പാലത്തായി: പ്രതി പത്മരാജനെ സർവീസിൽ നിന്ന് നീക്കാൻ നിർദേശം

തലശേരി: പാലത്തായി പീഡനക്കേസിലെ പ്രതിയും ബിജെപി നേതാവുമായ അധ്യാപകനെ സർവീസിൽ നിന്നും പിരിച്ചുവിടാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജർക്ക് നിർദേശം നൽകി. കടവത്തൂർ മുണ്ടത്തോട്ടെ കുറുങ്ങാട്ട് ഹൗസിൽ കെ പത്മരാജൻ (49) കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. കണ്ണൂർ പാലത്തായി യു പി സ്കൂൾ അധ്യാപകനായിരുന്നു പത്മരാജൻ. ഇയാളെ സർവീസിൽ നിന്ന് നീക്കാൻ സ്കൂൾ മാനേജർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തിര നിർദ്ദേശം നൽകി. സ്വീകരിച്ച നടപടിയുടെ റിപ്പോർട്ട് സമർപ്പിക്കമമെന്നും വകുപ്പ് നിർദേശിച്ചു.
അധ്യാപകൻ ശുചിമുറിയിൽ കൊണ്ടുപോയി പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മൂന്നുതവണ കുട്ടിയെ പീഡിപ്പിച്ചു. കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പാനൂർ പൊലീസ് 2020 മാർച്ച് 17നാണ് കേസെടുത്തത്. പൊയിലൂർ വിളക്കോട്ടൂരിലെ ഒളിയിടത്തിൽനിന്ന് ഏപ്രിൽ 15ന് പ്രതിയെ അറസ്റ്റുചെയ്‌തു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 എ, ബി, 376 (2)(എഫ്), 354 ബി, പോക്‌സോ നിയമത്തിലെ 5 (എഫ്, എൽ, എം) വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണ് തെളിഞ്ഞത്. തലശേരി പോക്‌സോ പ്രത്യേക കോടതി ജഡ്‌ജി എം ടി ജലജറാണിയാണ് ശിക്ഷ വിധിച്ചത്. കേസിൽ പത്മരാജൻ കുറ്റക്കാരനാണെെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിശുദിനത്തിലാണ് പെൺകുട്ടിക്ക് നീതി ഉറപ്പുവരുത്തി പ്രതി കുറ്റക്കാരനെന്ന വിധിയെത്തിയത്. തൃപ്രങ്ങോട്ടൂരിലെ ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു പത്മരാജൻ.








0 comments