ബാറ്റ് തെളിഞ്ഞു

സെഞ്ചുറി പൂർത്തിയാക്കിയ ജയ്സ്വാളിന്റെ ആഹ്ലാദം
avatar
Sports Desk

Published on Aug 03, 2025, 04:05 AM | 3 min read

ഓവൽ

വിക്കറ്റ് വീഴ്ചയുടെ രണ്ട് ദിനങ്ങൾക്കുശേഷം ഓവലിൽ ബാറ്റ് ഉയർന്നപ്പോൾ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ വിജയപ്രതീക്ഷയുടെ തീരത്ത്. രണ്ട് ദിനം ശേഷിക്കെ 374 റൺ ലക്ഷ്യം കുറിച്ചു. മറുപടിക്കെത്തിയ ഇംഗ്ലണ്ടിന് 50 റണ്ണെടുക്കുന്നതിനിടെ സാക് ക്രോളിയെ (14) നഷ്ടമായി. മൂന്നാംദിനത്തിലെ അവസാന പന്തിൽ മുഹമ്മദ് സിറാജ് ബൗൾഡാക്കുകയായിരുന്നു. ബെൻ ഡക്കറ്റ് (34) ക്രീസിലുണ്ട്. ഒമ്പത് വിക്കറ്റ് ശേഷിക്കെ 324 റൺ പിന്നിലാണ് ഇംഗ്ലണ്ട്.


രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 396 റണ്ണിന് പുറത്തായി. സ്കോർ: ഇന്ത്യ 224, 396; ഇംഗ്ലണ്ട് 247, 50/1.

ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ (164 പന്തിൽ 118) തകർപ്പൻ സെഞ്ചുറിയും ആകാശ് ദീപ് (94 പന്തിൽ 66), വാഷിങ്ടൺ സുന്ദർ (46 പന്തിൽ 53), രവീന്ദ്ര ജഡേജ (77 പന്തിൽ 53) എന്നിവരുടെ അർധസെഞ്ചുറികളുമാണ് ഇന്ത്യക്ക് മികച്ച സ്കോറൊരുക്കിയത്.


രണ്ടിന് 75 റണ്ണെന്ന നിലയിൽ രണ്ടാംദിനം തുടങ്ങിയ ഇന്ത്യക്ക് രാത്രി കാവൽക്കാരൻ ആകാശ് ദീപും ഓപ്പണർ ജയ്സ്വാളും മികച്ച തുടക്കമാണ് നൽകിയത്. അഞ്ച് റണ്ണുമായി തുടങ്ങിയ ആകാശ് കിട്ടിയ അവസരം പാഴാക്കിയില്ല. ഉച്ചഭക്ഷണത്തിന് പിരിയുമ്പോഴേക്കും പേസർ അർധസെഞ്ചുറി പൂർത്തിയാക്കിയിരുന്നു. ജാമി ഒവർട്ടന്റെ പന്തിലാണ് പുറത്തായത്. മൂന്നിന് 177 റണ്ണായിരുന്നു ആ ഘട്ടത്തിൽ ഇന്ത്യയുടെ സ്കോർ.


ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബ‍ൗണ്ടറികളോടെയാണ് തുടങ്ങിയത്. എന്നാൽ ഉച്ചഭക്ഷണത്തിനുശേഷമുള്ള ആദ്യ പന്തിൽ ഗില്ലിനെ (11) ഗസ് അറ്റ്കിൻസൺ വിക്കറ്റിന് മുന്നിൽ കുരുക്കി. കരുൺ നായരും (17) തിളങ്ങിയില്ല. ഒരറ്റം പക്ഷേ, ജയ്സ്വാൾ കാത്തു. കളി ജീവിതത്തിലെ ആറാം സെഞ്ചുറിയാണ് ഇടംകൈയൻ പൂർത്തിയാക്കിയത്. അതിൽ നാലും ഇംഗ്ലണ്ടിനെതിരെ. പരമ്പരയിൽ രണ്ടാമത്തേതും.


രണ്ട് സിക്സറും 14 ഫോറുമായിരുന്നു ഇരുപത്തിമൂന്നുകാരന്റെ ഇന്നിങ്സിൽ. ആറാം വിക്കറ്റിൽ ജഡേജയുമായി ചേർന്ന് 44 റൺ കൂട്ടിചേർത്തായിരുന്നു മടക്കം. ഏഴാം വിക്കറ്റിൽ ജഡേജയും ധ്രുവ് ജുറേലും (46 പന്തിൽ 34) ചേർന്ന് വേഗത്തിൽ റണ്ണടിച്ച് കൂട്ടി. 52 റണ്ണാണ് ഇ‍ൗ സഖ്യം നേടിയത്. ജുറേൽ മടങ്ങിയശേഷം ജഡേജ–സുന്ദർ സഖ്യം ഇംഗ്ലീഷ് ബ‍ൗളർമാരെ കൈകാര്യം ചെയ്തു. ഇ‍ൗ സഖ്യം 42 പന്തിൽ 34 റണ്ണെടുത്തു. പിന്നാലെ ജഡേജയെ ടങ് മടക്കി. അതേ ഓവറിൽ റണ്ണൊന്നുമെടുക്കാതെ മുഹമ്മദ് സിറാജും പുറത്തായി. ഒമ്പതാം വിക്കറ്റ് വീഴുമ്പോൾ 357 റണ്ണെന്ന നിലയിലായിരുന്നു ഇന്ത്യ.


