print edition ആഷസ് ആവേശം ; ആദ്യ ടെസ്റ്റിന് ഇന്ന് പെർത്തിൽ തുടക്കം

ഓസീസ് ക്യാപ്റ്റൻ സ്റ്റീവൻ സ്--മിത്തും (ഇടത്ത്) ഇംഗ്ലണ്ട് നായകൻ ബെൻ സ്--റ്റോക്--സും ട്രോഫിയുമായി
പെർത്ത്
രണ്ട് വർഷത്തിനുശേഷം വീണ്ടും ആഷസ് ആവേശം. ഓസ്‌ട്രേലിയ–ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്‌റ്റ് ക്രിക്കറ്റ് പരമ്പരയ്‌ക്ക് ഇന്ന് പെർത്തിൽ തുടക്കമാകും. രാവിലെ 7.50നാണ് കളി തുടങ്ങുന്നത്. ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമുള്ള പോരാട്ടത്തിന്റെ 74–ാം പരമ്പരയാണ് ഇത്തവണ. 34 എണ്ണത്തിൽ കംഗാരുപ്പട ജയിച്ചു. ഇംഗ്ലണ്ടിന് 32 ജയമുണ്ട്. ഏഴ് പരമ്പര സമനിലയായി. കഴിഞ്ഞ തവണ 2–2ന് പിരിയുകയായിരുന്നു. ഇംഗ്ലണ്ടായിരുന്നു കഴിഞ്ഞ തവണ ആതിഥേയർ. 1882ൽ തുടങ്ങിയ ആഷസിൽ ആകെ 361 മത്സരം നടന്നു. ഓസ്‌ട്രേലിയ 142ൽ ജയിച്ചു. ഇംഗ്ലണ്ട് 110ലും. 93 എണ്ണം സമനിലയായി.
സ്വന്തംതട്ടകത്തിൽ ആത്മവിശ്വാസത്തോടെയാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. പേസർമാരായ ക്യാപ്‌റ്റൻ പാറ്റ് കമ്മിൻസും ജോഷ് ഹാസെൽവുഡും പരിക്കേറ്റ് പുറത്താണെങ്കിയും കരുത്തിന് കുറവില്ല. പരിചയസമ്പന്നരായ നിരയാണ്. 33 വയസ്സാണ് ടീമിന്റെ ശരാശരി പ്രായം. 15 അംഗ ടീമിൽ മുപ്പതിന് താഴെ പ്രായമുള്ളത് കാമറൂൺ ഗ്രീനിന് മാത്രമാണ്. സ്‌റ്റീവൻ സ്‌മിത്താണ് നായകൻ. മിച്ചെൽ സ്റ്റാർക്, നതാൻ ല്യോൺ, ഉസ്‌മാൻ ഖവാജ തുടങ്ങിയവരെല്ലാമുണ്ട്. നാട്ടിൽ കളിച്ച അവസാന ആറ് പരമ്പരയിലും ഓസീസ് തോറ്റിട്ടില്ല.
യുവനിരയുമായാണ് ഇംഗ്ലണ്ട് എത്തുന്നത്. 28 വയസ്സാണ് ശരാശരി പ്രായം. ക്യാപ്‌റ്റൻ ബെൻ സ്‌റ്റോക്‌സിന് കീഴിൽ ആക്രമണ ശൈലിയിൽ കളിക്കുക എന്നതാണ് രീതി. പേസർമാർക്ക് ആധിപത്യം കിട്ടുന്ന പിച്ചിൽ ജോഫ്ര ആർച്ചെറിലും മാർക് വുഡിലുമാണ് പ്രതീക്ഷ. ബാറ്റിങ് നിരയിൽ പരിചയസമ്പന്നനായ ജോ റൂട്ടുമുണ്ട്. 61,000 പേർക്ക് കളി കാണാവുന്ന പെർത്ത് സ്‌റ്റേഡിയത്തിലെ ടിക്കറ്റുകൾ മുഴുവൻ വിറ്റുതീർന്നിട്ടുണ്ട്.









0 comments