെ കൈകളിലേക്ക് തിരികെയെത്തി. ഒരു പെൺകുട്ടിയുടെ വെള്ളക്കുപ്പിയിൽനിന്ന് തെറിച്ച ജലം ജീവനുള്ളതുപോലെ കുപ്പിയിലേക്ക് ഇറങ്ങിപ്പോയി.അലറിവിളിച്ച യാത്രക്കാരുടെ അലർച്ച അവ്യക്തമായൊരു ശബ്ദമായി അവരുടെ തൊണ്ടക്കുഴിയിലേക്ക് മടങ്ങി. അവർ നിശ്വസിച്ച വായു ശ്വസനത്തിലേർപ്പെടാതെ അനന്തമായി കിടന്നു. കുഴിയിൽ ചാടിയ ബസ് പിന്നോട്ടായി. എതിരേ വന്ന വണ്ടി ചീറിപ്പാഞ്ഞ് പിന്നിലേക്ക് പോയി. അതിനിടയ്ക്ക് കമ്പിയിൽ തട്ടിയ സുമിതയുടെ തല അനേകം യാത്രക്കാരുടെ ശാന്തമായ തലകളോടൊപ്പം പിന്നിലേക്കിരുന്നു. ആ സമയം അവൾ ഒരു ചുവന്ന സാരിയും മാച്ചിങ് മാച്ചിങ്ങായി ധരിച്ച മറ്റു വസ്ത്രങ്ങളും അണിഞ്ഞിരുന്നതായി അവൾ കണ്ടു. ആ നിമിഷങ്ങൾക്കിടയിൽ നെറ്റിയും കമ്പിയും ചേർന്ന് മസ്തിഷ്കത്തിൽ പ്രവർത്തിപ്പിച്ച ഗൂഢമായ എന്തോ പ്രവൃത്തി കാരണമാണ് തനിക്കിതെല്ലാം സംഭവിച്ചതെന്ന് സുമിത തിരിച്ചറിഞ്ഞു. പറഞ്ഞതുപോലെ ഒന്ന് മുഖം കഴുകിയാൽ എല്ലാം ശരിയാവുമെന്ന് തന്നെ അവൾ കരുതി. എങ്കിലും കല്യാണം കഴിഞ്ഞും ഇതുവരെ പ്രസവിക്കാത്ത നൂൽബന്ധം പോലുമില്ലാത്ത സുന്ദരിയായ ഒരു പെൺകുട്ടി കൂടെ യാത്ര ചെയ്തിട്ടും ആളുകൾക്ക് അത് കാണാനുള്ള യോഗമുണ്ടായില്ലല്ലോ എന്നോർത്ത് സുമിതയ്ക്ക് സങ്കടമോ സന്തോഷമോ തോന്നി. ജീവിതത്തിൽ ആരും നേരിടാത്ത ഇത്തരം സന്ദർഭങ്ങളെ എങ്ങനെ നേരിടുമെന്നാലോചിക്കാൻ അവൾ കുറച്ചുനേരം ബസിനൊപ്പം നഗരത്തിലൂടെ പാഞ്ഞു.

