സഹാറ ഒരുങ്ങുന്നു; വിനോദസഞ്ചാരികൾക്കായി

ടി എസ് ശ്രുതി
Published on May 16, 2025, 12:36 PM | 2 min read
സഹാറ എന്ന വാക്കിന് അറബിയില്‍ 'മരുഭൂമി' എന്നാണ് അര്‍ഥം. 30 ലക്ഷം വര്‍ഷത്തെ പഴക്കമുള്ള സഹാറ മരുഭൂമി ഏതാണ്ട് യൂറോപ്പിനോളം തന്നെ വലിപ്പത്തില്‍ വ്യാപിച്ചുകിടക്കുകയാണ്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ വടക്കുഭാഗത്ത് കണ്ണെത്താദൂരത്തോളം വിശാലമായി പരന്നു കിടക്കുന്ന ഈ വരണ്ട ഭൂമിയെ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റാൻ ശ്രമിക്കുകയാണ് അൾജീരിയൻ സർക്കാർ. പുറത്ത് നിന്നുള്ള സന്ദർശകരെ അകറ്റി നിർത്തിയ സ്വാശ്രയ നയത്തിന് ശേഷം അൾജീരിയൻ സർക്കാർ ഇപ്പോൾ തങ്ങളുടെ ടൂറിസം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നാണ് സിഎൻഎൻ റിപ്പോർട്ട്.
ഗ്വെൽറ്റ ഡി ആർച്ചെ
ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ അൾജീരിയയുടെ 83% മരുഭൂമിയാണ്. 1962-ൽ ഫ്രഞ്ച് കൊളോണിയലിസത്തിൽ നിന്ന് മോചനം നേടിയതിനുശേഷം അൾജീരിയ വിദേശികളെ അധികം പ്രോത്സാഹിപ്പിച്ചിരുന്നില്ല. പതിറ്റാണ്ടുകളുടെ ആ സ്വാശ്രയത്വത്തിന് ഒടുക്കമിട്ടാണ് 2030-ഓടെ ലോകത്തിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തൊടെ അൾജീരിയൻ സർക്കാർ തങ്ങളുടെ നയത്തിൽ മാറ്റം കൊണ്ടു വന്നിട്ടുള്ളത്.
Related News
അഞ്ച് അയൽ രാജ്യങ്ങളായ മലേഷ്യ, സീഷെൽസ് തുടങ്ങിയവിടങ്ങളിൽ നിന്നുള്ളവർക്കും മഗ്രിബ് രാജ്യങ്ങളായ മൊറോക്കോ, അൾജീരിയ, ടുണീഷ്യ, ലിബിയ, മൗറിറ്റാനിയ എന്നിവിടങ്ങളിൽ നിന്നുള്ള പൗരൻമാർക്കും ഒഴികെ 2023 ജനുവരിയിൽ, സഹാറയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ വിദേശ വിനോദസഞ്ചാരികൾക്കും സർക്കാർ വിസ- ഓൺ-അറൈവൽ പദ്ധതി അവതരിപ്പിച്ചു. അക്കൊല്ലം ഡിസംബറിൽ പാരീസിനും ഒയാസിസ് പട്ടണമായ ഡിജാനെറ്റിനും ഇടയിൽ വിമാന സർവീസും അൾജീരിയ ആരംഭിച്ചു. ഒരുകാലത്ത് അൾജീരിയയിലേയ്ക്ക് 30 ദിവസം വരെയുള്ള വിസകൾ ലഭിക്കുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാൽ ഇപ്പോൾ അതിനെല്ലാം അന്ത്യമായിരിക്കുകയാണ്. സഞ്ചാരികളുടെ താമസ കാലാവധിയനുസരിച്ച് പണം ( 3,170 രൂപ മുതൽ 31,340 രൂപ വരെ വരും) അടച്ചാൽ മാത്രം മതി.
