ad
Deshabhimani

ഫരീദാബാദിൽ മാലിന്യക്കൂമ്പാരം ഉയരുന്നു; ആരോഗ്യ-പാരിസ്ഥിതിക പ്രതിസന്ധിയിൽ ചാംവുഡ് വില്ലേജ്

fareedabad wate managment

Photo Credit:NDTV

വെബ് ഡെസ്ക്

Published on Jul 20, 2026, 07:24 PM | 1 min read

ഫരീദാബാദ്: നഗരത്തിന്റെ പച്ചപ്പും പ്രകൃതി സൗന്ദര്യവും നിറഞ്ഞിരുന്ന ഫരീദാബാദിലെ ചാംവുഡ് വില്ലേജ്, സെക്ടർ 39 ഇപ്പോൾ വലിയൊരു മാലിന്യക്കൂമ്പാരത്തിന് നടുവിലായി. ഫരീദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലം അശാസ്ത്രീയമായ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയതോടെ പ്രദേശവാസികൾ കടുത്ത ആരോഗ്യ പ്രതിസന്ധിയാണ് നേരിടുന്നത്.


പൗരന്മാർക്ക് ഉല്ലാസത്തിനായി പാർക്ക് വരുമെന്ന് കരുതിയിരുന്ന ഈ ഭൂമിയിൽ ഇപ്പോൾ പ്ലാസ്റ്റിക് മാലിന്യങ്ങളും നിർമ്മാണ അവശിഷ്ടങ്ങളും മനുഷ്യ വിസർജ്യങ്ങളും കുമിഞ്ഞുകൂടിയിരിക്കുകയാണ്.


സ്ഥിതി അതീവ ഗുരുതരമാണെന്നും ഇതൊരു മാലിന്യക്കൂമ്പാരം മാത്രമല്ല, പൊട്ടിത്തെറിക്കാൻ തയ്യാറായി നിൽക്കുന്ന 'ടൈം ബോംബ്' ആണെന്നും പ്രദേശവാസികൾ പറയുന്നു. വിഷവായു ശ്വസിച്ചും ദുർഗന്ധം സഹിച്ചും ഇരുപതിനായിരത്തോളം പേരാണ് ഇവിടെ ദുരിതമനുഭവിക്കുന്നത്.


ശ്വാസകോശ സംബന്ധമായ അസുഖങ്ങളും കുടിവെള്ള മലിനീകരണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും പ്രദേശത്ത് വർധിക്കുകയാണ്. മുതിർന്ന പൗരന്മാർക്ക് പുറത്തിറങ്ങി നടക്കാൻ പോലും കഴിയാത്ത സാഹചര്യമാണെന്ന് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ഡോ മഹേന്ദ്ര കുമാർ ഗുപ്ത ചൂണ്ടിക്കാട്ടി.


പരിസ്ഥിതിലോല മേഖലയായ ആരവല്ലിക്ക് സമീപം മാലിന്യം തള്ളുന്നത് നിയമവിരുദ്ധമാണെന്ന് ഭൈരവ് ഹസരിക ഉൾപ്പെടെയുള്ളവർ ആരോപിക്കുന്നു. സൂരജ്കുണ്ഡ് മേള നടക്കുമ്പോൾ മാത്രം അധികൃതർ മാലിന്യം നീക്കം ചെയ്യുകയും, മേള അവസാനിച്ചാൽ വീണ്ടും പഴയപടി മാലിന്യം തള്ളുകയുമാണ് ചെയ്യുന്നത്.


സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഈ അനാസ്ഥ വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ഭൂഗർഭജല മലിനീകരണവും വായുമലിനീകരണവും ഇതിനകം തന്നെ പ്രദേശത്തെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിച്ചിട്ടുണ്ട്.


ഡൽഹിയിലെ ഗാസിപ്പൂർ മാലിന്യമലയുടെ തുടക്കകാലം പോലെയാണ് ഇവിടത്തെ സാഹചര്യമെന്നാണ് നാട്ടുകാരുടെ പ്രധാന ആശങ്ക. ഗാസിപ്പൂരിലെ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേരാതിരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും അവർ ആവശ്യപ്പെടുന്നു.


മാലിന്യം നീക്കം ചെയ്യാനും അശാസ്ത്രീയമായ നിക്ഷേപം തടയാനും കോർപ്പറേഷൻ തയ്യാറായില്ലെങ്കിൽ ആരവല്ലിയിലെ ഈ പ്രദേശം താമസിയാതെ വലിയൊരു പാരിസ്ഥിതിക ദുരന്തമായി മാറുമെന്നാണ് വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home