ഏലക്കയുടെ വിലയിടിക്കലിന് പിന്നിൽ ഗൂഢനീക്കം

കട്ടപ്പന ഉൽപ്പാദനക്കുറവിനിടയിലും ഏലക്കാവില കുത്തനെ ഇടിഞ്ഞു. ഒരുമാസത്തിനിടെ 700 രൂപയിലേറെ കുറഞ്ഞപ്പോൾ 2400–-- 2500 രൂപയാണ് ശരാശരി വില. സ്‌പൈസസ് ബോർഡിന്റെ ഇ–- ലേലത്തിൽ ഏലക്കാ റീപൂളിങ് നടത്തി വില കുത്തനെ ഇടിക്കുന്നതായാണ് ആക്ഷേപം. കർഷകരുടെ ഉൽപ്പന്നം വിലകുറച്ച് വാങ്ങിയെടുക്കാനുള്ള ഗൂഢനീക്കമാണിതെന്നും ആരോപണമുണ്ട്. വ്യാഴാഴ്ച നടന്ന ക്ലൈമറ്റ് നാച്ചുറൽ സ്‌പൈസസ് ഏജൻസിയുടെ ലേലത്തിൽ 2558.13 രൂപയാണ് ശരാശരി വില. 64 ലോട്ടുകളിലായി എത്തിയ 12,160 കിലോ ഏലക്കയിൽ 11,860 കിലോയും വിറ്റുപോയി. 2858 രൂപയാണ് ഉയർന്നവില. കൊച്ചി എസ്‌ഐജിസിസിയുടെ ലേലത്തിൽ 2598.49 രൂപ ശരാശരി വിലയും 2893 രൂപ ഉയർന്ന വിലയുമാണ്. 129 ലോട്ടുകളിലായി വിൽപ്പനയ്‌ക്കെത്തിയ 29,767 കിലോയിൽ 28,399 കിലോയും വിറ്റു. മൂന്നുമാസത്തിലേറെയായി 3000–- 2900 രൂപയ്‌ക്കിടയിൽ വില തുടരുന്നതിനിടെ പെട്ടെന്നുണ്ടായ ഇടിവ് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. കൂടുതൽ കയറ്റുമതിയുള്ള ഗൾഫ് രാജ്യങ്ങളിൽ റംസാൻ ആഘോഷത്തോടനുബന്ധിച്ച് ആവശ്യം വർധിക്കുമ്പോൾ വില വീണ്ടും ഉയരുമെന്നായിരുന്നു പ്രതീക്ഷ. ഉൽപ്പാദനക്കുറവിനിടെ വിലയിടിവ് കാർഷികമേഖലയെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിവിടും. കഴിഞ്ഞവർഷത്തെ വരൾച്ചയിൽ 60 ശതമാനത്തോളം ഏലംകൃഷി നശിച്ചതിലൂടെ 100 കോടിയിലേറെയാണ് നഷ്ടം. 16,220 ഹെക്ടറിൽ ഏലച്ചെടികൾ കരിഞ്ഞുണങ്ങി. ഇത്തവണ വേനൽമഴ തുടർന്നാൽ കഴിഞ്ഞവർഷത്തേക്കാൾ കൃഷിനാശമുണ്ടായേക്കും.
0 comments