ഇൻഡിഗോ ദുബായ്-മുംബൈ വിമാനത്തിൽ പുക; രാജ്‌കോട്ടിൽ അടിയന്തര ലാൻഡിങ്

രാജ്‌കോട്ട്:ദുബായിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനത്തിൽ പുക നിറഞ്ഞു.പരിഭ്രാന്തി പരന്നതോടെ ഗുജറാത്തിലെ രാജ്‌കോട്ട് ഇന്റർനാഷണൽ എയർപോർട്ടിൽ ഇറക്കി.പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പൈലറ്റ് ഉടൻ തന്നെ രാജ്‌കോട്ട് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയായിരുന്നു.പ്രശ്നം തുടര്‍ന്നതോടെ അടിയന്തര ലാൻഡിംഗിന് അനുമതി തേടി.
വിമാനത്തിന്റെ കാര്‍ഗോ ഹോൾഡിൽ നിന്നാണ് പുക ഉയര്‍ന്നതെന്നാണ് പ്രഥമിക വിവരം. ഇതിന്റെ കാരണം വ്യക്തമല്ല. വിവരം ലഭിച്ചയുടൻ തന്നെ എയർപോർട്ടിൽ സുരക്ഷാ മുൻകരുതലുകൾ ഏര്‍പ്പെടുത്തി.പോലീസും ഫയർഫോഴ്സും ആംബുലൻസുകളും റൺവേയിൽ സജ്ജമാക്കി.ലാൻഡിംഗിന് ശേഷം യാത്രക്കാരെ മുഴുവൻ വിമാനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തെത്തിച്ചു.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും രാജ്‌കോട്ട് പോലീസ് കമ്മീഷണർ വ്യക്തമാക്കി.
അടുത്തിടെയുണ്ടായ രണ്ടാമത്തെ സംഭവം
അടുത്തകാലത്തായി ഇൻഡിഗോ വിമാനത്തിൽ ഉണ്ടാകുന്ന രണ്ടാമത്തെ അടിയന്തര ലാൻഡിംഗ് സംഭവമാണിത്.മേയിൽ ഹൈദരാബാദിൽ നിന്ന് ചണ്ഡീഗഡിലേക്ക് പോയ ഇൻഡിഗോ വിമാനത്തിലും സമാനമായ സാഹചര്യമുണ്ടായിരുന്നു.പക്ഷേ അന്ന് യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന പവർ ബാങ്ക് പൊട്ടിത്തെറിച്ചതാണ് പ്രശ്നമായത്.വിമാനം ചണ്ഡീഗഡ് എയർപോർട്ടിൽ ലാൻഡ് ചെയ്ത ശേഷം ടാക്സി വേയിലൂടെ നീങ്ങുമ്പോഴായിരുന്നു അപകടം.ഇൻഫ്ലേറ്റബിൾ സ്ലൈഡുകൾ ഉപയോഗിച്ചാണ് അന്ന് യാത്രക്കാരെ പുറത്തെത്തിച്ചത്.ഇതിനിടെ ഒരു യാത്രക്കാരന് പരിക്കേൽക്കുകയും ചെയ്തു.









0 comments