ആദ്യം കടം വാങ്ങി, കൂടുതൽ പണം തട്ടാൻ സഹപാഠിയെ ഹണിട്രാപ്പിൽ കുടുക്കി: യുവതിയും ഭർത്താവുമടക്കം 4 പേർ അറസ്റ്റിൽ

സിന്ധു, ഭർത്താവ് ശ്രീരാജ്, പ്രവീൺ, മഹേഷ്
എടക്കര: ഹണിട്രാപ്പിൽപെടുത്തി ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയും ഭർത്താവുമടക്കം നാല് പേർ അറസ്റ്റിൽ. ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശി തോണ്ടുകളത്തിൽ രതീഷ് (42) ആത്മഹത്യചെയ്ത സംഭവത്തിലാണ് യുവതിയും ഭർത്താവുമടക്കം നാല് പേരെ പ്രത്യേക അന്വേഷകസംഘം അറസ്റ്റ് ചെയ്തത്.
പള്ളിക്കുത്ത് സ്വദേശിനി ഇടപ്പലം സിന്ധു, (41) ഭർത്താവ് ശ്രീരാജ് (44), സിന്ധുവിന്റെ ബന്ധുവായ പള്ളിക്കുത്ത് കൊന്നമണ്ണ മടുക്കോലിൽ പ്രവീൺ (38), നാട്ടുകാരനും ശ്രീരാജിന്റെ സുഹൃത്തുമായ കാക്കനാട്ടു പറമ്പിൽ മഹേഷ് (25), എന്നിവരെയാണ് സിഐ ടി വി ധനഞ്ജയദാസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളായ സാബു ഒളിവിലാണ്.
പള്ളിക്കുത്ത് സ്വദേശിയും ഡൽഹിയിൽ വ്യവസായിയും സ്ഥിരതാമസക്കാരനുമായ രതീഷ് പള്ളിക്കുത്തുള്ള വീട്ടിൽ ജൂൺ 11നാണ് ആത്മഹത്യ ചെയ്തത്. രതീഷിന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മൊഴികൾ രേഖപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ് രതീഷ് ഹണി ട്രാപ്പിന് ഇരയായതായി സൂചന ലഭിച്ചത്. രതീഷും സിന്ധുവും ബന്ധുക്കളും സഹപാഠികളുമായിരുന്നു. സിന്ധു പലപ്പോഴായി പല ആവശ്യങ്ങൾ പറഞ്ഞ് രതീഷിൽ നിന്നും പണം കൈപ്പറ്റിയിരുന്നു. രതീഷിൽ നിന്നും കൂടുതൽ പണം തട്ടിയെടുക്കാനും സിന്ധുവും ഭർത്താവ് ശ്രീരാജും ചേർന്ന് പദ്ധതി തയ്യാറാക്കി. സഹായത്തിനായി മഹേഷിനേയും പ്രവീണിനേയും കൂടെ കൂട്ടി. രതീഷ് നാട്ടിലെത്തിയ സമയത്ത് സിന്ധു പണം തിരികെ നൽകാമെന്ന് പറഞ്ഞ് രതീഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി നഗ്ന വീഡിയോ പകർത്തി.
തുടർന്ന് ശ്രീരാജും സിന്ധുവും രതീഷിനോട് കൂടുതൽ പണം ആവശ്യപ്പെടുകയും നൽകിയില്ലെങ്കിൽ വീഡിയോ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞും ഭീഷണിപ്പെടുത്തി. രതീഷ് വഴങ്ങാതായപ്പോൾ ഭാര്യയ്‌ക്ക് പ്രതികൾ വീഡിയോ അയച്ചു കൊടുത്തു. മാനസിക സമർദ്ധത്തിലായ രതീഷ് ആത്മഹത്യ ചെയ്യുകായിരുന്നു. എസ്ഐ സതീഷ് കുമാർ, എഎസ്ഐ പിഷീജ, സീനിയർ സിപിഒ വി അനൂപ്, സിപിഒ മാരായ എ സുദേവ്, രേഖ, നജുമുദ്ദീൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.









0 comments