കോഹ്‌ലിയല്ല; ആർസിബിയെ രജത് പാട്ടീദാർ നയിക്കും- വീഡിയോ

രജത് പാട്ടീദാര്‍
ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 എഡിഷനിലേക്കുള്ള ക്യാപ്‌റ്റനെ പ്രഖ്യാപിച്ച് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ. യുവതാരം രജത് പാട്ടീദാർ ആയിരിക്കും വരാനിരിക്കുന്ന ഐപിഎല്ലിന്റെ പതിപ്പിൽ ആർസിബിയെ നയിക്കുക. ടീമിന്റെ മുൻ ക്യാപ്‌റ്റനായ വിരാട് കോഹ്ലിയെ തന്നെ വീണ്ടും നായകസ്ഥാനം ഏൽപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കും ആരാധകരുടെ പ്രതീക്ഷകൾക്കുമിടെയാണ് പാട്ടീദാറിന്റെ വരവ്. ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലേസിയായിരുന്നു കഴിഞ്ഞ സീസണിൽ ആർസിബിയുടെ ക്യാപ്റ്റൻ.
ക്ലബ്ബിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പുറത്തുവിട്ട വീഡിയോ വഴിയാണ് പാട്ടീദാറിനെ ക്യാപ്‌റ്റനാക്കിയുള്ള ആർസിബിയുടെ പ്രഖ്യാപനം. ക്ലബ്ബിന്റെ ചരിത്രത്തിലെ ഇതുവരെയുള്ള ക്യാപ്റ്റന്‍മാരെയെല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ട്വന്റി20യിൽ ഇതുവരെ ഇന്ത്യൻ ജെഴ്‌സി അണിയാത്ത താരം കൂടിയാണ് മധ്യപ്രദേശുകാരനായ പാട്ടീദാർ. ടെസ്റ്റിൽ മൂന്നു മത്സരങ്ങളും ഏകദിനത്തിൽ ഒരു മത്സരവും താരം ഇന്ത്യന്‍ ടീമിനായി കളിച്ചിട്ടുണ്ട്.
11 കോടി രൂപ നൽകിയാണ് പാട്ടീദാറിനെ ആർസിബി മെഗാ ഓക്ഷനിൽ നിലനിർത്തിയത്. 2022ൽ ലുവ്നിത് സിസോദിയയുടെ പകരക്കാരനായി 20 ലക്ഷം രൂപയ്‌ക്കായിരുന്നു രജത് പാട്ടീദാർ ആർബിസിയിലെത്തുന്നത്. 2023 സീസൺ പരിക്ക് കാരണം നഷ്ടമായ പാട്ടീദാർ 2024ൽ ശക്തമായി തിരിച്ചുവന്നു. 15 മത്സരങ്ങളിൽനിന്ന് അഞ്ച് അർധ സെഞ്ചറികളടക്കം 395 റൺസാണ് പാട്ടീദാർ കഴിഞ്ഞ സീസണിൽ അടിച്ചുകൂട്ടിയത്.









0 comments