അവസാന ബാറ്ററായ പ്രസിദ്ധ് കൃഷ്ണയെ ഒരറ്റത്ത് നിർത്തി സുന്ദർ തകർത്തടിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അവസാന വിക്കറ്റിൽ 25 പന്തിൽ 39 റൺ പിറന്നു. സുന്ദർ നാല് വീതം സിക്സറും ഫോറും തൊടുത്തു. ടങ് ആണ് മടക്കിയത്. അഞ്ച് വിക്കറ്റ് നേട്ടവും ഇംഗ്ലീഷ് പേസർ കുറിച്ചു.


ആകാശ് തിളങ്ങി പന്തിലല്ല, ബാറ്റിൽ

രാത്രി കാവൽക്കാരനായെത്തി ഇംഗ്ലീഷ് ബ‍ൗളിങ് നിരയെ ചിതറിച്ച് ആകാശ് ദീപ്. തലങ്ങും വിലങ്ങും ഇന്ത്യൻ പേസ് ബ‍ൗളർ ബ‍ൗണ്ടറി പറത്തിയപ്പോൾ ഇംഗ്ലീഷുകാരുടെ പദ്ധതികൾ പാളി. 94 പന്തിൽ 66 റണ്ണെടുത്ത ആകാശ് കന്നി അർധസെഞ്ചുറിയും പൂർത്തിയാക്കി. 12 ഫോറായിരുന്നു ഇന്നിങ്സിൽ. 31 ആയിരുന്നു ഇതിനുമുമ്പത്തെ ഉയർന്ന സ്കോർ.


രണ്ടാംദിനം വൈകുന്നേരം ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ സായ് സുദർശൻ പുറത്തായപ്പോൾ നാലാം നമ്പറുകാരനായാണ് ആകാശ് ക്രീസിൽ എത്തുന്നത്. നേരിട്ട ആദ്യ പന്ത് ഫോറടിച്ചു. മൂന്നാംദിനം തുടക്കം മുതൽ ആഞ്ഞടിച്ചപ്പോൾ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടെ രണ്ടുതവണ പുറത്താകലിൽനിന്ന് രക്ഷപ്പെട്ടു.


മൂന്നാം വിക്കറ്റിൽ യശസ്വി ജയ്സ്വാളുമായി ചേർന്ന് 107 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതിൽ 66ഉം ആകാശിന്റെ ബാറ്റിൽനിന്നായിരുന്നു.


ഇനിയൊരു 
തിരിച്ചുവരവുണ്ടോ

എട്ടുവർഷത്തിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തിരിച്ചെത്തിയ ബാറ്റർ കരുൺ നായർക്ക് കിട്ടിയ അവസരം മുതലാക്കാനായില്ല. രണ്ടാം വരവിൽ മുപ്പത്തിമൂന്നുകാരൻ നിരാശപ്പെടുത്തി. നാല് ടെസ്റ്റിലെ എട്ട് ഇന്നിങ്സിൽ നേടാനായത് 205 റൺ. ബാറ്റിങ് ശരാശരി 25.62 മാത്രം.


അവസാന ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ നേടിയ 57 റണ്ണാണ് ഉയർന്ന സ്കോർ. രണ്ടാം ഇന്നിങ്സിൽ 17 റണ്ണിന് പുറത്തായി. ലീഡ്സിലെ ആദ്യ ടെസ്റ്റിൽ 0, 20 ആയിരുന്നു സ്കോർ. എഡ്ജ്ബാസ്റ്റണിലെ രണ്ടാം ടെസ്റ്റിൽ 31, 26. ലോർഡ്സിലെ മൂന്നാം ടെസ്റ്റിലും(40, 14) തിളങ്ങിയില്ല. അതിനാൽ മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റിൽ കളിപ്പിച്ചില്ല. ഓവലിൽ അവസാന അവസരം നൽകിയെങ്കിലും പ്രതീക്ഷിച്ച പ്രകടനം സാധ്യമായില്ല.


റണ്ണടിയിൽ ജഡേജ 
മൂന്നാമത്

ടെസ്റ്റ് പരമ്പരയിലെ റണ്ണടിയിൽ രവീന്ദ്ര ജഡേജ മൂന്നാമതെത്തി. അഞ്ച് ടെസ്റ്റിൽ പത്ത് ഇന്നിങ്സിലായി 516 റണ്ണാണ് നേട്ടം. ഒരു സെഞ്ചുറിയും (107) അഞ്ച് അർധസെഞ്ചുറിയുമുണ്ട്. ശുഭ്മാൻ ഗില്ലും (754), കെ എൽ രാഹുലും (532) മാത്രമാണ് മുമ്പിൽ. അഞ്ച് ഇന്നിങ്സിൽ പുറത്തായതുമില്ല. സ്പിന്നർക്ക് ഏഴ് വിക്കറ്റാണുള്ളത്.




deshabhimani section

Related News

View More
0 comments
Sort by

Home