പ്രസ്താവന ചട്ട വിരുദ്ധം; ലിസ്റ്റിൻ സ്റ്റീഫനെ സംഘടനയിൽ നിന്നും പുറത്താക്കണം: സാന്ദ്രാ തോമസ്

കൊച്ചി: നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനെതിരെ രൂക്ഷ വിമർശനവുമായി സാന്ദ്രാ തോമസ്. ലിസ്റ്റിൻ നടത്തിയ പ്രസ്താവന അനുചിതവും സംഘടനാചട്ടങ്ങൾക്ക് വിരുദ്ധവുമാണെന്ന് സാന്ദ്രാ തോമസ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തിയതിന് ലിസ്റ്റിനെ സംഘടനയിൽ നിന്നും പുറത്താക്കണമെന്നും സാന്ദ്ര കുറിപ്പിൽ ആവശ്യപ്പെട്ടു.
സിനിമ സംഘടനകളുടെ ഉദ്ദേശലക്ഷ്യങ്ങളിൽ പ്രധാനം സിനമക്കകത്ത് ഉണ്ടാകുന്ന പ്രശ്നങ്ങളെ രമ്യതയിൽ പരിഹരിക്കുക എന്നുള്ളതാണ്. എന്നാൽ പൊതുവേദിയിൽ വെച്ച് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഭാരവാഹികൂടിയായ ലിസ്റ്റിൻ സ്റ്റീഫൻ പരസ്യമായി മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തി. കേരളാ ഫിലിം ചേംബർ സ്വമേധയാ ഈ വിഷയത്തിൽ ഇടപെട്ട് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും സാന്ദ്ര കുറിപ്പിൽ ആവശ്യപ്പെട്ടു.
‘മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വര്‍ഷമായി. കുറെയധികം സിനിമകളും ചെയ്തിട്ടുണ്ട്. പക്ഷേ മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിലേക്ക് ഇന്നു തിരി കൊളുത്തിയിട്ടുണ്ട്. വലിയൊരു മാലപ്പടക്കത്തിനാണ് തിരി കൊളുത്തിയത്. അത് വേണ്ടായിരുന്നു. ഞാന്‍ പറയുമ്പോള്‍ ആ നടന്‍ ഇത് കാണും. പക്ഷേ ആ നടന്‍ ചെയ്തത് വലിയ തെറ്റാണ് എന്ന് ഓര്‍മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവര്‍ത്തിക്കരുത്. കാരണം, അങ്ങനെ തുടര്‍ന്നു കഴിഞ്ഞാല്‍ അത് വലിയ പ്രശ്നങ്ങള്‍ക്കും കാരണമാകും’’– എന്നാണ് ലിസ്റ്റിൻ പറഞ്ഞത്. കഴിഞ്ഞ ദിവസം ദിലീപിന്റെ 150മത്തെ ചിത്രം 'പ്രിൻസ് ആൻഡ് ഫാമിലി'യുടെ ഔദ്യോഗിക ലോഞ്ചിനിടെയാണ് ലിസ്റ്റിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.









0 comments