ആർസിബിക്ക് തിരിച്ചടി: ഫൈനലിൽ സൂപ്പർ താരം കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്

അഹമ്മദാബാദ്: ഐപിഎൽ ഫൈനലില്‍ പഞ്ചാബ് കിങ്സിനെ നേരിടാനിരിക്കെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് കനത്ത തിരിച്ചടി. ഓപ്പണർ ഫിൽ സാൾട്ട് ഫൈനലിൽ കളിച്ചേക്കില്ലെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരിക്കിന്റെ പിടിയിലായ ടിം ഡേവിഡ് കളിക്കുമോയെന്നും ഉറപ്പില്ല. ഇതോടെ എട്ടു വർഷത്തിന് ശേഷം ഫൈനലിൽ എത്തിയ ബംഗളൂരുവിന് തിരിച്ചടിയാകുമെന്നുറപ്പാണ്.
വിരാട് കോഹ്‌ലിയും ഫിൽ സാൾട്ടും നൽകുന്ന തുടക്കമാണ് ടീമിന്റെ ഊർജം. 14 കളിയിൽ 614 റണ്ണടിച്ച കോഹ്‌ലിയ്ക്ക് പിന്നാലെ 12 കളിയിൽ 387 റൺസുമായി സാൾട്ട് ടീമിന്റെ റൺവേട്ടക്കാരിൽ രണ്ടാമനാണ്. സാൾട്ട് കളിക്കുമോയെന്ന കാര്യത്തിൽ ടീം വ്യക്തത വരുത്തിയിട്ടില്ല. സീസണിൽ നാല് അർധസെഞ്ചറികളും സോൾട്ടിന്റെ പേരിലുണ്ട്.
അതേസമയം റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും പഞ്ചാബ് കിങ്സും കന്നി കിരീടത്തിനായാണ് ഇന്ന് കളത്തിലിറങ്ങുക. ഐപിഎൽ പതിനെട്ടിലേക്ക് കടന്നിട്ടും ഇരുടീമുകൾക്കും കിരീടം നേടാനായിട്ടില്ല. ബംഗളൂരു മൂന്നുതവണ റണ്ണറപ്പായി. പഞ്ചാബാകട്ടെ ഒരിക്കൽ മാത്രം. 2009, 2011, 2016 വർഷങ്ങളിൽ ഫൈനലിൽ തോറ്റതാണ് ബംഗളൂരുവിന്റെ ചരിത്രം. എട്ടുവർഷത്തിനുശേഷമാണ് ഒരു ഫൈനൽ. പഞ്ചാബ് 2014ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് കീഴടങ്ങി. പത്തുവർഷത്തെ ഇടവേളക്കുശേഷമാണ് കിരീടപ്പോരിന് അർഹത നേടുന്നത്. .









0 comments