കൂടൽമാണിക്യം കഴകം നിയമനം
ക്ഷേത്ര ഭരണസമിതിയെ അഭിനന്ദിക്കുന്നു: മന്ത്രി ബിന്ദു

തൃശൂർ
കൂടൽമാണിക്യം ദേവസ്വം കഴകക്കാരനായി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമിച്ച കെ എസ് അനുരാഗിനെ ജോലിയിൽ പ്രവേശിപ്പിക്കാൻ നടപടിയെടുത്ത ക്ഷേത്ര ഭരണസമിതിയെ അഭിനന്ദിക്കുന്നുവെന്ന് മന്ത്രി ആർ ബിന്ദു. നിയമനം നേടിയ അനുരാഗിന് എല്ലാ ഭാവുകങ്ങളും നേരുന്നു. നിയമനത്തിൽ കോടതി നടത്തിയ ഇടപെടൽ ഭരണഘടനയുടെ ഊർജസ്രോതസ്സായ സാമൂഹ്യനീതിയും സമഭാവനയും സംബന്ധിച്ച ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ്. ദേവസ്വം ബോര്‍ഡ് നിയമിക്കുന്നയാള്‍ക്ക് ജോലിയില്‍ പൂര്‍ണ പരിരക്ഷയും പിന്തുണയും നല്‍കുകയെന്ന ചുമതല നിറവേറ്റുക വഴി ക്ഷേത്ര ഭരണസമിതി നീതിന്യായ വ്യവസ്ഥ അംഗീകരിച്ച സാമൂഹ്യനീതി താൽപ്പര്യത്തെ പ്രാവർത്തികമാക്കുകയാണ് ചെയ്തത്. നീതിക്കു വേണ്ടിയുള്ള കോടതിയുടെയും ക്ഷേത്ര ഭരണസമിതിയുടെയും ഇടപെടലുകളെ അംഗീകരിക്കാനും വിവാദരഹിതമായി ഈ തീരുമാനത്തെ സ്വീകരിക്കാനും എല്ലാവർക്കും കഴിയണം. ഇതുമായി ബന്ധപ്പെട്ട് വിയോജിപ്പ് രേഖപ്പെടുത്തി ക്ഷേത്രം തന്ത്രിമാർ ക്ഷേത്ര ഭരണസമിതിക്ക് കത്ത് നൽകിയെന്നത് ഖേദകരമാണ്. പരമ്പരാഗത കുലത്തൊഴിലുകൾ സംബന്ധിച്ചുള്ള ചാതുർവർണ്യ ആശയങ്ങൾ കാലഹരണപ്പെട്ടതാണ്. ആധുനിക ജനാധിപത്യ സമൂഹത്തിന് ചേരാത്ത അത്തരം ആശയങ്ങൾ പുനരുജ്ജീവിപ്പിച്ചെടുക്കാനുള്ള പരിശ്രമങ്ങൾ അപലപനീയമാണെന്നും മന്ത്രി പറഞ്ഞു.









0 comments