മൊഴിയെടുപ്പ് തുടരുന്നു
അപേക്ഷിച്ച് മൂന്നാംദിവസം വ്യാജ മുൻഗണനാ റേഷൻകാർഡ്

തിരുവനന്തപുരം
വ്യാജറേഷൻ കാർഡ് നിർമിച്ചത് മാനേജിങ് സിസ്‌റ്റത്തിൽ ഉദ്യോഗസ്ഥരുടെ പാസ്‌വേർഡും ലോഗിൻഐഡിയും കൈക്കലാക്കിയെന്ന് പൊലീസ്. വ്യാജകാർഡ് കേസ് അന്വേഷിക്കുന്ന വഞ്ചിയൂർ പൊലീസിന് ലഭിച്ച ഉടമകളുടെ മൊഴിയെടുത്താണ് ഇക്കാര്യം അറിയിച്ചത്. അപേക്ഷിച്ച് മൂന്ന് ദിവസത്തിനകം കാർഡ് ലഭിച്ചതായി ഇവർ പൊലീസിനോട് പറഞ്ഞു. സമീപ പരിസരപ്രദേശത്തുവച്ചായിരിക്കാം കാർഡുകൾ തയ്യാറാക്കി നൽകിയതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. കാർഡ് ഉടമകൾക്ക് യുവാവിനെ പരിചയമില്ല. ഇലക്‌ട്രിക് സ്‌കൂട്ടറിൽ എത്തിയിരുന്നയാൾ എന്ന് മാത്രമാണ് വിവരം. ബീമാപള്ളിയിലെ സഹദ്‌ഖാന്റെ റേഷൻ കടയിലെത്തിയാണ് മറ്റൊരുപ്രതിയായ യുവാവ് കാർഡ് കൈമാറിയത്. പൂന്തുറയിലെ കുടുംബത്തിന് തോന്നിയ സംശയമാണ് വ്യാജ മുൻഗണനാ റേഷൻ കാർഡ് അന്വേഷണത്തിലേക്ക് നയിച്ചത്. അഞ്ച് അംഗങ്ങളുള്ള റേഷൻ കാർഡിൽ ആറ് അംഗങ്ങളുള്ളതായി കണ്ട റേഷൻകാർഡ് ഉടമ താലൂക്ക് സപ്ലൈഓഫീസർക്ക് പരാതി നൽകി. ഇ പോസ് മെഷീനിൽ ബയോ മെട്രിക് സംവിധാനപ്രകാരം വിരൽ പതിപ്പിക്കുന്പോഴാണ് അതിനൊപ്പം പരിചയമില്ലാത്ത പേര് കണ്ടത്. വെളള, നീല കാർഡിലുള്ളവരെ ഒരുബന്ധവുമില്ലാത്തവരുടെ മുൻഗണനാ കാർഡിൽ (പിങ്ക് കാർഡ്) ഉൾപ്പെടുത്തി പുതിയ റേഷൻകാർഡിന് അപേക്ഷ നൽകിയാണ് തട്ടിപ്പ്. ഇവർക്ക് ലഭിക്കുന്നത് പിങ്ക് കാർഡായിരിക്കും. മുൻഗണനാ കാർഡിൽ ചേർക്കുന്പോൾ കാർഡ് ഉടമയ്‌ക്ക് എസ്‌എംഎസ് വന്നിരുന്നു. ഇത് അവരുടെ ശ്രദ്ധയിൽപ്പെടാത്തത് തട്ടിപ്പുകാർക്ക് സഹായകമായി.









0 comments