ഒമാനിലെ ആദ്യ ഹൈഡ്രജൻ സ്റ്റേഷൻ തുറന്നു

റഫീഖ് പറമ്പത്ത്
Published on Feb 26, 2025, 03:06 PM | 1 min read
മസ്‌കത്ത് : ഒമാനിലെ ആദ്യ ഹൈഡ്രജൻ സ്റ്റേഷൻ തുറന്ന് ഒമാൻ ഷെൽ കമ്പനി. മസ്‌കത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപം സ്ഥിതിചെയ്യുന്ന അത്യാധുനിക സ്റ്റേഷൻ ഒമാനിലെ ആദ്യ ഹരിത ഹൈഡ്രജൻ ഉൽപ്പാദന കേന്ദ്രമാണ്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന വൈദ്യുതവിശ്ലേഷണ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച സ്റ്റേഷൻ പ്രതിദിനം 130 കിലോ ഹരിത ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കും. ഹൈഡ്രജൻ നിറയ്ക്കൽ, ഇലക്‌ട്രിക് വാഹനങ്ങളുടെ ഫാസ്റ്റ് ചാർജിങ്, പരമ്പരാഗത ഇന്ധന ഓപ്ഷനുകൾ എന്നിവ സംയോജിപ്പിച്ച് ഒരൊറ്റ ഇന്ധന കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്.
സുസ്ഥിരതയിലേക്കും ഊർജ വൈവിധ്യത്തിലേക്കുമുള്ള രാജ്യത്തിന്റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് കേന്ദ്രമെന്ന് ഊർജ, ധാതു മന്ത്രി സലിം നാസർ അൽ ഔഫി പറഞ്ഞു. ഹരിത ഹൈഡ്രജന്റെ മേഖലയിൽ 2050ഓടെ ഒമാനെ പ്രധാനികളാക്കി മാറ്റാനുള്ള സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ വീക്ഷണം നടപ്പാക്കുന്നതിനുള്ള പ്രതിബദ്ധതയാണ് സംരംഭം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിര നവീകരണത്തിനുള്ള ഒമാൻ ഷെല്ലിന്റെ സംഭാവനയാണ് പദ്ധതിയെന്ന് വൈസ് പ്രസിഡന്റും കൺട്രി ചെയർമാനുമായ വാലിദ് ഹാദി പറഞ്ഞു.
ഹരിത ഭാവിയിലേക്കുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നതാണ് സംരംഭമെന്ന് മുവാസലാത്ത് സിഇഒ ബദർ മുഹമ്മദ് അൽ നദാബി പറഞ്ഞു. ഗതാഗതത്തിന്റെ ഭാവി സുസ്ഥിരത, നവീകരണം, പരിസ്ഥിതി സൗഹൃദമായ പരിഹാരങ്ങളുടെ സംയോജനം എന്നിവയിലാണ്. ആദ്യ ഹൈഡ്രജൻ ഇന്ധന സ്റ്റേഷന്റെ ആരംഭം സുസ്ഥിരതയിലേക്കുള്ള യാത്രയിലെ സുപ്രധാന ചുവടുവയ്‌പ്പിനെ അടയാളപ്പെടുത്തുന്നു. ഒമാൻ ഷെല്ലും നാമ പവർ ആൻഡ് വാട്ടർ പ്രൊക്യുർമെന്റ് കമ്പനിയുമായി സഹകരിച്ച് 15 ഹൈഡ്രജൻ വാഹനങ്ങൾ മുവാസലാത്ത് അവതരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.









0 comments