നീലവെളിച്ചം
June 27, 2026കുഞ്ഞുമോൻ ആദ്യം എയർഗണ്ണിനെ ആകമൊത്തം വിരലുകൾ കൊണ്ടൊന്നുഴിഞ്ഞു. എന്നിട്ട് കഷ്ടപ്പെട്ട് പൊക്കി തന്റെ ഉയരത്തിന്റെ പകുതിയോളമെത്തിച്ചു. മുട്ടുയർത്തി മടക്കി അതിൽ താങ്ങിവച്ച്, വീണ്ടും ഉയർത്തി, അതിന്റെ അടിഭാഗം കക്ഷത്തിനിടയിലിറുക്കി, രണ്ട് കൈകൊണ്ടും മിനുസമുള്ള കുഴൽഭാഗം താങ്ങിനിന്നു. ഇനി ഏത് കൈകൊണ്ട് കാഞ്ചി വലിക്കും? “എങ്ങനാ രജി മാമാ ഇതെടുത്ത് പട്ടാളക്കാര് ഓടണേ, എന്നാ വെയിറ്റാ.” “അതാണ് മോനേ കുഞ്ഞുമോനേ ഞങ്ങള് പട്ടാളക്കാര്ടെ പവറ്. നീയീ രജി മാമന്റെ കക്ഷോം കൈയും കണ്ടില്ലേ, തോക്ക് താങ്ങി താങ്ങി ഉണ്ടായ തഴമ്പാ.” കൈലി മാത്രമുടുത്തിരുന്ന രജി വലതുകക്ഷത്തിനും വയറിനുമിടയിലുള്ള കറുകറുത്തൊരു തഴമ്പ് പൊക്കിക്കാണിച്ചപ്പോൾ, അതൊരു കുരുവില്ലാത്ത കറുത്ത മുന്തിരിപോലെ മുഴച്ചുനിന്നു. കുഞ്ഞുമോന്റെ കൈയിൽനിന്നും എയർഗൺ വാങ്ങി രജി നിലത്തു കുത്തിനിർത്തി. കുഞ്ഞുമോന്റെ നെഞ്ചോളമുണ്ടായിരുന്നു അത്. “കുഞ്ഞുമോനേ ഇതാണേ ചെറുത്, എയർ പിസ്റ്റൾ. ഷെല്ലിട്ട് അടിക്കണ സാധനം. ഇതിന്റെ എരട്ടി കനമുണ്ട് ഒറിജിനലിന്. ഞാനിതിപ്പൊ വേണേ വിരലിൽ തൂക്കി പൊട്ടിക്കും. പന്നീം കൊരങ്ങനുമൊന്നും രജി മാമന്റെ തൊടീല് തൊടില്ല. തൊട്ടാ...” രജി ഒരു രഹസ്യം കണക്കേ ശബ്ദം താഴ്ത്തി കുഞ്ഞുമോനോട് പറഞ്ഞു. “സാധാ പെല്ലറ്റൊന്നും അല്ല കുഞ്ഞുമോനേ, ഞാനൊരു സ്പെഷ്യൽ സാധനാ ഇട്ടടിക്കുവാ. ഇവടെ കിട്ടുന്ന ലോക്കല് കേറിയാ കാട്ടുപന്നീടെ കുണ്ടീല് ഒരിക്കിളി, അത്രേ ഉള്ളൂ. ശിവകാശീന്നിറക്കുന്ന ഈ സാധനമിട്ടടിച്ചാ അവന്റെ കുണ്ടി തുളഞ്ഞ് തീട്ടം പുറത്തെത്തും.”

‘പൂമ്പാറ്റ’ മാഫിയ
June 27, 2026ഒരു നിമിഷം. സാറിന്റെ അലർച്ചയിൽ കത്തിയുമായി വന്നവൻ ഉലഞ്ഞുപോയി. അവൻ കൊഞ്ചുപോലൊന്ന് വളഞ്ഞു. അവൻ ശബ്ദം താഴ്ത്തി കുറ്റബോധത്തോടെ പറഞ്ഞു; അയ്യോ. ഇന്ദുസാറോ... അവൻ പെട്ടെന്ന് കത്തി മുതുകിലേക്ക് മാറ്റി വളിച്ച ചിരിയോടെ പിറകോട്ടു രണ്ടടി വച്ചു. ഇന്ദുസാറിന്റെ ശബ്ദം വീണ്ടുമുയർന്നു: ‘‘മര്യാദകേട് കാണിക്കുന്നോടാ...’’ ക്ലീറ്റസ് ‘സോറി. സാറേ. പറ്റിപ്പോയി. നിർത്തുകയാ... നിർത്തുകയാ...’ എന്നു പറഞ്ഞ് പെട്ടെന്ന് തിരിഞ്ഞ് വേഗം നടന്ന് ഒരു തൂണിന്റെ മറവിലൂടെ അപ്രത്യക്ഷനായി. സാറ് അവിടെനിന്ന് ഒച്ചവച്ചു: ‘‘നിന്റെ ടോണിപ്പട്ടിയെ കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി. നീയിവിടെ ഉണ്ടെന്ന്. പറഞ്ഞിട്ടുണ്ട്. മനോരമേന്ന് ജോലി കഴിഞ്ഞ് ആൾക്കാരു വരും. നിന്റെ അഹങ്കാരം കാണിക്കരുതെന്ന്... നീയങ്ങ് വാ. ഞാൻ കാണിച്ചുതരാം.’’ കേൾക്കാൻ അവിടെങ്ങും ക്ലീറ്റസ് ഉണ്ടായിരുന്നില്ല. എനിക്ക് ഭയങ്കര സുരക്ഷിതത്വം തോന്നി. ഞങ്ങൾ മെല്ലെ റയിൽവേസ്റ്റേഷൻ ഭാഗത്തേക്ക് നടന്നു. നിരപ്പായി, സ്വസ്ഥതയായപ്പോ ഞാൻ ചോദിച്ചു: ‘‘സാറിനറിയാവുന്ന പാർടിയാ ഇല്ലേ...’’ ഇന്ദുസാറ് പൊട്ടിച്ചിരിച്ചു: ‘‘പാവത്താനാ. ഭയങ്കര യാദൃച്ഛികതയായിപ്പോയി. നമ്മളിപ്പോ പൂമ്പാറ്റയിലെ ‘സ്നേഹത്തിന്റെ കഥ’കളെ കുറിച്ച് പറഞ്ഞില്ലേ? അതെഴുതിയതിന് ഇവനാ കാരണക്കാരൻ. ഈ ക്ലീറ്റു. കൊച്ചിയിൽ കറങ്ങി നടന്ന് കൊച്ചിലേ തുടങ്ങിയ ഉഡായിപ്പാ ഇവന്റെ ലൈഫ്.’’

നഗ്നം
June 20, 2026അയ്യോ! അവൾ പെട്ടെന്ന് നഗ്നതയെന്ന് തോന്നിക്കുന്ന ഭാഗങ്ങളെ കൈകൊണ്ട് മറച്ച് ചുറ്റിലും നോക്കി. ഭാഗ്യത്തിന് അപകടത്തിൽ തങ്ങി നിന്ന ആരുടെയോ അലർച്ചയാണതെന്ന് കരുതി യാത്രക്കാരാരും അത് ശ്രദ്ധിച്ചില്ല. അവരെല്ലാം തെറിച്ചുപോയ ചോറ്റുപാത്രവും ബാഗും മറ്റു സാധനങ്ങളും പെറുക്കിവയ്ക്കുന്ന തിരക്കിലായിരുന്നു. ചിലരാണെങ്കിൽ ഡ്രൈവറുടെ അനാസ്ഥയെ ചൊല്ലി മുറുമുറുക്കുന്നുമുണ്ട്. സുമിത, താൻ രാവിലെ ധരിച്ചിറങ്ങിയ ചുവന്ന യൂണിഫോം സാരിയും മാച്ചിങ് മാച്ചിങ്ങായി ധരിച്ച മറ്റു വസ്ത്രങ്ങളും എവിടെപ്പോയെന്ന് ഭയത്തോടെ ആശ്ചര്യപ്പെട്ടു. നോക്കുമ്പോൾ കുട്ടിക്കാലംമുതൽ അരയിലുണ്ടായിരുന്ന കാടാമ്പുഴ ഭഗവതിയുടെ ഏലസ്സ് പോലും കാണാനില്ല. കാടാമ്പുഴയമ്മേ തനിക്കിതെന്ത് പറ്റിയെന്നോർത്ത് അവൾ പതിയനെ ചുറ്റിലും നോക്കി. ആരും തന്നെ ശ്രദ്ധിക്കുന്നതായി അവൾക്ക് കാണാൻ കഴിഞ്ഞില്ല. അവരെല്ലാം ചെന്നെത്തിപ്പെടേണ്ട സ്ഥലത്തേക്കുറിച്ചോ ചെയ്തുതീർക്കേണ്ട കാര്യങ്ങളെയോർത്തോ ബസിനൊപ്പം പായുകയാണ്.

