ബിഎൽഒയുടെ ആത്മഹത്യ: സംസ്ഥാന വ്യാപകമായി നാളെ പണിമുടക്കുമെന്ന് സംഘടനകൾ

തിരുവനന്തപുരം: കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ബിഎൽഒമാർ പണിമുടക്കും. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പ്രതിഷേധം. ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ വരണാധികാരിയുടെ ഓഫീസുകളിലേക്കും (കലക്ട്രേറ്റ്) പ്രതിഷേധ മാർച്ച് നടത്തുമെന്നും ഇരുസംഘടനകളും സംയുക്തമായി പ്രസ്താവനയിൽ അറിയിച്ചു.
ഏറ്റുകുടുക്ക ബൂത്തിലെ ബൂത്ത് ലെവൽ ഓഫീസറും കുന്നരു എ യു പി സ്കൂളിലെ ഓഫീസ് അറ്റൻഡൻ്റുമായ അനീഷ് ജോർജിനെ ഞായറാഴ്ച രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. ആത്മഹത്യയുടെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമീഷനാണെന്ന് സംഘടനകളുടെ പ്രസ്താവനയിൽ പറയുന്നു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ജോലിയോടൊപ്പം തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയും നിർവഹിക്കേണ്ടി വരുന്നത് ബിഎൽഒമാരെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിരുന്നു.
എല്ലാ രാഷ്ട്രീയ പാർടികളും സർവീസ് സംഘടനകളും എസ്ഐആർ നീട്ടിവെക്കാൻ ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറാകാതെ കുറഞ്ഞ സമയത്തിനകം കൂടുതൽ ടാർജറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപ്പിക്കുന്നു. ഇതുവഴി ബിഎൽഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും പ്രസ്താവനയിൽ പറയുന്നു. എൻജിഒ അസോസിയോഷനും സമരം പ്രഖ്യാപിച്ചു.








0 comments