ജലനിരപ്പ് 1.60 ഘന അടിയായാൽ ഷട്ടറുകൾ തുറക്കും
തോട്ടപ്പള്ളി സ്‌പിൽവേ പൊഴിമുഖം മുറിച്ചുതുടങ്ങി


സ്വന്തം ലേഖകൻ
Published on May 26, 2025, 12:41 AM | 1 min read
അമ്പലപ്പുഴ
മഴ ശക്തിയാർജിച്ചതോടെ തോട്ടപ്പള്ളി സ്‌പിൽവേ പൊഴിമുഖം മുറിച്ചുതുടങ്ങി. ഞായർ രാവിലെ എട്ടോടെയാണ് ജോലികൾ ആരംഭിച്ചത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് പൊഴിമുഖം തുറക്കുന്നത്. തിങ്കൾമുതൽ കൂടുതൽ യന്ത്രം എത്തിച്ച് മണൽ നീക്കിത്തുടങ്ങും. കിഴക്കൻവെള്ളത്തിന്റെ വരവ് നിയന്ത്രിക്കാനാണ് ഇറിഗേഷൻവകുപ്പ് പ്രവൃത്തികൾ ആരംഭിച്ചത്. 20 മീറ്റർ വീതിയിലും 2.5 മീറ്റർ ആഴത്തിലുമാണ് മണൽ നീക്കുന്നത്. തീരത്തുനിന്ന് 200 മീറ്റർ നീളത്തിൽ മണൽ നീക്കും. ഇതിനായാണ് കൂടുതൽ യന്ത്രങ്ങൾ എത്തിക്കുക. സ്‌പിൽവേയ്‌ക്ക് കിഴക്ക് ജലനിരപ്പ് 1.30 ഘനഅടിയായി ഉയർന്നു. ഇത് 1.60 ഘന അടിയായി ഉയരുമ്പോഴാണ് ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കിവിടുകയെന്ന് ഇറിഗേഷൻ വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയർ എം സി സജീവ്കുമാര്‍ പറഞ്ഞു. കിഴക്കൻവെള്ളത്തിന്റെ ഒഴുക്ക് വർധിക്കുന്നതനുസരിച്ച് ചാലിന്റെ ഇരുവശങ്ങളില്‍നിന്ന് മണ്ണ് നീക്കി വീതി വർധിപ്പിക്കും. തീരത്തുനിന്ന് 25 മീറ്ററോളം കിഴക്ക് മാറിവരെ പൊഴിമുറിക്കും. കണ്ടെയ്നർ മറിഞ്ഞ് കടലിൽ മറൈൻ ഓയിൽ പരക്കുന്നതായ വിവരം കിട്ടിയതിനാലാണ് സുരക്ഷ കണക്കിലെടുത്ത് തീരത്തോട് ചേർന്ന് പൊഴിമുറിക്കാത്തത്. പൊഴിമുഖം പൂർണമായും തുറന്നാൽ ഓയിൽ വ്യാപിച്ച് ഉൾനാടൻ മത്സ്യങ്ങൾ നശിക്കാൻ സാധ്യതയുണ്ടെന്നതിലാണ് മുന്‍കരുതല്‍.









0 comments