പൂനെയിൽ ഗില്ലൻ ബാ സിൻഡ്രോം പടരുന്നു; രോഗലക്ഷണങ്ങളുമായി 20ഓളം പേർ ചികിത്സയിൽ

പ്രതീകാത്മക ചിത്രം
മുംബൈ: പൂനെയിൽ 26 പേർക്ക് ഗില്ലൻ ബാ സിൻഡ്രോം രോഗബാധയെന്ന് സംശയം. നഗരത്തിലെ മൂന്ന് പ്രധാന ആശുപത്രികളിലായി വർദ്ധിച്ചുവരുന്ന കേസുകളെ കുറിച്ച് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സിംഹഗഡ് റോഡ്, ധയാരി, പരിസര പ്രദേശങ്ങളിൽ നിന്നുള്ളവരാണ് രോഗികളെന്ന് ഡോക്ടർമാർ പറഞ്ഞു. പെട്ടെന്ന് മരവിപ്പിനും പേശികളുടെ ബലഹീനതയ്ക്കും കാരണമാകുന്ന അപൂർവ അവസ്ഥയാണ് ഗില്ലിൻ-ബാരെ സിൻഡ്രോം.
രോഗം ബാധയെന്ന് സംശയിക്കുന്നവരുടെ സാമ്പിളുകൾ പൂനെ മുനിസിപ്പൽ കോർപ്പറേഷന്റെ (പിഎംസി) ആരോഗ്യ വിഭാഗം പരിശോധനയ്ക്കായി ഐസിഎംആർ-എൻഐവിയിലേക്ക് അയച്ചിട്ടുണ്ട്. രോഗലക്ഷമമുള്ളവരിൽ ഭൂരിഭാഗവും 12 മുതൽ 30 വയസ് വരെ പ്രായമുള്ളരാണ്. 59 വയസുള്ള ഒരാളും ചികിത്സയിലുണ്ട്. സ്ഥിതിഗതികൾ അന്വേഷിക്കാൻ ആരോഗ്യവകുപ്പ് വിധഗ്ദ സമിതിയെ നിയോഗിച്ചു.
എന്താണ് ഗില്ലൻ ബാ സിൻഡ്രോം
നാഡീകോശങ്ങളെ ബാധിക്കുന്ന അപൂര്‍വ രോഗമാണ് ഗില്ലൻ ബാ സിൻഡ്രോം. ഒരാളുടെ രോഗപ്രതിരോധ സംവിധാനം തലച്ചോറില്‍ നിന്നും സുഷുമ്നാ നാഡിയില്‍ നിന്നും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സിഗ്നലുകള്‍ എത്തിക്കുന്ന ഞരമ്പുകളുടെ ശൃംഖലയെ ആക്രമിക്കുന്ന രോഗാവസ്ഥയാണിത്. രോഗം ബാധിച്ചാൽ ബലഹീനത, മരവിപ്പ് ,പക്ഷാഘാതം എന്നിവയ്ക്ക് കാരണമായേക്കാം.
രോഗ ലക്ഷണങ്ങൾ
കൈകാലുകൾക്ക് ബലക്ഷയം
വിരലുകളിലോ കണങ്കാലിലോ കൈത്തണ്ടയിലോ മരവിപ്പ്
നടക്കാനോ പടികൾ കയറാനോ ബുദ്ധിമുട്ട്
മുഖചലനങ്ങളിൽ പ്രശ്‌നം
ഉയർന്ന ഹൃദയമിടിപ്പ് നിരക്ക്
ശ്വാസ തടസം
കൈകളും കാലുകളും വിടര്‍ത്താനുള്ള ബുദ്ധിമുട്ട്
തൊണ്ടയില്‍ നിന്ന് ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്
വയറിളക്കം
ഛര്‍ദി
വയറുവേദന









0 comments