ജാരസംഹിത
June 08, 2026മാന്യനായ ജാരൻ കുറേനേരം ജനലിലൂടെ അകത്തേക്ക് നോക്കിനിന്നു. അവന് ഉള്ളാലെ അസൂയയുണ്ടായി. തന്റെ പെണ്ണ് മറ്റൊരുത്തന്റെ കൂടെ കുണുകുണാ കിടന്നുറങ്ങുന്നു. അവൻ ഒരു ചെറിയ കല്ലെടുത്ത് പതിയെ അവളെ എറിഞ്ഞു. എല്ലാ കോണുകളും നോക്കി കണക്കുകൂട്ടിയാണ് എറിഞ്ഞത്. എന്നാൽ, യാദൃച്ഛികത അതിന്റെ മൂർധന്യത്തിൽ തൊട്ട നിമിഷമായിരുന്നു അത്. ആ സമയം ഭർത്താവ് കൂർക്കം വലിച്ചുകൊണ്ട് ഒന്ന് ഇടംവലം തിരിഞ്ഞു. ദൗർഭാഗ്യമെന്നു പറയട്ടെ, ചെറുകല്ല് അയാളുടെ നെറ്റിയിൽ തന്നെ ചെന്നുകൊണ്ടു. എന്താണ് സംഭവിച്ചത് എന്നറിയാതെ തന്നെ അയാൾ ഉണർന്നു. ജാരൻ അന്തംവിട്ട് അയാളെ നോക്കി ജനലിന്റെ ഇപ്പുറത്ത് നിന്നു.

ആട്
June 01, 2026സോഫീ... നിന്റെ ഓരോ തുള്ളി രക്തത്തെയും നിന്റെ ഓരോ രോമകൂപത്തെയും ഞാൻ തിരിച്ചറിയുന്നുണ്ട്. നിന്റെ ശ്വാസഗന്ധം പോലും എത്ര അകലത്തിലും എനിക്ക് അനുഭവപ്പെടുന്നുണ്ട്. നീ എപ്പോഴും എന്നരികിലുണ്ട്; എത്രയെത്ര കാതങ്ങൾക്കകലെയാണെങ്കിലും.” സോഫിയയുടെ ചുണ്ടുകളിൽ അറിയാതൊരു ചിരിവിടർന്നു. അപ്പോഴും അയാളുടെ സ്വരം കാതുകളിലുണ്ടായിരുന്നു. “എന്റെ ഹൃദയത്തിനൊപ്പം നിന്റെ ഹൃദയമെപ്പോഴുമുണ്ട്. നിന്റെ പാദചലനങ്ങൾ പോലും എനിക്ക് കേൾക്കാൻ കഴിയുന്നുണ്ട്. അതെത്ര ശാന്തമാണ്. നിന്റെ ഓരോ മുടിയിഴകളെയും ഞാൻ തഴുകുകയാണ്. ജന്മാന്തരങ്ങളിലെ ബന്ധം.” അപ്പോഴും സോഫി ചിരിച്ചു. ആ ചിരിയിലൂടെ ഒരായിരം ചോദ്യങ്ങൾ ഫ്രാൻസിസിൽ എത്തുന്നുണ്ടായിരുന്നു. ഒരു കൂരയ്ക്കു താഴെ, ഒരു ശ്വാസമായി കൂടെ കഴിയുന്ന ഭർത്താവ് സോളമൻ ഒരിക്കൽപോലും തന്നോട് പ്രണയത്തെക്കുറിച്ച് സംസാരിച്ചിട്ടേയില്ലെന്ന് ഫ്രാൻസിസിനോട് പറയുമ്പോൾ, അയാൾ അമർത്തിച്ചിരിച്ചു പറഞ്ഞു. “അതിന്, കല്യാണം