അങ്ങനെയാണ് ഞങ്ങളിങ്ങനെയായത്

ചളിക്കൽ നഗറിലെ ആദിവാസികളുടെ പുനരധിവസത്തിന് എൽഡിഎഫ് സർക്കാർ ചെമ്പങ്കൊല്ലിയിൽ നിർമിച്ച വീടുകൾ
എടക്കര
കാലവർഷം കനത്താൽ ചളിക്കൽ നിവാസികളുടെ നെഞ്ചുപിടയുന്നൊരു കാലമുണ്ടായിരുന്നു. രാത്രിയിൽ നീർപുഴയിൽനിന്ന് വീടിനുള്ളിലേക്ക് വെള്ളം ഇരച്ചുകയറുന്പോൾ കുട്ടികളെ മാറോടുചേർത്ത് പുറത്തേക്കോടിയ നാളുകൾ ഓർമയിൽ ഇന്നും അലയടിക്കും. പ്രളയത്തിൽ ജീവിതം ഉലഞ്ഞ ആദിവാസികൾക്കിന്ന് സർക്കാരിന്റെ ചേർത്തുനിർത്തലിന്റെ കഥയാണ് പറയാനുള്ളത്. 2018ലെ പ്രളയത്തിലാണ് പോത്തുകല്ല് പഞ്ചായത്തിലെ ചളിക്കൽ നഗറിനെ നീർപുഴ വിഴുങ്ങിയത്. ദുരിതത്തിലായ ആദിവാസി കുടുംബങ്ങളെ അതിവേഗമാണ് സർക്കാർ പുനരധിവസിപ്പിച്ചത്. എടക്കര പഞ്ചായത്തിലെ ചെമ്പന്‍കൊല്ലി (മലച്ചി)യിൽ 34 വീടുകൾ നിർമിച്ചു. 2021 ജൂലൈ 21ന് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കുടുംബങ്ങൾക്ക് കൈമാറി. ആദിവാസി പുനരധിവാസ വികസന മിഷൻ പ്രകാരം ജില്ലാ ഭരണകേന്ദ്രവും പട്ടിക വര്‍ഗ വികസനവകുപ്പും എടക്കര വില്ലേജില്‍ ചെമ്പന്‍കൊല്ലി മലച്ചിയില്‍ അഞ്ച് ഏക്കർ ഭൂമി വിലയ്ക്ക് വാങ്ങിയാണ് പുനരധിവാസം നടപ്പാക്കിയത്. ഭവന നിര്‍മാണത്തിനായി ഫെഡറല്‍ ബാങ്ക് 2.20 കോടി രൂപയും ഭൂമി വാങ്ങുന്നതിനും വൈദ്യുതീകരണത്തിനും കുടിവെള്ള കണക്ഷനുമായി പട്ടികവര്‍ഗ വികസന വകുപ്പ് 1,72,31,500 രൂപയുമാണ് ചെലവഴിച്ചത്. ഓരോ കുടുംബത്തിനും 10 സെന്റ് സ്ഥലവും വീടുമാണ് നല്‍കിയത്. രണ്ട് മുറികളും ഹാളും അടുക്കളയും ശുചിമുറിയുമടങ്ങുന്ന വീടുകളില്‍ വൈദ്യുതി കണക്ഷന്‍, പൈപ്പ് കണക്ഷനോടുകൂടിയുള്ള കുടിവെള്ള സൗകര്യം, ചുറ്റുമതില്‍ എന്നിവ ഒരുക്കി. പുനരധിവസിപ്പിക്കുന്ന കുടുംബങ്ങളുടെ പൊതു ആവശ്യങ്ങള്‍ നിറവേറ്റാൻ കളിസ്ഥലം, ശ്മശാനം, കമ്യൂണിറ്റി ഹാള്‍ എന്നിവയ്ക്ക് ആവശ്യമായ സ്ഥലം പ്രത്യേകമായി മാറ്റിവച്ചിട്ടുണ്ട്. എൽഡിഎഫ് ജനപ്രതിനിധിയായ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തംഗം സോമൻ പാർളിയുടെ ഫണ്ടുപയോഗിച്ച് നഗറിലേക്ക് ടാറിട്ട റോഡും നിർമിച്ചു.









0 comments