ഇന്ത്യ 224ന് പുറത്ത്

ഓവൽ അതിവേഗം

India England Test

ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റ് വീഴ്--ത്തിയ മുഹമ്മദ് സിറാജിനെ (വലത്ത്) 
സഹതാരം കെ എൽ രാഹുൽ അഭിനന്ദിക്കുന്നു

വെബ് ഡെസ്ക്

Published on Aug 02, 2025, 02:50 AM | 2 min read

ഓവൽ

പേസർമാരുടെ കൊയ്ത്ത് തുടരുന്ന ഓവലിൽ ഇന്ത്യയുടെ തിരിച്ചുവരവ്. ഇംഗ്ലണ്ടുമായുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 224 റണ്ണിന് ബാറ്റ് താഴ്ത്തിയ ഇന്ത്യ പേസർമാരിലൂടെ കളി പിടിച്ചു. ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്സിൽ 247ന് പുറത്താക്കി. 15 വിക്കറ്റാണ് രണ്ടാംദിനം ഓവലിൽ നിലംപതിച്ചത്.


23 റൺ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 75 റണ്ണെന്ന നിലയിലാണ്. 52 റൺ ലീഡായി. 49 പന്തിൽ 51 റണ്ണുമായി യശസ്വി ജയ്സ്വാളും നാല് റണ്ണോടെ ആകാശ് ദീപുമാണ് ക്രീസിൽ. കെ എൽ രാഹുൽ (7), സായ് സുദർശൻ (11) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി.


സ്കോർ: ഇന്ത്യ 224, 75/2 ; ഇംഗ്ലണ്ട് 247


തുടക്കത്തിൽ ആഞ്ഞടിച്ച ഇംഗ്ലണ്ടിനെ നാല് വിക്കറ്റ് വീതം നേേടിയ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ചേർന്നാണ് 247ൽ ഒതുക്കിയത്. ഓപ്പണർമാരായ സാക്ക് ക്രോളിയും (57 പന്തിൽ 64) ബെൻ ഡക്കെറ്റും (38 പന്തിൽ 43) വേഗത്തിൽ റണ്ണടിച്ചു. ഡക്കെറ്റിനെ ആകാശ് വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലിന്റെ കൈയിലെത്തിച്ചതോടെയാണ് അപകടമൊഴിഞ്ഞത്. 14.5 ഓവറിൽ 100 കടന്നു. ക്രോളിയെ പ്രസിദ്ധ് പുറത്താക്കിയതോടെ റണ്ണൊഴുക്കിന്റെ വേഗവും കുറഞ്ഞു.


ചായക്ക് പിരിയുന്നതിന് മുമ്പുള്ള സിറാജിന്റെ ഏഴോവർ സ്പെൽ കളിഗതി മാറ്റുകയായിരുന്നു. ആദ്യം ഇംഗ്ലണ്ടിന്റെ പകരക്കാരൻ ക്യാപ്റ്റൻ ഒല്ലീ പോപ്പിനെ (22) വിക്കറ്റിന് മുന്നിൽ കുരുക്കി. അപകടകാരിയായ ജോ റൂട്ടിനെയും (29) എൽബിഡബ്ല്യുവിൽ പിടിച്ചു. ജേക്കബ് ബെതലിനെയും (6) സമാന രീതിയിൽ പുറത്താക്കിയ ഇന്ത്യൻ പേസർ ഇംഗ്ലണ്ടിനെ അഞ്ചിന് 196ലേക്ക് വീഴ്ത്തി. പിന്നാലെ ഒരോവറിൽ ജാമി സ്മിത്തിനെയും (8) ജാമി ഒവർട്ടണെയും (0) പറഞ്ഞയച്ച് പ്രസിദ്ധും ആക്രമണത്തിൽ പങ്കാളിയായി.


ചായക്കുശേഷമുള്ള നാലാമത്തെ ഓവറിൽ പ്രസിദ്ധ് വീണ്ടും ആഞ്ഞടിച്ചു. ഇക്കുറി അറ്റ്കിൻസാണ് പുറത്തായത്. 53 റണ്ണെടുത്ത ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന് ലീഡൊരുക്കിയത്. ബ്രൂക്കിനെ ബ‍ൗൾഡാക്കി സിറാജ് ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിപ്പിച്ചു. പരിക്കേറ്റ ക്രിസ് വോക്സ് ബാറ്റ് ചെയ്യാനിറങ്ങിയില്ല.


ആറിന് 204 റണ്ണെന്ന നിലയിൽ രണ്ടാംദിനം തുടങ്ങിയ ഇന്ത്യക്ക് 34 പന്തിന്റെ ആയുസ്സ് മാത്രമായിരുന്നു. കരുൺ നായർക്ക് (57) അഞ്ച് റണ്ണാണ് രണ്ടാംദിനം നേടാനായത്. വാഷിങ്ടൺ സുന്ദർ 26 റണ്ണിന് വീണു. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും അക്ക‍ൗണ്ട് തുറന്നില്ല. ഇംഗ്ലണ്ടിനായി ഗസ് അറ്റ്കിൻസൺ അഞ്ച് വിക്കറ്റ് വീഴ്ത്തി.


രണ്ടാം ഇന്നിങ്സിൽ രണ്ട് സിക്സറും ഏഴ് ഫോറും പറത്തിയാണ് ജയ്സ്വാൾ അർധസെഞ്ചുറി പൂർത്തിയാക്കിയത്. രണ്ട്തവണ ഇംഗ്ലീഷ് ഫീൽഡർമാർ അവസരം പാഴാക്കി.


വോക്സ് പുറത്ത്

ഇന്ത്യയുമായുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനിടെ തോളിന് പരിക്കേറ്റ ഇംഗ്ലണ്ട് പേസർ ക്രിസ് വോക്സിന് മത്സരം പൂർണമായും നഷ്ടമാകും. ആദ്യദിനം കരുൺ നായരുടെ ബ‍ൗണ്ടറി തടയുന്നതിനിടെയാണ് പരിക്കേറ്റത്. പരമ്പരയിലെ എല്ലാ മത്സരവും കളിച്ച വോക്സ് 181 ഓവറാണ് ആകെ എറിഞ്ഞത്. 11 വിക്കറ്റ് നേടി.




deshabhimani section

Related News

View More
0 comments
Sort by

Home