കഴിക്കുന്നത് പ്രണയിക്കാനാണെന്ന് നിന്നോടാരു പറഞ്ഞു. കല്യാണത്തിലൂടെ നമ്മൾ പരസ്പരം നഷ്ടപ്പെടുകയാണ്.” സോഫിയയ്ക്ക് സത്യത്തിൽ ഫ്രാൻസിസിന്റെ ആശയങ്ങളോട് സംവദിക്കാൻ താൽപ്പര്യം തോന്നിയില്ല. പക്ഷെ അയാൾ പറഞ്ഞതിനെക്കുറിച്ച് ഒരുപാട് ചിന്തിക്കുകയും ചെയ്തു. സത്യത്തിൽ പ്രണയമെന്താണ്? ഫ്രാൻസിസ് എന്ന പ്രണയഭ്രാന്തൻ തന്റെ ജീവിതത്തിൽ വന്നില്ലായിരുന്നുവെങ്കിൽ ഇപ്പോഴും തനിക്കതൊരു മരീചിക മാത്രമായിരുന്നേനെ.

പാതാളവഴി
May 23, 2026കവലയിലേക്ക് ഇറങ്ങിയെങ്കിലും പ്രകാശന്റെ മകൻ ഉള്ളിലൊരു കനലായി അവശേഷിച്ചു. വന്നതറിഞ്ഞ് വാർഡ് മെമ്പറടക്കം വീട്ടിൽ വന്ന് പഴയതൊക്കെ മറന്ന്, പുതിയൊരു ജീവിതം തുടങ്ങണമെന്നൊക്കെ പറഞ്ഞ് ചേർത്തു പിടിച്ചിട്ടും ഉള്ളിലെ ഭയം ഉന്മേഷത്തെ കെടുത്തി. കത്തിയുമായി രാഹുൽ വന്ന് മുന്നിൽ നിൽക്കുന്നത് സ്വപ്നം കണ്ട് ഞെട്ടി ഉണർന്നു. വീടുവരെയെത്തി ഭീഷണി മുഴക്കണമെങ്കിൽ അവൻ കാത്തിരിക്കുകയാവും, ഒരവസരത്തിനായി. ഒരേസമയം കോപവും നിരാശയുമുണ്ടായി. സമനില തെറ്റുമെന്ന് തോന്നിയ ഏതോ ഒരു നിമിഷത്തിലാണ് വീടിനു പിന്നിലെ ചായ്പ്പിലേക്ക് ഇറങ്ങിയത്. മൂർച്ച കുറയുമ്പോൾ ഓലമടൽ കീറുന്ന കത്തികൾ ഉപേക്ഷിക്കും. ചായ്പ്പിലൊരു പാട്ടയിലാണ് കൊണ്ടിടാറുള്ളത്. പതിനാല് കൊല്ലമായിട്ടും അതിനുള്ളിൽ അപ്പോഴും ഉണ്ടായിരുന്നു കത്തികൾ, അയാളെയും കാത്തിട്ടെന്നവിധം. ജയിലിലായതിനു ശേഷം ആ പാട്ടയ്ക്കരികിലേക്ക് ആരും ചെന്നിട്ടുണ്ടാകില്ല. മാറാലമൂടി കിടക്കുന്നു. തുരുമ്പെടുത്ത് ദ്രവിച്ചു തുടങ്ങിയതിൽനിന്നും കുറച്ചെങ്കിലും നല്ലതെന്നു തോന്നിയ ഒരെണ്ണമെടുത്തു. രാധിക തയ്യൽ സാധനങ്ങൾ വാങ്ങാനായി ടൗണിലേക്കും ഹിമ കോച്ചിങ് സെന്ററിലേക്കും പോയശേഷമാണ് അയാൾ ആലയിലേക്കിറങ്ങിയത്.






