ആയുധ ശേഷി വർധിപ്പിക്കലിൽ കണ്ണുംനട്ട് വിപണി ; കൊച്ചിൻ ഷിപ് യാർഡ് ഓഹരി കുതിക്കുന്നു

കൊച്ചിൻ ഷിപ്പ് യാർഡ് ഉൾപ്പെടെ രാജ്യത്തെ കപ്പൽ നിർമ്മാണ ശാലകളുടെ ഓഹരികളിൽ വൻ കുതിപ്പ്. കേരളം ആസ്ഥാനമായ രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമാണ അറ്റകുറ്റപണിശാലയുടെ ഓഹരികളിൽ ബുധനാഴ്ച 13 ശതമാനത്തിലധികം മുന്നേറ്റം രേഖപ്പെടുത്തി. കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി രാവിലെ 13.94 ശതമാനം ഉയർന്ന് 1,797.10 രൂപയിലെത്തി. ഒരു ഘട്ടത്തിൽ വില 1,798 രൂപവരെ ഉയർന്നിരുന്നു. വിപണി മൂലധനം ₹46,100 കോടി കവിഞ്ഞു
മസഗൺഡോക്ക് (MDL) ഗാർഡൻ റീച്ച് ഷിപ് ബിൽഡേഴ്സ് (GRSE) എന്നിവയുടെ ഓഹരികളും കുതിപ്പിലാണ്. ഇവ 18 ശതമാനം വരെ ഉയർന്നു. യുദ്ധ സാഹചര്യമാണ് പുതിയ കുതിപ്പിന് പ്രേരണയായത് എന്നാണ് വിലയിരുത്തൽ. ആയുധ ശക്തി കൂട്ടാൻ കേന്ദ്രസർക്കാർ പ്രതിരോധ രംഗത്തെ കമ്പനികൾക്ക് കൂടുതൽ ഓർഡറുകൾ നൽകിയേക്കുമെന്ന പ്രതീക്ഷയാണ് മുഖ്യ പ്രേരകം.
കഴിഞ്ഞവർഷം ജൂലൈ 8 ലെ 2,979.45 രൂപയാണ് കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികളുടെ റെക്കോർഡ് ഉയരം. കഴിഞ്ഞവർഷം തന്നെ മേയിൽ 13 ന് 1,168 രൂപ വരെ താണിരുന്നതുമാണ്. കഴിഞ്ഞ ജൂണിൽ വിപണിമൂല്യം 70,000 കോടി രൂപയും ഭേദിച്ച് മുത്തൂറ്റ് ഫിനാൻസിനെ മറികടന്ന് ഏറ്റവും മൂല്യമേറിയ കേരള കമ്പനി എന്ന നിലയിൽ എത്തിയിരുന്നു.
ദുബൈയ് ആസ്ഥാനമായ ഡിപി വേൾഡിന്റെ ഉപകമ്പനി ഡ്രൈഡോക്സ് വേൾഡുമായി കൊച്ചിൻ ഷിപ്പ് യാർഡ് കപ്പൽ അറ്റകുറ്റപ്പണി, ഓഫ്-ഷോർ നിർമാണ ഹബ്ബുകൾ സ്ഥാപിക്കൽ എന്നിവയ്ക്കായി കരാറിൽ എത്തിയിരുന്നു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ കൊച്ചിൻ ഷിപ്പ്‌യാർഡും ദക്ഷിണ കൊറിയയുടെ എച്ച്‌ഡി ഹ്യുണ്ടായിയും സംയുക്ത സംരംഭത്തിലൂടെ 10,000 കോടി രൂപയുടെ കപ്പൽശാല സ്ഥാപിക്കുന്നതായും റിപ്പോർട് ഉണ്ടായിരുന്നു.
ഇവയ്ക്ക് പുറമെ പ്രതിരോധ മേഖലയെ നിരീക്ഷിച്ചുള്ള, ആന്റിക് സ്റ്റോക്ക് ബ്രോക്കിംഗ് റിപ്പോർട്ടിൽ പ്രതിരോധ കപ്പൽശാലകളുടെ ഓർഡർ ബുക്കുകൾ അടുത്ത രണ്ട് വർഷത്തിനുള്ളിൽ മൂന്നിരട്ടിയിലധികം വർധിക്കുമെന്ന് വിലയിരുത്തൽ പുറത്ത് വിട്ടിരുന്നു.
മാസഗോൺ ഡോക്കിന്റെ ഓഹരിവില 6.57% ഉയർന്നു. ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ഓഹരികളുടെ കുതിപ്പ് 17 ശതമാനത്തോളവും ഉയർച്ച രേഖപ്പെടുത്തി.. പ്രതിരോധരംഗത്തെ കമ്പനികളായ ഹിന്ദുസ്ഥാൻ ഏയറോനോട്ടിക്സ്, ഭാരത് ഇലക്ട്രോണിക്സ്, ഭാരത് ഡിഫൻസ് എന്നിവ 2 ശതമാനത്തിലധികം നേട്ടത്തിലാണ്. ഡേറ്റ പാറ്റേൺസ്, പരസ് ഡിഫൻസ്, ഭാരത് ഡൈനാമിക്സ് എന്നിവ 4-7 ശതമാനവും ഉയർന്ന് വ്യാപാരം ചെയ്യുന്നു.
0 comments