'ജാനകി'ക്ക് വീണ്ടും സെന്‍സർ കട്ട്; കോടതി കയറി ഭോജ്‌പൂരി ചിത്രം

കൊച്ചി: 'ജാനകി' എന്ന പേര് സിനിമയില്‍ ഉപയോഗിക്കുന്നതിന് എതിരെ വീണ്ടും സെൻസർ ബോർഡ്. 'ജാൻകി ചാപ്റ്റർ 1' എന്ന ഭോജ്പൂരി ചിത്രത്തിന് എതിരെയാണ് സെൻസർ ബോർഡ് രംഗത്തെത്തിയത്. ഹിന്ദിയിൽ സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് സിബിഎഫ്‌സി എതിർപ്പറിയിച്ചത്. നിർമാതാക്കൾ സമർപ്പിച്ച ഹർജിയിൽ ബോംബെ ഹൈക്കോടതി ബോർഡിന് നോട്ടീസ് അയച്ചു. സീതാ ദേവിയുടെ മറ്റൊരു പേരാണ് 'ജാനകി' എന്ന് കാട്ടിയാണ് സിബിഎഫ്‌സി ടൈറ്റിലിനോട് എതിർപ്പറിയിച്ചത് എന്നാണ് സിനിമയുടെ നിർമാതാക്കള്‍ പറയുന്നത്. സിനിമയിലെ കേന്ദ്ര കഥാപാത്രമായ പുരുഷന്റെ പേരിനോടും സെന്‍സർ ബോർഡ് എതിർപ്പറിയിച്ചിട്ടുണ്ട്. 'രഘുറാം' എന്നാണ് നായകന്റെ പേര്. രഘുറാമിന്റെയും ജാനകിയുടെയും ജീവിതത്തിന് ചുറ്റും വികസിക്കുന്ന ആക്ഷന്‍ സിനിമയാണിത്.
2025 മെയ് 16 ന് സിബിഎഫ്‌സിയുടെ അംഗീകാരത്തോടെ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കിയിരുന്നു. ജൂണ്‍ 10ന് സിനിമയ്ക്ക് ബോർഡ് യു/എ 16+ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നല്‍കിയിരുന്നു. സർട്ടിഫിക്കേഷന്‍ നല്‍കുമ്പോള്‍ ചില കട്ടുകളും പരിഷ്കാരങ്ങളും ബോർഡ് നിർദേശിച്ചിരുന്നു. ഇതിനു പുറമേയായിരുന്നു സിനിമയുടെ ടൈറ്റില്‍ മാറ്റണമെന്നും കേന്ദ്ര കഥാപാത്രങ്ങളുടെ പേര് മാറ്റാണമെന്നുമുള്ള നിർദേശം. മതപരമോ സാമൂഹികമോ ആയ വികാരങ്ങൾ വ്രണപ്പെടുത്തുന്നതാണ് 'ജാനകി', 'രഘുറാം' എന്നീ പേരുകളുടെ ഉപയോഗമെന്നാണ് ബോർഡിന്റെ വാദം. എന്നാല്‍, ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാണ് 'ജാനകി' നിർമാതാക്കള്‍ പറയുന്നത്.









0 comments