ബ്രിട്ടീഷ് കാലത്തെയും അതിജീവിച്ച് നിലമ്പൂർ ഗോള്‍ഡന്‍ തേക്കിന്റെ മഹിമകൾ

നിലമ്പൂർ ഗോൾഡൻ തേക്ക്

എം സനോജ്
Published on Jan 25, 2025, 04:30 PM | 2 min read
നിലമ്പൂർ
സ്വർണ്ണ നിറമുള്ള തേക്ക് വളരുന്ന ലോകത്തിലെ തന്നെ അപൂർവ്വ സ്ഥലമാണ് നിലമ്പൂർ. നാടൻ പ്ലാവിന്റെ നിറത്തിൽ തിളങ്ങുന്ന തേക്കിൻ തടികൾ. ബക്കിങ് ഹാം പാലസിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചത് വരെ നിലമ്പൂരിന്റെ തേക്ക് മാഹാത്മ്യം ചരിത്രത്തിലുണ്ട്.
ശില്പചാരുത വഴിയുന്ന മര ഫർണിച്ചറുകളിലും ഈടിലും ഉറപ്പിലും കാലത്തെ കവിയുന്ന കഥകളിലും നിലമ്പൂർ തേക്ക് ലോക പ്രസിദ്ധമാണ്. 1840 ലാണ് എച്ച് വി കനോലി സായ്പിന്റെ മുൻകൈയിൽ നിലമ്പൂരിൽ തേക്കിൻ തോട്ടങ്ങൾക്ക് തുടക്കമിടുന്നത്.
ടൈറ്റാനിക് കപ്പലിന്റെ നിർമ്മാണത്തിലും റോൾസ് റോയ്സ് കാറിന്റെ ഘടകങ്ങളിലും എല്ലാം നിലമ്പൂർ തേക്കിന്റെ ഉറപ്പും സ്വർണ്ണ വർണ്ണവും മികവായി ചേർക്കപ്പെട്ടു. ബ്രിട്ടീഷ് ഭരണകാലത്ത് ഇവ വ്യാപകമായി മുറിച്ച് വിദേശ മാർക്കറ്റുകളിലേക്ക് കടത്തി. ഇവയുടെ പ്രിയവും ഭംഗിയും പ്രചാരത്തിലായതോടെയാണ് പ്ലാന്റേഷൻ തന്നെ ആരംഭിക്കുന്നത്.
ഷൊർണൂർ - നിലമ്പൂർ പാത ബ്രിട്ടീഷുകാർ പണിതത് തന്നെ ഈ അപൂവ്വ മരയിനത്തിന്റെ കടത്തിനായായിരുന്നു. 2017 ൽ നിലമ്പൂർ തേക്കിന് ഭൌമ സൂചികാ പദവി (ജി ഐ ടാഗ്) ലഭിച്ചു. ഇതോടെ നിലമ്പൂർ തേക്കിന്റെ സുവർണ്ണ കാലത്തിന് വീണ്ടും പ്രചാരമേറി. മര നിർമ്മാണങ്ങളിൽ ഇന്ന് നിലമ്പൂർ തേക്കിന്റെ ഇഷ്ടക്കാർ വർധിച്ചു കൊണ്ടിരിക്കയാണ്.
1930 ൽ വഴിക്കടവ് റെയ്ഞ്ചിലെ നെല്ലിക്കുത്തിൽ ബ്രിട്ടീഷുകാര്‍ നട്ടുപിടിപ്പിച്ച 95 വർഷം പഴക്കമുള്ള നിലമ്പൂർ ഗോൾഡൻ തേക്കുകളുടെ ഒരു നിര ഇപ്പോൾ വനം വകുപ്പ് മുറിച്ച് വില്പനയ്ക്ക് എത്തിച്ചിരിക്കയാണ്.
അരുവാക്കോട് സെൻട്രൽ ഡിപ്പോയിലാണ് ഇവ ഒരുക്കിയിരിക്കുന്നത്. 318 ക്യൂബിക് മീറ്റർ തേക്ക് തടികളാണ് വിൽപനയ്ക്ക് എത്തിയത്. ജനുവരി 30നു ഫെബ്രുവരി 3നും തടികൾ ലേലം നടത്തും. തടി ആവശ്യത്തിന് മാത്രമല്ല ഈ സുന്ദര വൃക്ഷത്തിന്റെ ഭംഗി കാണാനും സന്ദർശകരുണ്ട്.
നെല്ലിക്കുത്ത് പ്ലാൻറേഷനിലെ 12 ഹെക്ടറിൽ നട്ടുപിടിപ്പിച്ച മരങ്ങളാണ് വിൽപനയ്ക്കായി മുറിച്ചത്. ബി വൺ എക്സ്പോർട്ട്, ബി വൺ, സി വൺ എക്സ്പോർട്ട്, സി വൺ, ബി ടു, ബി ത്രീ തടികളാണ് വിൽപനയ്ക്കായി സജ്ജമാക്കിയിട്ടുള്ളത്. ഓൺലൈനായി തടി ലേലത്തിൽ പങ്കെടുക്കാനും അവസരമൊരുക്കിയിട്ടുണ്ട്.
ഒറ്റതടിയിൽ അഞ്ച് ലക്ഷത്തിന് മുകളിൽ മതിപ്പ് ലഭിക്കുന്ന ബി വൺ എക്സ്പോർട്ട് തടികളും കൂട്ടത്തിലുണ്ട്. ഗോൾഡൻ കളർ കൂടിയ തടികളാണ് 1930 കാലത്തെ പ്ലാൻറേഷൻ തടികൾ.
പ്രതാപകാലം വീണ്ടെടുക്കുകയാണ് അങ്ങനെ നിലമ്പൂർ തേക്ക്. വനം വകുപ്പ് തന്നെ പഴയ ബ്രട്ടീഷ് പ്ലാൻ്റേഷൻ്റെ തുടർച്ച ഏറ്റെടുത്താണ് ഈ വ്യാപാരക്കണ്ണി പൊട്ടാതെ കൊണ്ടു നടക്കുന്നത്.
ലോകത്തിലെ തന്നെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നതും നിലമ്പൂരിലാണ്. തേക്കിൻ തടികളുടെ പ്രദർശനം മാത്രമല്ല അവയുടെ കലാപരവും ചരിത്രപരവും ശാസ്ത്രപരവുമായ അറിവ് പകരുന്നതുമാണ് മ്യൂസിയം.
നിലമ്പൂർ ഊട്ടി റോഡിൽ നാല് കിലോ മീറ്റർ സഞ്ചരിച്ചാൽ മ്യൂസിയത്തിൽ എത്തിച്ചേരാം. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിൽ 1995 ൽ സ്ഥാപിച്ചതാണ്. പറമ്പികുളം വനത്തിൽ നിന്നു കണ്ടെടുത്തതും ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതായി കരുതപ്പെടുന്നതുമായ കണ്ണിമാറാ തേക്കിൻ തടി ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.
0 comments