ഇന്ന് പുരുഷ സെമി; പൊള്ളും വിംബിൾഡൺ

ലണ്ടൻ
: വിംബിൾഡൺ ടെന്നീസ് പുരുഷ സിംഗിൾസ് സെമിയിൽ ഇന്ന് വൈകിട്ട് തീപാറും പോരാട്ടം. ലോക ഒന്നാം റാങ്കുകാരൻ ഇറ്റലിയുടെ യാനിക് സിന്നെർ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ നേരിടും. നിലവിലെ ചാമ്പ്യൻ സ്‌പെയ്‌നിന്റെ കാർലോസ് അൽകാരസ് അമേരിക്കൻ താരം ടെയ്‌ലർ ഫ്രിറ്റ്സുമായി ഏറ്റുമുട്ടും.
മുപ്പത്തെട്ടാം വയസിൽ ജൊകോ എട്ടാം വിംബിൾഡൺ ലക്ഷ്യമിടുന്നു. അതുവഴി ഇരുപത്തഞ്ചാം ഗ്രാൻഡ്സ്ലാം കിരീടമെന്ന അപൂർവ നേട്ടവും പ്രതീക്ഷിക്കുന്നു.
ഒരു പുരുഷ, വനിതാ താരത്തിനും ഇത് സാധ്യമായിട്ടില്ല. ഓസ്ട്രേലിയയുടെ വനിതാ ടെന്നീസ് ഇതിഹാസം മാർഗരറ്റ് കോർട്ടിന് 24 കിരീടമുണ്ട്. സെർബിയൻ കളിക്കാരനായ ജൊകോ 10 തവണ ഈ വേദിയിൽ ഫൈനലിലെത്തി. കഴിഞ്ഞ രണ്ടുതവണയും അൽകാരസിനോട് തോറ്റു.
ആറാം റാങ്കുകാരനായ ജൊകോ സെമിയിൽ ഇറ്റലിയുടെ ഫ്ളാവിയോ കൊബല്ലിയെ 6–--7, 6-–-2, 7–--5, 6-–-4ന് കീഴടക്കി. ഇരുപത്തിമൂന്നുകാരൻ സിന്നെർ 7-–-6, 6–--4, 6–--4ന് അമേരിക്കൻ യുവതാരം ബെൻ ഷെൽട്ടണെ തോൽപ്പിച്ചു.
ജൊകോയും സിന്നെറും ഒമ്പതുതവണ ഏറ്റുമുട്ടിയതിൽ അഞ്ചെണ്ണം സിന്നെർ ജയിച്ചു. ഫ്രഞ്ച് ഓപ്പൺ സെമി അടക്കം അവസാന നാലിലും ജൊകോയെ കീഴടക്കി. എന്നാൽ വിംബിൾഡണിൽ രണ്ടുതവണയും ജൊകോയെ മറികടക്കാനായില്ല. ഇരുപത്തിരണ്ടാം വയസ്സിൽ ഹാട്രിക് കിരീടമാണ് അൽകാരസിന്റെ മനസ്സിലുള്ളത്. സെമിയിൽ ബ്രിട്ടന്റെ കാമറൺ നോറിയെ പരാജയപ്പെടുത്തി. 27 വയസ്സുള്ള ഫ്രിറ്റ്സ് കഴിഞ്ഞ വർഷം യുഎസ് ഓപ്പൺ റണ്ണറപ്പായതാണ് വലിയ നേട്ടം.









0 comments