ചെങ്കോട്ടയ്ക്ക് മുന്നിലെ റോഡ് ഇന്ന് പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ സ്ഫോടനത്തിനുശേഷം ചെങ്കോട്ടയ്ക്ക് മുന്നിലെ റോഡ് ഇന്ന് പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു. സ്ഫോടനത്തിൻറെ അവശിഷ്ടങ്ങൾ എല്ലാം നീക്കം ചെയ്ത ശേഷമാണ് നേതാജി സുഭാഷ് മാർഗ് വീണ്ടും ജനങ്ങൾക്കായി തുറന്നു കൊടുത്തത്
സംഭവത്തില്‍ കൂടുതൽ പേരെ അറസ്റ്റ് ചെയ്തിരിക്കുകയാണ് അന്വേഷണ ഏജൻസികൾ.ഒപ്പം വൈറ്റ് കോളർ ഭീകരതയുടെ വേരുകളും തേടുകയാണ് അന്വേഷണ സംഘം. കേസിൽ ഇന്നും അറസ്റ്റ് നടന്നു. പഞ്ചാബിലെ പഠാൻകോട്ടിൽ നിന്ന് റയീസ് അഹമ്മദ് എന്ന സർജനാണ് അന്വേഷണ ഏജൻസികളുടെ പിടിയിലായത്.
ഇയാൾ പലതവണ അൽഫലാ സർവകലാശാലയിലേക്ക് വിളിച്ചതായാണ് വിവരം. ഏതെങ്കിലും ഘട്ടത്തിൽ ഇയാൾ ഉമറുമായോ പിടിയിലായ മറ്റു ഡോക്ടർമാരുമായോ ബന്ധപ്പെട്ടിരുന്നോ എന്നാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്. പഠാൻകോട്ടിൽ നിന്ന് ഒരു ഡോക്ടർ കൂടി അന്വേഷണ ഏജൻസികളുടെ പിടിയിലായിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും വ്യാപക പരിശോധന നടക്കുകയാണ്.
സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന പ്രകാരം ഒരു കേസ് കൂടി ഡൽഹി സ്പെഷ്യൽ സെൽ രജിസ്റ്റർ ചെയ്തു. ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് പഞ്ചാബിലും ആസൂത്രണം നടന്നോ എന്നും പരിശോധിക്കും. ഹരിയാനയിലെ നൂഹിൽ അമോണിയം നൈട്രേറ്റ് പ്രതികൾക്ക് കൈമാറിയ കടകളിലും പരിശോധന നടത്തി. ഇവിടെ രണ്ട് പേർ പിടിയിലായതായാണ് സൂചന. ഇതിൽ ഒരാൾ സ്ഫോടനസമയം ഡൽഹിയിൽ ഉണ്ടായിരുന്നതായും വിവരമുണ്ട്.








0 comments