ശ്രീന​ഗർ പൊലീസ് സ്റ്റേഷൻ സ്ഫോടനം; ആറു മരണം, 27 പേർക്ക്‌ പരിക്ക്

srinagar blast
വെബ് ഡെസ്ക്

Published on Nov 15, 2025, 06:17 AM | 1 min read

ശ്രീനഗർ‌ : ശ്രീനഗറിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ പരിശോധിക്കുന്നതിനിടെ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ആറു മരണം. പൊലീസുകാരും ഫോറൻസിക് ഉദ്യോ​ഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. 27 പേർക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്‌. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് ആറ് മൃതദേഹങ്ങൾ കണ്ടെടുത്തതായും മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. മൃതദേഹങ്ങൾ ശ്രീനഗറിലെ പോലീസ് കൺട്രോൾ റൂമിലേക്ക് മാറ്റി. പരിക്കേറ്റവരിൽ 24 പേർ പൊലീസുദ്യോ​ഗസ്ഥരാണ്. സ്ഫോടനത്തിൽ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന് കാര്യമായ കേടുപാടുകളുണ്ടായി. ഉ​ഗ്രസ്ഫോടനത്തിനു ശേഷം തുടർച്ചയായ ചെറിയ സ്ഫോടനങ്ങളുണ്ടായത് ബോംബ് സ്ക്വാഡിന്റെ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് തടസമായി.


ഡൽഹി സ്ഫോടനവുമായി ബന്ധമുള്ള ഭീകരരിൽനിന്ന് പിടിച്ചെടുത്ത സ്‌ഫോടക വസ്തു പരിശോധിക്കുന്നതിനിടെ വെള്ളി രാത്രിയാണ് സംഭവം. പൊലീസ് സ്റ്റേഷനും സമീപത്തുണ്ടായിരുന്ന വാഹനങ്ങൾക്കും കേടുപാടുണ്ടായി. 10ന് ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം 13 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മുമ്പ് ഹരിയാന ഫരീദാബാദിൽനിന്ന് പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ്‌ അടക്കമുള്ളവയുടെ സാമ്പിൾ പരിശോധിക്കുന്നതിനിടെയാണ് സംഭവം.


പാക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദിന്റെ പേരിലുള്ള പോസ്റ്ററുകൾ ന‍ൗഗാമിൽ ഒക്‌ടോബർ 19ന്‌ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടെയാണ്‌ ഫരീദാബാദിൽനിന്ന് സ്‌ഫോടകവസ്‌തു നിർമാണ സാമഗ്രികളും ആയുധവും പിടികൂടിയത്. നൗഗാം പൊലീസ് എസ്എച്ച്ഒയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പോസ്റ്റർ ഒട്ടിച്ച ആദിൽ അഹമ്മദ്‌ റാത്തറിനെ ഒക്ടോബർ 27ന് ജമ്മുകശ്മീർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡൽഹി സ്ഫോടനം നടത്തിയ "വൈറ്റ്കോളർ ഭീകരസംഘ'ത്തെക്കുറിച്ച് വിവരം ലഭിക്കുന്നത് ഇയാളിൽനിന്നാണ്.


തുടർന്ന് ഫരീദാബാദ് അൽഫലാ സർവകലാശാലയിലെ ഡോ. മുസമ്മിൽ അഹമ്മദ്, ഡോ. ഷഹീൻ സൈദ് എന്നിവരെ അറസ്റ്റ് ചെയ്തു. മുസമ്മിൽ വാടകയ്ക്ക് എടുത്ത വീട്ടിൽനിന്നാണ് 360 കിലോ സ്ഫോടക വസ്‌തു കണ്ടെടുത്തത്. ഇതിൽ എത്ര കിലോയാണ്‌ ന‍ൗഗാം പൊലീസ്‌ സ്‌റ്റേഷനിൽ സൂക്ഷിച്ചത്‌ എന്ന്‌ വ്യക്തമല്ല. ഈ സംഘത്തിൽപ്പെട്ട പുൽവാമ സ്വദേശി ഡോ. ഉമർ നബിയാണ് ചെങ്കോട്ടയിൽ സ്ഫോടനം നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Home