വ്യാജ വാടക തട്ടിപ്പ്: 13 പേരെ അറസ്റ്റ് ചെയ്തു

ഷാർജ: വ്യാജ വാടക തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന 13 ഏഷ്യക്കാരെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്യുകയും സൈബർ തട്ടിപ്പ് ശൃംഖല തകർക്കുകയും ചെയ്തു. ഓൺലൈൻ പ്രോപ്പർട്ടി ലിസ്റ്റിങ്ങുകൾ, മീറ്റിങ്ങുകൾ, കരാറുകൾ എന്നിവയിലൂടെ ഇരകളെ കബളിപ്പിച്ച് പണം മോഷ്ടിച്ച് വിദേശത്തേക്ക് മാറ്റുകയായിരുന്നു സംഘം ചെയ്തിരുന്നത്. ഏഴ് പ്രധാന കേന്ദ്രങ്ങൾ വഴിയാണ് തട്ടിപ്പ് നടന്നിരുന്നത്.
പ്രതികൾ വ്യാജ വാടക പരസ്യങ്ങൾ പോസ്റ്റ് ചെയ്യുകയും വാടകക്കാരെ ബന്ധപ്പെടുകയും സ്ഥലം സന്ദർശിക്കാൻ സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. പണം ആവശ്യപ്പെടുകയും വ്യാജ കരാറുകളിൽ ഒപ്പിടുവിച്ച് പണം തട്ടി അപ്രത്യക്ഷരാവുകയും ചെയ്തു. കബളിപ്പിക്കപ്പെട്ട ഒരാൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് ഡയറക്ടറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ കേണൽ ഡോക്ടർ ഖലീഫ ബൽഹായ് വിശദീകരിച്ചു.
തട്ടിപ്പിന് ശേഷം ഫോൺ നമ്പറുകൾ ഇടയ്ക്കിടെ മാറ്റി രക്ഷപ്പെടുവാൻ സംഘം ശ്രമിച്ചുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ അന്വേഷണം വഴി പ്രതികളെ വലയിലാക്കാൻ കഴിഞ്ഞു. വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രസിദ്ധീകരിക്കുന്ന റിയൽ എസ്റ്റേറ്റ് പരസ്യങ്ങളുടെ ആധികാരികതയും പ്രോപ്പർട്ടി ഉടമകളുടെ വിശ്വാസത്തെയും പണമടക്കുന്നതിന് മുമ്പ് പരിശോധിക്കണമെന്ന് ഷാർജ പൊലീസ് താമസക്കാരോട് അഭ്യർഥിച്ചു.









0 comments