വ്യാജവാർത്ത പ്രചരിപ്പിച്ച് കലാപാഹ്വാനം: ചാമക്കാലക്കെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം: നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽനിന്നും ഷോക്കേറ്റ് വിദ്യാർഥി മരണപ്പെട്ടതിനുപിന്നാലെ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലക്കെതിരെ പരാതി. കേരള കോൺഗ്രസ് നേതാവ് എ എച്ച് ഹാഫിസാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. വ്യാജവാർത്ത പ്രചരിപ്പിച്ച് കലാപമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ മാധ്യമങ്ങൾക്ക് മുന്നിൽ ആക്രോശം നടത്തിയെന്ന് പരാതിയിൽ പറയുന്നു.
വിദ്യാർഥി മരണപ്പെട്ടതിനു പിന്നാലെ റോഡ് ഉപരോധിച്ചും സ്ഥലത്തെത്തിയ സിപിഐ എം നേതാക്കളുടെ വാഹനം തടഞ്ഞും പ്രകോപനം സൃഷ്ടിക്കുകയായിരുന്നു കോൺഗ്രസ്. പ്രദേശത്ത് സംഘർഷമുണ്ടാക്കാൻ ജ്യോതികുമാർ ചാമക്കാല ഉൾപ്പെടെയുള്ള നേതാക്കളെത്തി. മാധ്യമശ്രദ്ധനേടിയശേഷം സോഷ്യൽമീഡിയയിൽ നേതാക്കളൊന്നിച്ച് ചിരിച്ചിരിക്കുന്ന ഫോട്ടോയാണ് ചാമക്കാല പോസ്റ്റ് ചെയ്തത്. സമരനാടകത്തിനെതിരെ വ്യാപകവിമർശനം ഉയർന്നപ്പോൾ ചാമക്കാല പോസ്റ്റ് ഡിലീറ്റ് ചെയ്തു.
ശനി രാത്രിയാണ് പന്നിവേട്ടയ്ക്ക് സ്ഥാപിച്ച കെണിയിൽനിന്ന് വൈദ്യുതാഘാതമേറ്റ് വെള്ളക്കട്ട അട്ടി ആമാടൻ അനന്തു (15) മരിച്ചത്. സംഭവത്തിൽ കെണിവെച്ച കോൺഗ്രസ് പ്രവർത്തകൻ പുത്തരിപ്പാടം നമ്പ്യാടൻ വിനീഷിനെ (30) അറസ്റ്റ് ചെയ്തിട്ടുണ്ട്.









0 comments