ഒഡിഷ, ചെന്നൈയിൻ ക്ലബ്ബുകളും 
പ്രതിസന്ധിയിൽ , എട്ട് ടീമുകളുമായി നാളെ ചർച്ചയ്ക്ക് 
എഐഎഫ്എഫ്

കളിയില്ല, 
കൂടൊഴിയുന്നു ; കളിക്കാരുടെ ശമ്പളം തടഞ്ഞ് ബംഗളൂരു

Bengaluru Fc

ബംഗളൂരു ശ്രീകണ്-ഠീരവ സ്റ്റേഡിയത്തിലെ ബംഗളൂരു എഫ്സി ആരാധകക്കൂട്ടം (ഫയൽ)

avatar
Sports Desk

Published on Aug 06, 2025, 12:00 AM | 2 min read


ന്യൂഡൽഹി

ഇന്ത്യൻ ഫുട്ബോളിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ഐഎസ്എൽ ഫുട്ബോൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ കൂടുതൽ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അവതാളത്തിലായി. ഏറ്റവുമൊടുവിൽ ചാമ്പ്യൻ ക്ലബ് ബംഗളൂരു എഫ്സിയാണ് കളിക്കാരുടെയും ടീം അംഗങ്ങളുടെയും ശമ്പളം മരവിപ്പിക്കുന്നതായി അറിയിച്ചത്.


ഒഡിഷ എഫ്സി കളിക്കാരും പരിശീലകരുമായുള്ള കരാർ താൽക്കാലികമായി റദ്ദാക്കി. ചെന്നൈയിൻ എഫ്സി കളിക്കാർക്ക് ടീം വിടാനുള്ള അനുമതിയും നൽകി. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിലാണെങ്കിലും കടുത്ത നടപടികളിലേക്ക് നീങ്ങിയിട്ടില്ല. അതേസമയം, ആശങ്ക തുടരുന്ന സാഹചര്യത്തിൽ നാളെ ഐഎസ്എല്ലിലെ എട്ട് ടീമുകളുടെ സിഇഒമാരുമായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ചർച്ച നടത്തുന്നുണ്ട്.


ഐഎസ്എല്ലിന്റെ ഭാവി അനിശ്ചിതത്വത്തിലായതിനാലാണ് ക്ലബ് കടുത്ത നപടികളിലേക്ക് നീങ്ങിയതെന്ന് ബംഗളൂരു എഎഫ-്സി ഒ‍ൗദ്യോഗികമായി ഇറക്കിയ കുറിപ്പിൽ വ്യക്തമാക്കി. ‘ഒന്നാംനിര ടീമിലെ കളിക്കാരുടെയും മറ്റ് അംഗങ്ങളുടെയും ശമ്പളം അനിശ്ചിതമായി മരവിപ്പിക്കുകയാണ്. ഇന്ത്യയിൽ ഒരു ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടത്തുകയും നിലനിർത്തുകയും ചെയ്യുകയെന്നത് ആയാസകരമായ കാര്യമാണ്. ഓരോ സീസണിലും ഞങ്ങൾ പരമാവധി ശ്രമിച്ചു. പക്ഷേ, ഭാവിയെക്കുറിച്ച് ഒരു വ്യക്തതയുമില്ലാത്ത സാഹചര്യത്തിൽ ഞങ്ങൾക്ക് വേറെ വഴിയില്ല. കളിക്കാരും അവരുടെ കുടുംബങ്ങളും ക്ലബ്ബിന് പ്രിയപ്പെട്ടതാണ്. തീരുമാനമാകുംവരെ അവർ കാത്തിരിക്കണം. യൂത്ത് ടീമിന്റെയും ബിഎഫ-്സിയുടെ സ്കൂളിന്റെ പ്രവർത്തനങ്ങളെയും ഇ‍ൗ തീരുമാനം ബാധിക്കില്ല. എഐഎഫ്എഫ-ും ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎൽ) ചേർന്ന് പരിഹാരം കണ്ടെത്തണം. ഇ‍ൗ അനിശ്ചിതത്വം ഇന്ത്യൻ ഫുട്ബോളിന് ഒട്ടും ഗുണകരമല്ല’– ബംഗളൂരു ടീം കുറിച്ചു.


ഇന്ത്യൻ ഫുട്ബോള്‍ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി ഉൾപ്പെടെ കളിക്കുന്ന ടീമാണ് ബംഗളൂരു. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഛേത്രി ദിവസങ്ങൾക്കുമുമ്പ് സാമൂഹിക മാധ്യമമായ എക്സിൽ വൈകാരികമായി കുറിപ്പിട്ടിരുന്നു.


ഒഡിഷയുടെയും ചെന്നൈയിനിന്റെയും ദൈനംദിന പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല. ജംഷഡ്പുർ എഫ-്സി, കൊൽക്കത്ത ടീമുകളായ ഇ‍ൗസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ ടീമുകളാണ് നിലവിൽ ഫുട്ബോളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായുള്ളത്. ഐഎസ്എൽ സീസൺ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് വ്യക്തത വരുംവരെ നിലവിലെ പദ്ധതികളിൽ മാറ്റമൊന്നുമില്ലെന്ന് ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കി.


ഇതിനിടെയാണ് എഐഎഫ്എഫ് ക്ലബ്ബുകളെ ചർച്ചയ്ക്ക് വിളിച്ചത്. ബ്ലാസ്റ്റേഴ്സ്, ഹൈദരാബാദ് എഫ്സി, ജംഷഡ്പുർ എഫ്സി, നോർത്ത് ഇ‍ൗസ്റ്റ് യുണൈറ്റഡ് എ-ഫ്സി, ബംഗളൂരു എഫ്സി, ഒഡിഷ എഫ്സി, എഫ്സി ഗോവ ടീമുകളാണ് പങ്കെടുക്കുക. ന്യൂഡൽഹിയിലാണ് യോഗം.


ഐഎസ്എൽ തുടങ്ങുമെന്നുതന്നെയാണ് കഴിഞ്ഞയാഴ്ച എഐഎഫ്എഫ് തലവൻ കല്യാൺ ച‍ൗബെ പറഞ്ഞത്. എന്നാൽ എപ്പോൾ തുടങ്ങുമെന്ന് ച‍ൗബെയ്ക്ക് ഉറപ്പ് പറയാനായില്ല. ‘ ലീഗ് നടത്താനായില്ലെങ്കിൽ അത് ഫുട്ബോളിനെമാത്രമല്ല ബാധിക്കുക. ഇതുമായി ബന്ധപ്പെട്ട് ആയിരക്കണക്കിനാളുകളുണ്ട്. അതിനാൽ എന്ത് വിലകൊടുത്തും ലീഗ് നടത്താൻ ശ്രമിക്കും– എഐഎഫ്എഫ് പ്രസിഡന്റ് വ്യക്തമാക്കി.


ഫെഡറേഷനും എഫ്എസ്ഡിഎലും തമ്മിലുള്ള കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രതിസന്ധിക്ക് കാരണം. നിലവിലെ കരാർ ഡിസംബറിൽ അവസാനിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home