വിംബിൾഡണിൽ ഇറ്റാലിയൻ ചിരി

വിംബിൾഡൺ പുരുഷ–വനിതാ സിംഗിൾസ് ചാമ്പ്യൻമാരായ യാനിക് സിന്നെറും ഇഗ ഷ്വാടെക്കും അത്താഴവിരുന്നിനിടെ നൃത്തം ചെയ്യുന്നു

Sports Desk
Published on Jul 15, 2025, 04:08 AM | 1 min read
ലണ്ടൻ
പുരുഷ ടെന്നീസിൽ തലമുറമാറ്റത്തിന്റെ കാലത്ത് യാനിക് സിന്നെറാണ് നായകൻ. തുടർച്ചയായി മൂന്നാം കിരീടം ലക്ഷ്യമിട്ട സ്‌പാനിഷ് താരം കാർലോസ് അൽകാരസിനെ കീഴടക്കി ഇറ്റലിക്കാരൻ ആദ്യ വിംബിൾഡൺ സ്വന്തമാക്കി. മൂന്ന് മണിക്കൂറും നാല് മിനിറ്റും നീണ്ട പോരാട്ടത്തിൽ ഒന്നാം റാങ്കുകാരൻ 4–6, 6–4, 6–4, 6–4ന് ജയിച്ചു. ഈ മോഹകിരീടം നേടുന്ന ആദ്യ ഇറ്റലിക്കാരനാണ്.
ഇരുപത്തിമൂന്നാം വയസ്സിൽ നാലാമത്തെ ഗ്രാൻഡ്‌സ്ലാം കിരീടം. ഓസ്‌ട്രേലിയൻ ഓപ്പൺ (2024, 2025) രണ്ടുതവണ നേടി. വിംബിൾഡണും (2025) യുഎസ് ഓപ്പണും (2024) ഓരോതവണയും. ഈ സീസണിൽ ഫ്രഞ്ച് ഓപ്പൺ ഫൈനലിലെ തോൽവിക്ക് പകരംവീട്ടി. കഴിഞ്ഞമാസം 5.29 മണിക്കൂർ നീണ്ട അഞ്ച് സെറ്റ് പോരാട്ടത്തിൽ അൽകാരസ് ജയിച്ചിരുന്നു.
രണ്ട് ഇറ്റലിക്കാർ വിംബിൾഡൺ ഫൈനലിൽ തോറ്റിട്ടുണ്ട്. 2021ൽ മറ്റിയോ ബെരെറ്റിനി നൊവാക് ജൊകോവിച്ചിനോട് കീഴടങ്ങി. വനിതകളിൽ കഴിഞ്ഞവർഷം ജാസ്‌മിൻ പൗളിനി ബാർബറ ക്രെജിക്കോവയോട് പരാജയപ്പെട്ടു. ഫൈനലിൽ ഒഴികെ ഒറ്റ സെറ്റും വഴങ്ങാതെയാണ് സിന്നെറുടെ വിജയം. ഉശിരില്ലാത്ത അൽകാരസായിരുന്നു കളത്തിൽ. കരുത്തും വേഗവും നിറഞ്ഞ എയ്‌സുകളും ഗ്രൗണ്ട് സ്‌ട്രോക്കുകളും സിന്നെർ റാക്കറ്റിൽ നിറച്ചപ്പോൾ നിലവിലെ ചാമ്പ്യന്റെ ആത്മവിശ്വാസം നഷ്‌ടപ്പെട്ടു. മികച്ച ബാക്ക്‌ഹാന്റ് വോളികളും വിന്നറുകളും അകമ്പടിയായി.
തുടർച്ചയായി അഞ്ച് തോൽവിക്കുശേഷമാണ് സിന്നെർ അൽകാരസിനെ കീഴടക്കുന്നത്. ഇതിനുമുമ്പ് 2022 വിംബിൾഡണിൽ പ്രീക്വാർട്ടറിലും ജയിച്ചിട്ടുണ്ട്. ഇരുവരും ഏറ്റുമുട്ടിയപ്പോൾ സിന്നെർ നേടുന്ന അഞ്ചാമത്തെ വിജയമാണ്. എട്ട് കളി അൽകാരസ് ജയിച്ചു. വിംബിൾഡണിൽ തുടർച്ചയായ 20 ജയവുമായുള്ള അൽകാരസിന്റെ കുതിപ്പ് അവസാനിച്ചു.









0 comments