കാടിനായി സുഭീഷിന്റെ സൈറണ്‍

drama
തിരുവനന്തപുരം > കാട്ടുമൃഗങ്ങൾ സ്വൈര്യവിഹാരം ചെയ്യുന്ന വനാന്തർഭാഗത്തുനിന്ന് അക്ഷരവെളിച്ചം തേടി നാട്ടിലെത്തിയ സുഭീഷ് കലോത്സവേദിയിലെ തിളങ്ങും താരമായി. പത്തനംതിട്ട വടശ്ശേരിക്കര എംആർഎസിലെ പത്താംക്ലാസുകാരനായ ഈ മിടുക്കൻ ‘സൈറൺ’ എന്ന നാടകത്തിലാണ് അരങ്ങേറിയത്. മലമ്പണ്ടാര വിഭാഗത്തിൽനിന്ന് കലോത്സവത്തിൽ പങ്കെടുക്കുന്ന ആദ്യ താരമായാണ് മടക്കം. നാടകത്തിന് എ ഗ്രേഡും ലഭിച്ചു. വനനശീകരണത്തിനെതിരായ നാടകത്തിൽ പക്ഷിയായും സ്‌കൂൾ കുട്ടിയായും പ്രകൃതിയായും അവൻ കൈയ്യടി നേടി.
പത്തനംതിട്ട ളാഹ വനമേഖലയിലാണ് സുഭീഷിന്റെ കുടുംബം. മോഹനന്റെയും സമുത്രയുടെയും ഒമ്പത് മക്കളിൽ മൂത്തയാൾ. പഠനം ഉപേക്ഷിച്ച് പലതവണ കാടുകയറിയ സുഭീഷിനെ അധ്യാപകനാണ് തിരിച്ചെത്തിച്ചത്. ഒമ്പതാംക്ലാസിലാണ് വടശ്ശേരിക്കരയിലെ എംആർഎസിൽ എത്തുന്നത്. ഉന്നതവിദ്യാഭ്യാസം നേടി സർക്കാർ ഉദ്യോഗസ്ഥനാകണം എന്നതാണ് സുഭീഷിന്റെ സ്വപ്നം.
സ്കൂളിലെ 71 പേർ വിവിധ മത്സരത്തിൽ പങ്കെടുത്തതിന്റെയും തങ്ങളുടെ കലകളെ നാടിന് പരിചയപ്പെടുത്തിയതിന്റെയും സന്തോഷവും സുഭീഷും സുഹൃത്തുക്കളും മന്ത്രിമാരായ വി ശിവൻകുട്ടിയോടും ജി ആർ അനിലിനോടും പങ്കുവച്ചു.









0 comments