ഗുണമേന്മയുടെ തിളക്കം

ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം പുറത്തുവന്നിരിക്കുകയാണ്. ഗുണമേന്മ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പുതിയ കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിനും പൊതുവിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ വിജയം കാണുന്നു എന്നതിന്റെ തെളിവാണ് പരീക്ഷാഫലം. രാജ്യത്തിനാകെ മാതൃകയാകുന്ന പദ്ധതികളും പരിഷ്‌കാരങ്ങളുമാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്.
ഇക്കുറി പരീക്ഷ എഴുതിയ 4.27 ലക്ഷം വിദ്യാർഥികളിൽ 4.24 ലക്ഷം പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 99.5 ശതമാനം വിജയം. പോയ വർഷത്തേക്കാൾ വിജയശതമാനത്തിൽ നേരിയ കുറവുണ്ടെങ്കിലും പൊതുവിദ്യാഭ്യാസ മേഖല കൂടുതൽ മുന്നേറി എന്നത് ശ്രദ്ധേയം. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 61,449 പേരാണ്.
ഇവരിൽ ഏറെപ്പേരും സർക്കാർ, എയ്‌ഡഡ് മേഖലയിൽ നിന്നുള്ളവരാണ്. എ ഗ്രേഡോ അതിനു മുകളിലോ ലഭിച്ചവർ 95,790 ആണ്. പരീക്ഷ എഴുതിയ മുഴുവൻ പേരും ഉപരിപഠനത്തിന് അർഹത നേടിയ 3056 സ്‌കൂളുകളുണ്ട്. ഇവയിൽ 1167 സർക്കാർ സ്‌കൂളുകളും 1424 എയ്‌ഡഡ് സ്‌കൂളുകളുമാണ്. പട്ടികജാതി, പട്ടിക വർഗ വിദ്യാർഥികൾക്കായി സർക്കാർ പുതുതായി നടപ്പാക്കിയ പദ്ധതികൾ പരീക്ഷാഫലത്തിൽ പ്രതിഫലിച്ചു. പട്ടികജാതി വിഭാഗത്തിൽ 39,980 പേർ എഴുതിയതിൽ 39,446 പേരും പട്ടികവർഗ വിഭാഗത്തിൽ 7,279 പേർ എഴുതിയതിൽ 7,135 പേരും ഉപരിപഠനത്തിന് അർഹത നേടി. അടിസ്ഥാന ശാസ്‌ത്രം, സാമൂഹ്യ ശാസ്‌ത്രം, ഐടി, ഭാഷ തുടങ്ങി എല്ലാ വിഷയങ്ങളിലും വിദ്യാർഥികൾ മികവ് പുലർത്തി. വിദ്യാഭ്യാസ മേഖലയ്‌ക്ക് സർക്കാർ നൽകുന്ന മുന്തിയ പരിഗണന വെറും പ്രഖ്യാപനങ്ങളിൽ ഒതുങ്ങുന്നതല്ല. പ്രഖ്യാപനങ്ങളും പദ്ധതികളും പരിഷ്‌കാരങ്ങളും സമയബന്ധിതമായി നടപ്പാക്കുന്നു എന്നതാണ് ഒമ്പതു വർഷമായി എൽഡിഎഫ് സർക്കാരിന്റെ മികവ്. 2017-–-18 അക്കാദമിക വർഷംമുതൽ നവകേരളം കർമപദ്ധതിയുടെ ഭാഗമായി ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും ഇതിന്റെ തുടർച്ചയായുള്ള വിദ്യാകിരണവും വിപ്ലവകരമായ മാറ്റമാണ് പൊതുവിദ്യാഭ്യാസ രംഗത്ത് ഉണ്ടാക്കിയത്.
സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ റെക്കോഡിട്ടു. കിഫ്‌ബി വഴി മാത്രം മൊത്തം 973 സ്കൂൾ കെട്ടിടങ്ങളാണ് പൂർത്തീകരിക്കുന്നത്. ഇതിൽ 513 എണ്ണം പൂർത്തിയായി. പൊതുവിദ്യാഭ്യാസ മേഖലയിൽ 5000 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ ഇതിനകം നടത്തി. ആധുനിക സാങ്കേതിക വിദ്യ സാധാരണക്കാരുടെ മക്കൾക്കടക്കം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 50,000ൽ അധികം ക്ലാസ് മുറികൾ ഹൈടെക്കാക്കി. സ്കൂളുകളിൽ റോബോട്ടിക് ലാബ്, ട്വിങ്കറിങ് ലാബുകൾ തുടങ്ങിയവ സജ്ജമാക്കി. അധ്യാപകർക്കും വിദ്യാർഥികൾക്കും നിർമിത ബുദ്ധിയിൽ പരിശീലനം നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി എന്നതും പ്രത്യേകത. 714 വൊക്കേഷണൽ ഹയർ സെക്കൻഡറി ലബോറട്ടറികൾ ആധുനികവൽക്കരിച്ചു.
സമൂഹത്തിന്റെയാകെ അഭിപ്രായങ്ങളും നിർദേശങ്ങളും ശേഖരിച്ചാണ് പാഠ്യപദ്ധതി പരിഷ്‌കരിച്ചത്. ആദ്യഘട്ടത്തിൽ 2024-–-25 അധ്യയന വർഷത്തിൽ 1, 3, 5, 7, 9 ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ ലഭ്യമാക്കി. 2, 4, 6, 8, 10 ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ അടുത്ത അധ്യയന വർഷം നിലവിൽ വരും. അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് സബ്ജക്ട് മിനിമം പദ്ധതി നടപ്പിലാക്കി. ആദ്യ ഘട്ടമായി എട്ടാം ക്ലാസിൽ ഇത് നിലവിൽ വന്നു. അടുത്ത അധ്യയന വർഷം ഒമ്പതാം ക്ലാസിലും 2026–--27 ൽ 8,9,10 ക്ലാസുകളിലെ പൊതു പരീക്ഷകളിലും നടപ്പാക്കും.
അധ്യയന വർഷം ആരംഭിക്കുന്നതിനു മുമ്പ് തന്നെ പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാനായി. സംസ്ഥാന സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ചതും ശ്രദ്ധിക്കപ്പെട്ടു. സ്കൂൾ കലോത്സവ മാനുവൽ പരിഷ്‌കരിച്ചു. സ്കൂൾ വിദ്യാർഥികൾക്ക് ഹെൽത്ത് കാർഡ് പദ്ധതി നടപ്പാക്കാനുള്ള നടപടിയും പുരോഗമിക്കുന്നു. കൈറ്റ് വിക്ടേഴ്സിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ, ഡിജിറ്റൽ വിദ്യാഭ്യാസം പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിച്ചു. എൻട്രൻസ് പരീക്ഷകൾ അഭിമുഖീകരിക്കുന്നതിന് കുട്ടികൾക്ക് സൗജന്യ ഓൺലൈൻ എൻട്രൻസ് പരിശീലനം ഉറപ്പു വരുത്തി. ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കാൻ തുടർച്ചയായി അധ്യാപക ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. അധ്യാപക നിയമനത്തിലും ഈ സർക്കാർ റെക്കോഡിട്ടു.
എസ്‌എസ്‌എൽസി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹരായ എല്ലാ വിദ്യാർഥികളെയും അഭിനന്ദിക്കുന്നു. ഒപ്പം ഇതിനുപിന്നിൽ പ്രവർത്തിച്ച അധ്യാപകർ, പിടിഎ, രക്ഷിതാക്കൾ തുടങ്ങിയവർക്കും അഭിനന്ദനങ്ങൾ. ഉപരിപഠനത്തിന് അർഹതനേടാൻ കഴിയാത്തവർ നിരാശരാകാതെ ആത്മവിശ്വാസത്തോടെ ഉടനെയുള്ള അവസരം ഉപയോഗപ്പെടുത്തുക. ഉപരിപഠനത്തിന് അർഹരായവർക്കെല്ലാം മികച്ച തുടർപഠനത്തിനുള്ള സൗകര്യങ്ങൾ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.
0 comments