വിദ്യാർഥികളെ വേട്ടയാടരുത്, ഉറപ്പുകൾ പാലിക്കുന്നില്ലെങ്കിൽ വീണ്ടും പ്രക്ഷോഭം; സിജെപി

സിജെപി വാര്‍ത്താസമ്മേളനം
ന്യൂഡൽഹി: നീറ്റ് (NEET) പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച നിരവധി വിദ്യാർഥികൾക്കെതിരെ കേസെടുത്ത് വേട്ടയാടുന്നതിനെതിരെ മുന്നറിയിപ്പുമായി സിജെപി. രാജ്യവ്യാപകമായി നടത്തിവന്ന പ്രതിഷേധങ്ങൾ പിൻവലിച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർഥികളെയും മറ്റ് പ്രക്ഷോഭകരെയും ലക്ഷ്യമിട്ട് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുന്ന വേളയിലാണ് സിജെപി രംഗത്തുവന്നത്. സർക്കാർ വാഗ്ദാനങ്ങൾ ലംഘിക്കുന്നുവെന്ന് സിജെപി വക്താവ് സൗരവ് ദാസ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപിൽ സിബലും സിജെപി നേതാക്കൾക്കൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. അസം, ബംഗാൾ, ബിഹാർ എന്നിവിടങ്ങളിലാണ് പൊലീസ് വേട്ടയാടലുകൾ കൂടുതലായും നടക്കുന്നത്. ബിഹാറിൽ തേജ് പ്രതാപ് യാദവടക്കമുള്ള നേതാക്കൾ ജയിലിലാണ്. സമരക്കാർക്കെതിരെ ഡൽഹിയിലോ പുറത്തോ കേസെടുക്കില്ല എന്നായിരുന്നു സർക്കാർ നൽകിയ ഉറപ്പ്. ഈ വാക്കാണ് ലംഘിക്കപ്പെടുന്നത്.
എഫ് ഐ ആറുകൾ അടിയന്തരമായി പിൻവലിക്കണമെന്നും ഉറപ്പുകൾ സർക്കാർ പാലിച്ചില്ലെങ്കിൽ അത് യുവാക്കളോടുള്ള വിശ്വാസ വഞ്ചനയാണെന്നും സൗരവ് ദാസ് പറഞ്ഞു. തടവിലാക്കപ്പെട്ടവരുടെ മോചനവും എഫ്ഐആറുകൾ പിൻവലിക്കലും അടിയന്തരമായി നടന്നില്ലെങ്കിൽ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അടുത്ത ഘട്ട നടപടികളിലേക്ക് നീങ്ങാൻ തങ്ങൾ നിർബന്ധിതരാകുമെന്നും സിജെപി മുന്നറിയിപ്പ് നൽകി. ജെ പി നഡ്ഡയും ഡോ ജിതേന്ദ്ര സിങും തങ്ങൾക്ക് നൽകിയ ഉറപ്പുകൾ എത്രയും വേഗം പാലിക്കണമെന്നും സിജെപി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.










0 comments