അവർക്ക് മനസ്സിനാണ് ‘തിമിരം’

കെ വി ഗണേഷ് തിമിരം എന്ന നാടകം അവതരിപ്പിക്കുന്നു
തൃശൂർ
സർക്കാരാശുപത്രിയിൽ പോയാൽ കണ്ണുപോകും എന്നായിരുന്നു ചിലരുടെ പ്രചാരണം. പക്ഷേ, സ്വകാര്യ ആശുപത്രിയിൽ പോകാനുള്ള പണം അയാളുടെ കൈയിലില്ല. പാവങ്ങളുടെ ആശ്രയമായ സർക്കാരാശുപത്രിയിൽ അഭയംതേടി. തിമിര ശസ്‌ത്രക്രിയ പൂർത്തിയാക്കി പുറത്തിറങ്ങിയപ്പോൾ അയാളുടെ ‘കണ്ണ് തള്ളിപ്പോയി’. സർക്കാരാശുപത്രിയിൽ എന്തെല്ലാം മാറ്റങ്ങൾ, നിരവധി സൗകര്യങ്ങൾ. കെ വി ഗണേഷ് അവതരിപ്പിക്കുന്ന ‘തിമിരം’ എന്ന ഏകപാത്ര നാടകം വികസന വിരോധത്താൽ തിമിരം ബാധിച്ചവരെ തുറന്നുകാട്ടുകയാണ്. ആശുപത്രിയിൽ നിന്നിറങ്ങിയ രോഗിയിലൂടെയാണ് നാടകം തുടങ്ങുന്നത്. ‘ഹായ് പത്തുവർഷം മുന്പുള്ള കാഴ്‌ചകളെല്ലാം മാഞ്ഞു. ആശുപത്രി മാത്രമല്ല, നാടാകെ മികച്ച റോഡുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തലയുയർത്തി നിൽക്കുന്നു. പുത്തൂരിൽ ലോക സുവോളജിക്കൽ പാർക്ക്, ലാലൂരിൽ ഐ എം വിജയൻ സ്‌റ്റേഡിയം, ആകാശപ്പാത എന്തെല്ലാം കാഴ്‌ചകൾ. ഇപ്പോഴിതാ, പിണറായി സർക്കാരിന്റെ 2000 രൂപ പെൻഷനും കൈകളിലെത്തി. അത് എണ്ണി വാങ്ങാൻ കാഴ്‌ചയും തിരിച്ചുകിട്ടി’. അയാൾ കാണികളുമായി സംവദിച്ചു. മനസ്സിന് തിമിരം ബാധിച്ച പ്രതിപക്ഷവും മാധ്യമങ്ങളും കള്ളപ്രചാരണങ്ങൾ വഴി ഇൗ നല്ല കാഴ്‌ചകളെല്ലാം മറച്ചിരിക്കയായിരുന്നുവെന്ന് അയാൾ പറഞ്ഞു. ഇടതുപക്ഷ വികസന തുടർച്ചയ്‌ക്ക് താനും ഒപ്പമുണ്ടാകും നിങ്ങളുമില്ലേ.. എന്നും പറഞ്ഞാണ് നാടകം അവസാനിക്കുന്നത്. കോർപറേഷന്റെ വിവിധ ഡിവിഷനുകളിൽ നാടകം അവതരിപ്പിക്കുന്നുണ്ട്.









0 comments