ജഡ്ജി യശ്വന്ത് വർമ്മയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം തള്ളി

ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ബുധനാഴ്ച സുപ്രീം കോടതി തള്ളി.
ചീഫ് ജസ്റ്റിസ്, ഇൻ-ഹൗസ് അന്വേഷണ സമിതി, അന്വേഷണ റിപ്പോർട്ടുകളും ജഡ്ജിയുടെ പ്രതികരണവും രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും അയച്ചിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓ ക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. മെയ് 8 ന് സുപ്രീം കോടതി പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
ഈ ഘട്ടത്തിൽ മറ്റ് ഹരജികൾ പരിശോധിക്കേണ്ട ആവശ്യമില്ല,” എന്ന് ബെഞ്ച് പറഞ്ഞു. ജസ്റ്റിസ് വർമ്മയ്‌ക്കെതിരെ ഇൻ-ഹൗസ് അന്വേഷണ പാനൽ കുറ്റപത്രം സമർപ്പിച്ച ശേഷം, മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ദേഹത്തോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. തീപിടിത്തത്തെ തുടർന്ന് അണയ്ക്കാനെത്തിയപ്പോഴാണ് ജഡ്ജിന്റെ വീട്ടിൽ നിന്നും പണം കണ്ടെത്തിയത്. ഇതോ തുടർന്ന് ഡൽഹി ഹൈക്കോടതിയിൽ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റപ്പെട്ടു. ജസ്റ്റിസ് വർമ്മ പക്ഷെ രാജിവയ്ക്കാൻ വിസമ്മതിച്ചു.
ജഡ്ജിക്കെതിരായ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് ഇൻ-ഹൗസ് കമ്മിറ്റി കണ്ടെത്തിയത് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ മാത്യൂസ് നെടുമ്പാറയും മറ്റ് മൂന്ന് പേരും കേസ് എടുക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ആഭ്യന്തര അന്വേഷണം ജുഡീഷ്യൽ അച്ചടക്ക നടപടിയിലേക്ക് നയിച്ചേക്കാം, എന്നാൽ ബാധകമായ നിയമങ്ങൾ പ്രകാരം ക്രിമിനൽ അന്വേഷണത്തിന് പകരമാവില്ലെന്ന് ഹർജിക്കാർ വാദിച്ചു. എന്നാൽ ഇതിനെതിരെ ആഭ്യന്തര നടപടികളിൽ തീർപ്പാകാത്ത സാഹചര്യം സുപ്രീം കോടതി ചൂണ്ടികാട്ടി.









0 comments