ദാസ്യവേലയ്ക്ക് നിർബന്ധിക്കുന്നതിനെതിരെ കോടതി ജീവനക്കാരുടെ പ്രതിഷേധം

എൻജിഒ യൂണിയൻ നെയ്യാറ്റിൻകര കോടതിയുടെ മുന്നിൽ നടത്തിയ സമരം യൂണിയൻ സൗത്ത് ജില്ലാ സെക്രട്ടറി ഷിനു റോബർട്ട് ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
കോടതി ജീവനക്കാരെ ദാസ്യവേലയ്ക്ക് നിർബന്ധിക്കുന്ന നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരെ ജീവനക്കാർ പ്രതിഷേധിച്ചു. അനുസരിക്കാത്തവരെ രാവിലെമുതൽ കോടതി നടപടി തീരുന്നതുവരെ നിൽപ്പുശിക്ഷ നടപ്പാക്കും. ജഡ്ജിയുടെ സ്വകാര്യ വാഹനം ഓടിക്കാൻ വിസമ്മതിച്ച പ്യൂണിനും മറ്റൊരു ജീവനക്കാരിക്കുമാണ് ശിക്ഷാ നടപടി. വ്യാഴാഴ്ചയും ജീവനക്കാരിയോട് മോശമായ രീതിയിൽ പെരുമാറി. 2 മണിക്കൂറോളം കോടതിക്കുള്ളിൽനിന്ന ഇവർ കുഴഞ്ഞുവീണു. സഹപ്രവർത്തകരാണ് സമീപത്തെ ആശുപത്രിയിലാക്കിയത്. നിരന്തരമായി ജീവനക്കാരെ ജഡ്ജി മാനസികമായി പീഡിപ്പിക്കുകയാണെന്ന് ജീവനക്കാർ ആക്ഷേപിച്ചു. ബാലരാമപുരം സ്വദേശി രാമകൃഷ്ണനോടാണ് തന്റെ സ്വകാര്യ കാർ കോടതിയിലേക്ക് കൊണ്ടുവരാൻ പറഞ്ഞത്. മുമ്പ് അപകടം നടന്നതിനാൽ വാഹനമോടിക്കാൻ ഭയമാണെന്ന് പറഞ്ഞപ്പോൾ വീട്ടിൽനിന്ന് ബ്രീഫ്കേയ്സ് കോടതിയിൽ എത്തിക്കാൻ നിർദേശിച്ചു. ദിവസവും ജഡ്ജിയുടെ വീട്ടിൽ ചെല്ലണം. ഇല്ലെങ്കിൽ കോടതി നടപടികൾ അവസാനിക്കുന്നതുവരെ നിൽക്കേണ്ടിവരും. ജീവനക്കാരുടെ സംഘടന ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകിയിട്ടുണ്ട്. കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ നെയ്യാറ്റിൻകര കോടതിയുടെ മുന്നിൽ നടന്ന പ്രതിഷേധയോഗം കേരള എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി ഷിനു റോബർട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ ഐ ശ്രീഹരി, ഏരിയ സെക്രട്ടറി എസ് വി സാംലാൽ എന്നിവർ സംസാരിച്ചു.









0 comments