'ഇത് പുരോഗമനമല്ല, സമൂഹത്തെ 16-ാം നൂറ്റാണ്ടിലേക്ക് പുറകോട്ട് നയിക്കലാണ്' വി കെ സനോജ്

വി ഡി സതീശൻ, വി കെ സനോജ്
തിരുവനന്തപുരം: പെണ്ണുങ്ങൾ നല്ല കറിയും വെച്ച് വീട്ടിൽ തന്നെ ഇരുന്നോളൂ എന്ന മട്ടിൽ സ്ത്രീകളെ വീണ്ടും അടുക്കളച്ചുവരുകൾക്കുള്ളിലേക്ക് ചുരുക്കാൻ ശ്രമിക്കുന്നത് പുരോഗമനമല്ല, മറിച്ച് സമൂഹത്തെ പതിനാറാം നൂറ്റാണ്ടിലേക്ക് പുറകോട്ട് നയിക്കലാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. അമ്മമാർ ഉണ്ടാക്കുന്ന പ്രത്യേക പരമ്പരാഗത ഡിഷുകൾ പെൺമക്കൾക്കും മരുമക്കൾക്കും പറഞ്ഞ് കൊടുക്കണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സനോജ്.
പ്രീയദർശ്ശിനിയിൽ കയറ്റി സ്ത്രീകളെ സൗജ്യന്യമായി പതിനാറാം നൂറ്റാണ്ടിലേയ്ക്ക് കൊണ്ടു പോകാൻ. നോക്കുകയാണ് കേരളത്തിന്റെ 'പൂക്കി ' മുഖ്യമന്ത്രി വി ഡി സതീശൻ. അമ്മമാർ ഉണ്ടാക്കുന്ന പ്രത്യേക പരമ്പരാഗത ഡിഷുകൾ പെൺമക്കൾക്കും മരുമക്കൾക്കും പറഞ്ഞ് കൊടുക്കണം എന്നാണ് മുഖ്യമന്ത്രി പറയുന്നത്.ആൺമക്കൾക്ക് അല്ലങ്കിൽ പുരുഷന്മാർക്ക് പറഞ്ഞു കൊടുത്താൽ അവർ പാചകം ചെയ്താൽ എന്താണ് പ്രശ്നം..? പാചകം സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമാണോ..? വി കെ സനോജ് ചോദിക്കുന്നു.
പരമ്പരാഗത വിഭവങ്ങൾ അടുത്ത തലമുറയിലേക്ക് പകരേണ്ടത് പെൺമക്കൾക്കും മരുമകൾക്കും മാത്രം എന്ന ചിന്തയിലൂടെ അല്ല.
മക്കൾക്കൊക്കെയും എന്ന സമത്വബോധത്തിലൂടെയാണ്. നെഹ്രുവിയൻ സോഷ്യലിസ്റ്റാണെന്നു സ്വയം പറയുന്ന , പുരോഗമന വാദിയായും സ്ത്രീ വിമോചനവാദിയായും അഭിനയിക്കുന്ന, പാട്രിയാർക്കിയുടെ പിടിയിൽ നിന്നും ഇനിയും മോചിതനാകാത്ത ഒരാൾ മാത്രമാണ് വി ഡി സതീശൻ എന്ന് അദ്ദേഹം ആവർത്തിച്ച് തെളിയിക്കുകയാണ്. സ്ത്രീകളെ ആടുക്കളകളിൽ ഒതുക്കി നിർത്താൻ പറയുന്ന ഇതേ സതീശൻ ആണ് വീടുകളിലെ കാണാപണിക്ക് മുൻ സർക്കാർ ഏർപ്പെടുത്തിയ സ്ത്രി സുരക്ഷാ പെൻഷൻ നിർത്തലാക്കിയത് എന്നതാണ് വിരോധാഭാസം.
സ്ത്രീകളെ വീട്ടിലിരുത്താനും പുരുഷന്മാരെ അതിൽ നിന്ന് ഒഴിവാക്കാനുമുള്ള സന്ദേശങ്ങളല്ല, തുല്യതയുടെയും പങ്കാളിത്തത്തിന്റെയും സന്ദേശങ്ങളാണ് ഒരു ജനാധിപത്യ സമൂഹത്തിന് നേതൃത്വം നൽകുന്നവരിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് സനോജ് പറഞ്ഞു. അതിന് പകരം, "പെണ്ണുങ്ങൾ നല്ല കറിയും വെച്ച് വീട്ടിൽ തന്നെ ഇരുന്നോളൂ" എന്ന മട്ടിൽ സ്ത്രീകളെ വീണ്ടും അടുക്കളച്ചുവരുകൾക്കുള്ളിലേക്ക് ചുരുക്കാൻ ശ്രമിക്കുന്നത് പുരോഗമനമല്ല, മറിച്ച് സമൂഹത്തെ പതിനാറാം നൂറ്റാണ്ടിലേക്ക് പുറകോട്ട് നയിക്കലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.










0 comments