ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിക്കാനൊരുങ്ങി യുഎഇ

ദുബായ്: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി യുഎഇ. 2026 ജനുവരി ഒന്നുമുതൽ ഇത്തരം പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി, ഉൽപ്പാദനം, വ്യാപാരം എന്നിവ നിരോധിക്കുമെന്ന് കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുള്ള അൽ ദഹാക്ക് പറഞ്ഞു. ‘പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക' എന്ന ഈ വർഷത്തെ മുദ്രവാക്യം സമൂഹത്തിലെ ഓരോ അംഗത്തിനും വേണ്ടിയുള്ള ആഹ്വാനമാണെന്ന് അവർ വ്യക്തമാക്കി.
ദുബായ് അടക്കമുള്ള ചില എമിറേറ്റുകൾ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ജനുവരി ഒന്നുമുതൽ അവയുടെ ഉപയോഗത്തിന് 25 ഫിൽസ് നിരക്ക് ഈടാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിൽ പ്ലാസ്റ്റിക്കുകൊണ്ട് നിർമിച്ച സ്റ്റൈറോഫോം ഭക്ഷണ പാത്രങ്ങൾ, ടേബിൾ കവറുകൾ, കോട്ടൺ സ്വാബുകൾ, സ്ട്രോകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം കപ്പുകൾ എന്നിവയും ഉൾപ്പെടുന്നു. 2026 ജനുവരി ഒന്നുമുതൽ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കപ്പുകളും പ്ലാസ്റ്റിക് കട്ട്‌ലറി, പ്ലാസ്റ്റിക് ഭക്ഷണ പാത്രങ്ങൾ, പ്ലാസ്റ്റിക് പ്ലേറ്റുകൾ എന്നിവയും പൂർണമായി നിരോധിക്കും. ഓരോ വർഷവും പരിസ്ഥിതി പ്രശ്നങ്ങൾ മൂലം ആഗോളതലത്തിൽ 130 ലക്ഷം ആളുകൾ മരിക്കുന്നുണ്ടെന്നാണ് യുഎൻ ഏജൻസികളുടെ കണക്ക്. ഈ മരണങ്ങളിൽ പകുതിയും വായു മലിനീകരണം മൂലമാണുണ്ടാകുന്നത്. വായു മലിനീകരണത്തിന്റെ ഫലമായി 2.9 ലക്ഷം ഡോളറിന്റെ നഷ്‌ടം ഉണ്ടാകുന്നുണ്ടെന്നും യുഎൻ വിലയിരുത്തുന്നു.









0 comments