ഒമാനിൽനിന്ന് ഇത്തവണ 14,000 ഹജ്ജ് തീർഥാടകർ; ഇതിൽ 470 പ്രവാസികളും

മസ്‌കത്ത്: ഈ വർഷം ഒമാനിൽ നിന്നുള്ള ഹജ്ജ് യാത്രക്കാർ 14,000 തീർഥാടകരിലെത്തിയതായി എൻഡോവ്‌മെന്റ്‌സ് ആൻഡ് മതകാര്യ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറിയും ഒമാനി ഹജ്ജ് മിഷൻ മേധാവിയുമായ അഹമ്മദ് ബിൻ സാലിഹ് അൽ റഷ്ദി പറഞ്ഞു. ഇതിൽ 13,530 ഒമാനി തീർഥാടകരും 470 പ്രവാസികളായ തീർഥാടകരും ഉൾപ്പെടുന്നു. 18 വയസിനും അതിനുമുകളിലും പ്രായമുള്ള ഓരോ ഗവർണറേറ്റിനുമുള്ള താമസക്കാരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് മൊത്തം ക്വാട്ട ഗവർണറേറ്റുകൾക്കിടയിൽ വിതരണം ചെയ്തത്.
ഗവർണറേറ്റുകളുടെ ക്വാട്ടയിൽ മസ്‌കത്ത് ഗവർണറേറ്റ് ഒന്നാം സ്ഥാനത്തും 19 ശതമാനവുമായി നോർത്ത് അൽ ബത്തിന ഗവർണറേറ്റ് മൂന്നാം സ്ഥാനത്തും എത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും കുറഞ്ഞ ശതമാനം മുസന്ദം ഗവർണറേറ്റിനാണ് ലഭിച്ചത്. മൊത്തം അംഗീകൃത ക്വാട്ടയുടെ 1 ശതമാനത്തിൽ താഴെയാണിത്. ശരീഅത്ത് തത്വങ്ങളും സാമൂഹിക വശങ്ങളും ഉൾപ്പെടെ വിവിധ വശങ്ങളും ലക്ഷ്യങ്ങളും കണക്കിലെടുക്കുന്ന ഗണിതശാസ്ത്ര സമവാക്യങ്ങൾ ഉപയോഗിച്ച് ഒമാനിൽ നിന്നുള്ള തീർഥാടകർക്ക് ഇലക്ട്രോണിക് രജിസ്ട്രേഷൻ സംവിധാനം വഴി ഇലക്ട്രോണിക് രീതിയിൽ യോഗ്യത അനുവദിക്കുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
നിർബന്ധിത ഹജ്ജ് തീർഥാടകരാണ് ഏറ്റവും കൂടുതലെന്നാണ് ഹജ്ജ് തരം അനുസരിച്ച് തീർഥാടകരുടെ വിതരണത്തിന്റെ സൂചകങ്ങൾ കാണിക്കുന്നത്. ആകെ 11,780 തീർഥാടകരാണുള്ളത്. ഇത് മൊത്തം ക്വാട്ടയുടെ 84 ശതമാനമാണ്. ഒമാനിൽ നിന്നുള്ള തീർഥാടകരിൽ ഭൂരിഭാഗവും വിമാനമാർഗം ഹജ്ജ് ചെയ്യാൻ തെരഞ്ഞെടുത്തുവെന്നും 63 ശതമാനത്തിലധികം പേർ വിമാനമാർഗം ഹജ്ജ് ചെയ്യാൻ താല്പര്യപ്പെട്ടു. കരമാർഗമുള്ള തീർഥാടകരുടെ എണ്ണം 37 ശതമാനത്തിലെത്തി എന്നും അൽ റഷ്ദി കൂട്ടിച്ചേർത്തു. കരമാർഗമുള്ള ഹജ്ജിന് ശരാശരി 1,417 ഒമാൻ റിയാലാണ് ചെലവ്. വിമാനമാർഗമുള്ള 2,063 ഒമാൻ റിയാലാണ് ചെലവ് കണക്കാക്കുന്നത്.









0 comments