പഴയ പടങ്ങൾ വീണ്ടും കാണാം
ഒളിമങ്ങാതെ ഓൾഡ് സ-്ക്രീൻ

നെബിൻ കെ ആസാദ്
Published on May 09, 2025, 02:43 AM | 1 min read
ആലപ്പുഴ
ചലച്ചിത്രാസ്വാദകരെ പിടിച്ചിരുത്തിയ ഹിറ്റ് ചിത്രങ്ങൾക്കും ഇടമുണ്ട് എന്റെ കേരളം പ്രദർശന വിപണന മേളയിൽ. പഴയ പടങ്ങൾ തിയറ്റർ അനുഭവത്തോടെ വീണ്ടും കാണണമെന്ന് ആഗ്രഹമുള്ളവർക്ക് ധൈര്യമായി ‘ടിക്കറ്റെടുക്കാം’. ആരാധകരുടെ ആരവങ്ങളാൽ തിയറ്ററുകളെ പൂരപ്പറമ്പാക്കിയ ജനപ്രിയ സിനിമകൾമുതൽ ക്ലാസിക് ചിത്രങ്ങൾവരെയുള്ളവയുടെ പ്രദർശനമാണ് മിനി തീയറ്ററിൽ ഒരുക്കിയിരിക്കുന്നത്. ചെമ്മീനും കൊടിയേറ്റവും നിർമാല്യവും സ്വയംവരവും പെരുന്തച്ചനും പോലുള്ള മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകൾ മുതൽ ഗോഡ്ഫാദറും കിരീടവും പ്രാഞ്ചിയേട്ടനും നരനുംവരെയുള്ള സിനിമകളുമുണ്ട് എന്റെ കേരളം മിനി തിയേറ്റർ പ്രദർശനപ്പട്ടികയിൽ. ബ്ലാക്ക് ആൻഡ് വൈറ്റ് പടങ്ങളുടെ പ്രദർശനവുമുണ്ട്. സംസ്ഥാന ചലച്ചിത്രവികസന കോർപറേഷനും (കെഎസ്എഫ്ഡിസി) ചലച്ചിത്ര അക്കാദമിയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പുമാണ് തിയറ്റർ അനുഭവം ഒരുക്കിയത്. 21.5 അടി നീളവും 11.5 അടി ഉയരവുമുള്ള എൽഇഡി സ്‌ക്രീനും അത്യാധുനിക സൗണ്ട് സിസ്റ്റവും മികച്ച സാങ്കേതിക വിദ്യകളുമായി നിർമിച്ച താൽക്കാലിക മിനി തിയറ്ററിൽ ഒരേ സമയം 70ലധികം പേർക്ക് സിനിമ ആസ്വദിക്കാം. അന്തരിച്ച സംവിധായകൻ ഷാജി എൻ കരുൺ അനുസ്മരണത്തിന്റെ ഭാഗമായി ചൊവ്വാഴ്‌ച ഫിലിം ഫെസ്റ്റിവലിൽ അദ്ദേഹം സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘കുട്ടി സ്രാങ്ക്’ പ്രദർശിപ്പിച്ചു. ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ, ഒഴിമുറി, തനിയാവർത്തനം, ന്യൂസ് പേപ്പർ ബോയ്, എലിപ്പത്തായം, അനുഭവങ്ങൾ പാളിച്ചകൾ, കുമ്മാട്ടി, വൈശാലി, 1921, ഭൂതക്കണ്ണാടി, കാവ്യമേള, ബി 32 മുതൽ 44 വരെ, നിഷിദ്ധോ, നഖക്ഷതങ്ങൾ തുടങ്ങിയ ഒട്ടേറെ സിനിമകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. ദിവസവും അഞ്ച് സിനിമകൾ വീതമാണ്.







0 comments