2023-ൽ, അൾജീരിയയിലേയ്ക്ക് ഏകദേശം 3.3 ദശലക്ഷം വിനോദസഞ്ചാരികളാണ് രാജ്യത്തേക്ക് എത്തിയത്. അതിൽ ഏകദേശം 2.2 ദശലക്ഷം വിദേശികളാണ്. അൾജീരിയൻ ടൂറിസം, കരകൗശല മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 44% മുതൽ 65% വരെ വാർഷിക വർദ്ധനവ് ഉണ്ടാകുന്നുണ്ട്. 2030 ആകുമ്പോഴേക്കും സന്ദർശകരുടെ എണ്ണം 120 ലക്ഷമായി ഉയർത്താനാണ് സർക്കാർ ശ്രമിയ്ക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ടൂറിസം സേവനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും ഗുണനിലവാരം വർധിപ്പിക്കൽ ലക്ഷ്യമിട്ട് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുകയാണ് അൾജീരിയൻ സർക്കാർ.
ടാസിലി എൻ'അജ്ജർ ദേശീയോദ്യാനം
ടാസിലി എൻ'അജ്ജർ ദേശീയോദ്യാനം
സഹാറ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ടാസിലി എൻ'അജ്ജർ ദേശീയോദ്യാനമാണ് സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രം. പ്രകൃതി തന്നെ ദൃശ്യ വിസ്‌മയം ഒരുക്കി സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലമാണ് 'ഫോറസ്റ്റ് ഓഫ് റോക്ക്'. ഭീമാകാരമായ മണൽക്കല്ല് "ശിൽപങ്ങൾ" കൊണ്ട് ആകർഷകമാണ് ഇവിടം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച സ്ഥലമായ ടാസിലി എൻ'അജ്ജർ നാഷണൽ പാർക്കിന് ഏകദേശം 50,000 ചതുരശ്ര മൈൽ വിസ്തൃതിയാണുള്ളത്. ഇവിടെയുള്ള ശിലാരൂപങ്ങളിൽ ഏകദേശം 15,000 ചരിത്രാതീത ചിത്രങ്ങളും കൊത്തുപണികളുമുണ്ട്. ബിസിഇ 10,000 മുതൽ 750 വരെയുള്ള കാലഘട്ടത്തിലെയാണ് ഇവയെന്നാണ് കണക്കാക്കപ്പെടുന്നത്. ടുവാരെഗ് വിഭാഗത്തിൽപ്പെടുന്നവരാണ് മരുഭൂമിയിൽ പര്യവേഷണങ്ങൾക്കായി സഞ്ചാരികളെ നയിക്കുന്നത്. "ഫോറസ്റ്റ് ഓഫ് റോക്ക്'കൂടാതെ നിരവധി ചരിത്ര പ്രധാനമായ സ്ഥലങ്ങളാൽ സമ്പന്നമാണ് അൾജീരിയ.
മസാബ് താഴ്‌വര
മസാബ് താഴ്‌വര
അൾജീരിയയിലെ വടക്കൻ സഹാറ മരുഭൂമിയിലെ ഒരു പ്രദേശമാണ് മസാബ്. ചുണ്ണാമ്പുകല്ലുകളാൽ രൂപപ്പെട്ട പീഠഭൂമിയാണ് ഇത്.
ടിംഗാഡ്
ടിംഗാഡ്
അൾജീരിയയിലെ ഔറസ് പർവതനിരകളിലെ ഒരു റോമൻ നഗരമായിരുന്നു ടിംഗഡ്. ഏകദേശം എഡി100ാം ആണ്ടിൽ റോമൻ ചക്രവർത്തിയായ ട്രജൻ ആണ് നഗരം സ്ഥാപിച്ചത്. കൊളോണിയ മാർസിയാന ഉൽപിയ ട്രയാന തമുഗഡി എന്നായിരുന്നു നഗരത്തിൻ്റെ മുഴുവൻ പേര്.
ടിപാസ
ടിപാസ
1857 ൽ സ്ഥാപിതമായ ഈ ആധുനിക പട്ടണമാണ് ടിപാസ. പുരാതനമായ ധാരാളം അവശേഷിപ്പുകളാണ് ഇവിടെയുള്ളത്. വ്യാപാര കേന്ദ്രമായിരുന്ന ടിപാസയെ റോമാക്കാർ കീഴടക്കി ഒരു സൈനിക താവളമാക്കി മാറ്റുകയാണുണ്ടായത്.
അൾജീരിയൻ വിപ്ലവത്തെ അനുസ്മരിപ്പിക്കുന്ന രക്തസാക്ഷി മണ്ഡപം









0 comments