ഉടൽതടവ് ഭേദിക്കുന്ന ചിറകടിയൊച്ചകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 17, 2018, 01:52 PM | 0 min read

മലയാളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ കവി, ഇതാ, കാലങ്ങളായി നിലനിന്നുപോരുന്ന കാവ്യഭാവുകത്വങ്ങൾക്കപ്പുറത്ത് താൻ ജീവിച്ചുതീർത്ത അപരിചിതവും തീവ്രവും പലപ്പോഴും ഏകാന്തവുമായിരുന്ന ഒരനുഭവലോകത്തിന്റെ കൊടിപ്പടം നാട്ടുന്നു. ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ദൈവത്തിന്റെ മകൾ എന്ന വിജയരാജമല്ലികയുടെ ആദ്യ കവിതാസമാഹാരം കവിതയുടെ കല്ലുളികൊണ്ട് സാമാന്യബോധത്തിന്റെ അധികാരയുക്തികളെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന അനിതരസാധാരണമായ ഒരു രാഷ്ട്രീയ ഇടപെടലായി വികസിക്കുന്നു. നിലനിൽക്കുന്ന ദ്വന്ദലോകത്തിനപ്പുറത്ത് അടയാളപ്പെടുത്തപ്പെടേണ്ടതായ വൈവിധ്യമാർന്ന മാനസികവ്യാപാരങ്ങളെയും അവയുടെ നിഴലനക്കങ്ങളെയും രാഷ്ട്രീയമായ ഉൾക്കാഴ്ചയോടെ ആവിഷ്കരിക്കുന്നു. 'തുടുവെള്ളാമ്പൽ പൊയ്കയല്ല, ജീവിതത്തിൻ കടലേ ഞങ്ങൾ കവികൾക്ക് കവിതയ്ക്ക് മഷിപ്പാത്രം' എന്നു മാറിയ കാലത്തിന്റെ ഭാഷയിൽ പാടുന്നു. കാവ്യജീവിതം ഈ സമാഹാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയജീവിതംകൂടിയായി മാറുന്നത് ഒട്ടമ്പരപ്പോടെ നമ്മളറിയുന്നു.

