ദേശീയ ടീം പ്രഖ്യാപിച്ചില്ല , പുതിയ കോച്ചിനും ചുമതലയായില്ല
കളിയില്ല, ഒരുക്കവുമില്ല ; ഇന്ത്യൻ ഫുട്ബോളിന്റെ ദയനീയ സ്ഥിതി

ഇന്ത്യൻ ഫുട്ബോൾ ടീം (ഫയൽ ചിത്രം)

Sports Desk
Published on Aug 09, 2025, 12:00 AM | 1 min read
ന്യൂഡൽഹി
ഇന്ത്യൻ ഫുട്ബോളിൽ കാര്യങ്ങൾ കൂടുതൽ വഷളാകുന്നു. 29ന് തജിക്കിസ്ഥാനിൽ തുടങ്ങുന്ന കാഫ നേഷൻസ് കപ്പിൽ കളിക്കുന്ന ദേശീയ ടീമിന്റെ ഒരുക്കം അവതാളത്തിൽ. കരുത്തരായ ടീമുകൾ അണിനിരക്കുന്ന ടൂർണമെന്റിന് 20 ദിവസം മാത്രം ബാക്കിനിൽക്കെ ഇന്ത്യ സാധ്യതാ ടീമിനെപോലും പ്രഖ്യാപിച്ചിട്ടില്ല.
പുതിയ പരിശീലകൻ ഖാലിദ് ജമീലാകട്ടെ ഡ്യുറന്റ് കപ്പിൽ ജംഷഡ്പുരിന്റെ ചുമതലയിലുമാണ്. 23നാണ് ഡ്യുറന്റ് കപ്പ് കഴിയുന്നത്. ജംഷഡ്പുർ ഫൈനൽ വരെ എത്തുകയാണെങ്കിൽ ഇന്ത്യൻ കോച്ചിന്റെ സാന്നിധ്യം ദേശീയ ടീമിന് എന്ന് ലഭിക്കുമെന്ന് പറയാനാകില്ല. ഐഎസ്എൽ ആരംഭിക്കാത്തതിനാൽ ഭൂരിപക്ഷം താരങ്ങളും ഒരു തയ്യാറെടുപ്പും നടത്താതെയാണ് ഇന്ത്യക്കായി കളത്തിലിറങ്ങുക. ടീം പ്രഖ്യാപിച്ച് ഇനി ക്യാമ്പ് നടത്തിയാലും പ്രശ്നങ്ങൾ മറികടക്കാനാകില്ല.
രാജ്യത്തെ ഒന്നാംനിര ലീഗായ ഐഎസ്എൽ നടക്കാത്തതിനാൽ പ്രധാന ക്ലബ്ബുകളൊന്നും പരിശീലനം തുടങ്ങിയിട്ടില്ല. ഡ്യുറന്റ് കപ്പിൽ പങ്കെടുക്കുന്ന ആറ് ടീമുകളാണ് നിലവിൽ ഫുട്ബോൾ പ്രവർത്തനം നടത്തുന്നത്.
ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി ഉൾപ്പെടെ ദേശീയ നിരയിലെ പല പ്രമുഖരും വീട്ടിൽ ഇരിപ്പാണ്. ഇവരിൽ ചിലർ സ്വയംപരിശീലനം നടത്തുന്നുണ്ട്. പുതിയ കോച്ചിന്റെ രീതിയോടും കളിശൈലിയോടും പെട്ടെന്ന് ഇണങ്ങാനാകില്ല. അതിനാൽ കാഫ നേഷൻസ് കപ്പിലെ ഇന്ത്യൻ ടീമിന്റെ പ്രകടനം കണ്ടറിയണം.
ടൂർണമെന്റിൽ തജിക്കിസ്ഥാനുമായി 29നാണ് ആദ്യ കളി. സെപ്തംബർ ഒന്നിന് കരുത്തരായ ഇറാനുമായും നാലിന് അഫ്ഗാനിസ്ഥാനുമായും കളിയുണ്ട്. ഒക്ടോബർ 9ന് സിംഗപ്പുരുമായി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരം പിന്നാലെയുണ്ട്.










0 comments