മരത്തിൽ ജീവൻ തുടിക്കും ശിൽപ്പങ്ങൾ

അരവഞ്ചാൽ പുറക്കുന്നിലെ വി വി ഗോപിനാഥൻ ശിൽപ്പനിർമാണത്തിനിടെ

സ്വന്തം ലേഖകൻ
Published on Oct 25, 2025, 02:45 AM | 1 min read
അരവഞ്ചാൽ
പുറക്കുന്നിലെ വി വി ഗോപിനാഥൻ മരത്തിൽ കൊത്തിയെടുക്കുന്നത് വെറും ശിൽപ്പംമാത്രമല്ല, ജീവനുള്ള ഭാവംകൂടിയാണ്. വിവിധ തെയ്യക്കോലങ്ങൾ, പക്ഷികൾ തുടങ്ങി വ്യത്യസ്‌തമായ ജീവൻ തുടിക്കുന്നെന്ന് തോന്നിക്കുന്ന കലാരൂപങ്ങളാണ്. പ്രാഥമിക വിദ്യാഭ്യാസംമുതൽ മിമിക്രിയിലും നാടകാഭിനയത്തിലും സജീവമായ ഗോപിനാഥൻ ഇപ്പോൾ ശിൽപ്പ നിർമാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്വർണപ്പണിക്കിടയിലുള്ള ഒഴിവുസമയത്ത് പി സന്തോഷ് വർമന്റെ കീഴിലാണ് കൊത്തുപണി പഠിച്ചത്. ഓലയമ്പാടി മീങ്കുളം ശ്രീകൃഷ്ണ ക്ഷേത്രം കോവിലകത്ത് മരത്തിൽ കൊത്തിയ ശിൽപ്പങ്ങളോടെയാണ് തുടക്കം. തുടർന്ന് തവിടിശേരി വെളളാർകുളങ്ങര ഭഗവതിക്ഷേത്രം, മാവിച്ചേരി കണ്ണങ്ങാട് ഭഗവതി ക്ഷേത്രം, മല്ലിയോട്ടുകാവ് തുടങ്ങി സ്ഥലങ്ങളിൽ ശിൽപ്പങ്ങൾ നിർമിച്ചു. പെരിങ്ങോം സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് ആസ്ഥാനത്ത് സ്ഥാപിച്ച എബ്ലം ശ്രദ്ധേയമായി. സിപിഐ എം പെരിന്തട്ട വെസ്റ്റ് ബ്രാഞ്ചംഗമായ ഗോപിനാഥൻ കാർപെന്ററി വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഏരിയാകമ്മിറ്റി അംഗവുമാണ്. മഹാരഥരായ കമ്യൂണിസ്റ്റ് നേതാക്കളെ മരത്തിൽ കൊത്തിയെടുത്ത് പ്രദർശനം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം. ഭാര്യ വി പി ബീനയും കലാകാരിയാണ്. മക്കൾ: അഷിൻനാഥ്, ഋതുനാഥ്.









0 comments