ഉത്തേജക മരുന്ന് ഉപയോഗം: ലോക ഒന്നാം നമ്പർ താരം യാനിക് സിന്നറിന് വിലക്ക്

റോം : ലോക ഒന്നാം നമ്പർ ടെന്നിസ് താരം യാനിക് സിന്നറിന് വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് നടപടി. മൂന്നു മാസത്തേക്കാണ് ലോക ഉത്തേജകവിരുദ്ധ ഏജൻസി (വാഡ) വിലക്ക് ഏർപ്പെടുത്തിയത്. ഫെബ്രുവരി 9 മുതൽ മെയ് 4 വരെയാണ് വിലക്ക്. നിരോധിത പദാർത്ഥമായ ക്ലോസ്‌റ്റെബോൾ അടങ്ങിയ മരുന്ന് ഉപയോഗിച്ചതാണ് സിന്നറിന് വിനയായത്. തന്റെ ഫിസിയോതെറാപ്പിസ്റ്റിന്റെ നിർദേശ പ്രകാരമാണ് മരുന്ന് ഉപയോഗിച്ചതെന്നും മനപൂർവമല്ലെന്നും കോടതിയിൽ സിന്നർ വ്യക്തമാക്കി.
അറിയാതെ സംഭവിച്ചതാണെന്നുള്ള സിന്നറിന്റെ വിശദീകരണം തൃപ്തികരമാണെന്നും വാഡ പറഞ്ഞു. സിന്നറിന്റെ അറിവോടെയല്ല ഇത് സംഭവിച്ചതെന്ന വാദവും അംഗീകരിച്ചിട്ടുണ്ട്. വിലക്ക്ഗ്രാൻഡ്സ്ലാമിനെ ബാധിക്കില്ല. മെയ് 19 മുതൽ ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണിൽ സിന്നറിന് മത്സരിക്കാൻ സാധിക്കും. ഓസ്ട്രേലിയൻ ഓപ്പണിലെ പുരുഷ സിംഗിൾസ് കിരീട ജേതാവാണ് യാനിക്. ഫൈനലിൽ ജർമനിയുടെ അലക്‌സാണ്ടർ സ്വരേവിന് പരാജയപ്പെടുത്തിയാണ് സിന്നർ കിരീടം നേടിയത്. ഒന്നാംറാങ്കുകാരനായ ഇരുപത്തിമൂന്നുകാരൻ കഴിഞ്ഞവർഷം ഓസ്‌ട്രേലിയൻ ഓപ്പണിനൊപ്പം യുഎസ് ഓപ്പണും നേടിയിരുന്നു. മൂന്നു ഗ്രാൻസ്‍ലാം കിരീടങ്ങൾ നേടുന്ന ആദ്യ ഇറ്റാലിയൻ താരം കൂടിയാണ് സിന്നർ.
Related News

0 comments