മലയാളത്തിന്റെ പ്രിയകവി കുരീപ്പുഴ ശ്രീകുമാർ മല്ലികയുടെ കവിതകളിൽ കാവ്യബോധത്തിന്റെ ഒരു മൂന്നാംവീട് ദർശിക്കുന്നുണ്ട്. ആയിരം അസ്വാസ്ഥ്യങ്ങളുടെ ആഴങ്ങളിലും പോരാട്ടമുഖങ്ങളിലും നിന്ന് കവിതയുടെ അസ്വാസ്ഥ്യങ്ങൾക്കുകൂടി തീകൊളുത്തുന്ന സമരസാന്നിധ്യമായി തിരിച്ചറിയുന്നുണ്ട്. ഏകശിലാത്മകമായ ഒരു സംസ്കാരനിർമിതി ലക്ഷ്യംവയ്ക്കുന്ന പുനരുത്ഥാന യുക്തി റെയിൽവേ സ്റ്റേഷനുകളിലേക്കും ബസ് സ്റ്റാൻഡുകളിലേക്കും തെണ്ടാനയച്ച സമകാലഭാരതം, വാക്കായുധംകൊണ്ട് പ്രതിരോധമായി മാറുന്നതിന്റെ നിദർശനങ്ങൾ കുരീപ്പുഴ ഈ പുസ്തകത്തിലെ കവിതകളിൽ കണ്ടെടുക്കുന്നുണ്ട്.
ദൈവത്തി ന്റെ മകൾ വിജയരാജമല്ലിക കവിത ചിന്ത പബ്ലിഷേഴ്സ് വില: 70 രൂപഈപുസ്തകത്തിലെ അമ്പതോളം കവിതകൾ അത്ര ചെറുതല്ലാത്ത ഒരനുഭവഭൂഖണ്ഡത്തെ വരച്ചുകാട്ടുന്നു. രാജധാനി എന്ന കവിതയിൽ മുത്തശ്ശി പറഞ്ഞ യക്ഷിക്കഥയോർത്ത്, ഹൃദയം യന്ത്രയൂഞ്ഞാലിൽ ആടി ഉറക്കം ഞെട്ടിയുണർന്നപ്പോൾ, ഈ രാജധാനിയിലെ യക്ഷികളെല്ലാം എവിടെയായിരിക്കുമെന്ന് ചോദിക്കുന്ന കവിതന്നെയാണ് പേക്കിനാവ് എന്ന കവിതയുടെ ഒടുക്കം 'വയ്യിനി കരയുവാൻ എൻമിഴി കോണിൽ ഇല്ലൊരു നീർമിഴിപോലും' എന്നു തിരിച്ചറിയുന്നത്. രക്തം ചിന്താത്ത പൗർണമികൾ, പക്ഷേ നീതി, പ്രേതവിചാരം എന്നീ കവിതകളൊക്കെ കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ സിവിൽ ജീവിതത്തിന്റെ ഇസ്തിരി വടിവുകളെ അനുഭവക്കനലുകൾകൊണ്ട് അകംപുറം മറിച്ചു പുറത്തിടാൻമാത്രം കരുത്തുറ്റവതന്നെ. ട്രാൻസ്ജെൻഡർ സമൂഹത്തിന് പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനുള്ള അടിസ്ഥാനബാധ്യതകളിൽനിന്നുപോലും ഭരണകൂടങ്ങൾ സൗകര്യപൂർവം ഒഴിഞ്ഞുമാറുമ്പോൾ സൃഷ്ടിക്കപ്പെടുന്ന നേരനുഭവങ്ങളുടെ വീർത്തുപൊട്ടുന്ന മറുഭാഷ  മറപ്പുരപോലുള്ള കവിതകൾക്ക് നിമിത്തമാകുന്നു.
തങ്ങളുടേതല്ലാത്ത ശരീരങ്ങൾക്കുള്ളിൽ തടവിലാക്കപ്പെടുന്നവരുടെ വേദനകൾ അനുഭവവേദ്യമാക്കുന്നവയാണ് ഈ സമാഹാരത്തിലെ കവിതകളെന്ന് അവതാരികയിൽ കെ ആർ മീര നിരീക്ഷിക്കുന്നുണ്ട്. ശരീരങ്ങളുടെ പേരിൽ കള്ളിവൽക്കരിക്കുന്ന സമൂഹത്തോട് യുദ്ധം പ്രഖ്യാപിക്കാനും ആത്മാവിനെ സ്വതന്ത്രമാക്കാനും അവർ ധൈര്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇതാ മലയാളത്തിലും അത് യാഥാർഥ്യമാകുന്നു. ഇതുവരെ പാടാതിരുന്ന പക്ഷികൾ പാടിത്തുടങ്ങുന്ന വസന്തകാലത്തിന്റെ ആഗമനപ്രഖ്യാപനം മാത്രമാണ് മല്ലിക. മല്ലിക ഇനിയും പാടും... മല്ലികമാത്രമല്ല, ഇതുവരെ പാടാൻ മറന്നിരുന്ന, ചിരിക്കാൻ സാധിക്കാതിരുന്ന, അന്തസ്സ് നിഷേധിക്കപ്പെട്ടിരുന്ന ആയിരക്കണക്കിന് മനുഷ്യർ കഥകളും കവിതകളും ആത്മകഥകളുംകൊണ്ട് ഇതുവരെ നാം ഏൽപ്പിച്ച മുറിവുകൾക്ക് അനശ്വരമായ പ്രതികാരം നിർവഹിക്കും.
 അങ്ങനെയാകാതെ തരമില്ല. കാരണം നമുക്കൊട്ടും പരിചിതമല്ലാത്ത മറ്റൊരാത്മബോധത്തിന്റെ കവചകുണ്ഡലങ്ങളാണ് ഈ കവിതകൾക്ക് കരുത്താകുന്നത്. നീതിപീഠങ്ങളും വിശ്വാസഗോപുരങ്ങളും ഇവയാൽ വിചാരണ ചെയ്യപ്പെടും. ഇപ്പോൾ ഇതിലെ കവിതകൾക്ക് പുറത്ത് ആറുമാസം മാത്രം പ്രായമായ ഒരു പെൺകുട്ടി നിൽക്കുന്നുണ്ട്. സ്വയം തിരഞ്ഞെടുത്തവൾ, ദൈവത്തിന്റെ മകൾ. അവളുടെ ജീവിതത്തിന്റെ അർഥം നിങ്ങളുടെ ശബ്ദതാരാവലികളിൽ കണ്ടെന്നുവരില്ല, കവിതയുടെയും.


deshabhimani section

Related News

View More
0 comments
Sort by

Home