ശുചിമുറി പണിത് മാസങ്ങൾ കഴിഞ്ഞിട്ടും വെള്ളമില്ല
കോർപറേഷന്റെ ‘ആശ്വാസം’ തെരുവുപട്ടികൾക്കോ..?!’

സമാജ്‌വാദി ഉന്നതിയിൽ ആശ്വാസ് പദ്ധതിപ്രകാരം പണിത ശുചിമുറി സമുച്ചയത്തിന്റെ വരാന്തയിൽ തെരുവുപട്ടി കിടക്കുന്നു
ഇ പ്രഭാകരൻ
Published on Nov 16, 2025, 02:15 AM | 1 min read
തോട്ടട
അരികുവൽക്കരിക്കപ്പെട്ട ജനങ്ങൾക്ക് പ്രാഥമിക സൗകര്യംപോലും നിഷേധിച്ച് കണ്ണൂർ കോർപറേഷന്റെ അനാസ്ഥ. കോർപറേഷൻ എടക്കാട് സോണൽ 36–ാം ഡിവിഷനായ കിഴുന്നയിലെ സമാജ്‌വാദി ഉന്നതിയിൽ ‘ആശ്വാസ്’ പേരിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച ശുചിമുറി സമുച്ചയം മാസങ്ങൾ കഴിഞ്ഞിട്ടും പ്രദേശവാസികൾക്കായി തുറന്നുകൊടുത്തിട്ടില്ല. ഉന്നതിയിലെ തൊണ്ണൂറോളം കുടുംബങ്ങൾക്ക് ഉപകാരപ്രദമാകേണ്ട പദ്ധതി ഭരണസമിതിയുടെ കെടുകാര്യസ്ഥതമൂലം നാശത്തിന്റെ വക്കിലാണ്. നേരത്തെ ഉണ്ടായിരുന്ന ശുചിമുറി അറ്റകുറ്റപ്പണി നടത്തി നവീകരിക്കാൻ തീരുമാനിച്ചതിനെത്തുടർന്ന്, 2024–-25 സാമ്പത്തികവർഷം അമൃത് 1.0 പദ്ധതിയിൽപ്പെടുത്തി 25 ലക്ഷം രൂപയ്ക്ക് കരാർ നൽകിയിരുന്നു. പുരുഷന്മാർക്കും സ്‌ത്രീകൾക്കും ഏഴ് വീതം ആകെ 14 ശുചിമുറിയാണ് പണിതത്. പണിത് മാസങ്ങൾ കഴിഞ്ഞിട്ടും ഇവിടെ പൈപ്പ്‌ലൈൻ കണക്ഷൻ നൽകിയിട്ടില്ല. തൊട്ടടുത്ത് സൗകര്യപ്രദമായ മറ്റ് ശുചിമുറികൾ ഇല്ലാത്തതിനാൽ ഉന്നതിവാസികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ അടുത്തുള്ള വെളിമ്പറമ്പിലേക്ക് ഓടണം. നിലവിൽ പൂട്ടിക്കിടക്കുന്ന ഇൗ കെട്ടിടം തെരുവുപട്ടികളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. പട്ടികളെ ഭയന്ന് ആർക്കും അങ്ങോട്ട് കടക്കാനും സാധിക്കാത്ത സ്ഥിതിയാണ്. ലക്ഷങ്ങൾ മുടക്കി നിർമിച്ച സംവിധാനങ്ങൾ അവഗണനയും കെടുകാര്യസ്ഥതയുംകൊണ്ട് നശിക്കുമ്പോഴും യുഡിഎഫ് ഭരണസമിതിക്ക് അനങ്ങാപ്പാറനയമാണ്. സമാജ്‌വാദി ഉന്നതിയിലെ 90 കുടുംബങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാക്കിയ പദ്ധതിയെ തുരങ്കംവയ്‌ക്കുന്ന സമീപനമാണ് കോർപ്പറേഷന്റേതെന്നും പ്രദേശവാസികൾ പറഞ്ഞു.









0 comments