നേതൃ സംഗമം
മാധ്യമങ്ങൾ എസ്എൻഡിപിയെ വേട്ടയാടുന്നു: വെള്ളാപ്പള്ളി

എസ്എൻഡിപി യോഗം ചേപ്പാട് യൂണിയൻ ശാഖ നേതൃസംഗമം മുട്ടം ശ്രീരാമകൃഷ്ണ ആശ്രമം ഓഡിറ്റോറിയത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
സമുദായം നേരിടുന്ന അവഗണനകളും ദുഃഖങ്ങളും പറയുമ്പോൾ മതവിദ്വേഷമെന്ന് പറഞ്ഞ് തന്നെ ആക്രമിക്കുകയാണെന്ന് എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്എൻഡിപി യോഗം ചേപ്പാട് യൂണിയൻ ശാഖ നേതൃസംഗമം മുട്ടം ശ്രീരാമകൃഷ്ണ ആശ്രമം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. മാധ്യമങ്ങൾ എസ്എൻഡിപി യോഗത്തെ വേട്ടയാടുകയാണ്. രാജ്യത്ത് ഒരുസംസ്ഥാനത്തും നടക്കാത്ത സംഭവങ്ങളാണ് മലപ്പുറത്ത് നടന്നത്. മുഖ്യമന്ത്രിമാരാണ് വകുപ്പ് മന്ത്രിമാരെ തീരുമാനിക്കുന്നത്. എന്നാൽ ഉമ്മൻചാണ്ടിയുടെ കാലത്ത് അദ്ദേഹത്തോട് പോലും ചോദിക്കാതെ മലപ്പുറത്ത് മന്ത്രിമാരെയും വകുപ്പും പ്രഖ്യാപിച്ചു. കോൺഗ്രസ് അടിമപ്പെട്ട് നിന്നതല്ലാതെ ഒരക്ഷരം പറഞ്ഞില്ല.
യൂത്ത് ലീഗ് പറഞ്ഞത് മലപ്പുറം കേന്ദ്രീകരിച്ച് സംസ്ഥാനം തന്നെ ഉണ്ടാക്കും എന്നാണ്. എന്നിട്ട് മതേതര ആളുകൾ ആരെങ്കിലും മിണ്ടിയോ? മതേതരത്വം പറയുന്ന മുസ്ലിം ലീഗ് മുസ്ലിം സമുദായത്തിന്റെ അവകാശങ്ങളും അധികാരങ്ങളും സംരക്ഷിക്കാനാണെന്ന് സുപ്രീം കോടതിയിൽ വഖ്ഫ് വിഷയത്തിൽ നൽകിയ അഫിഡവിറ്റിൽ പറയുന്നു. കോലമല്ല എന്നെ തന്നെ കത്തിച്ചാലും പറഞ്ഞ വാക്കിൽ നിന്നും പിന്നോട്ടില്ല. കേരളം ഭരിക്കേണ്ടത് എങ്ങനെയെന്ന് മലപ്പുറത്തുനിന്ന് പറയേണ്ട. മിക്ക കോൺഗ്രസുകാരും മലപ്പുറത്തുകാരെ തൃപ്തിപ്പെടുത്താനാണ് തന്നെ എതിർക്കുന്നത്. കോൺഗ്രസിന് ഒറ്റയ്ക്ക് നിന്ന് മത്സരിക്കാൻ ധൈര്യമുള്ള സീറ്റുകൾ ഇല്ല. ബിജെപി വളർന്നതോടെ കോൺഗ്രസ് ശുഷ്കിച്ചു– വെള്ളാപ്പള്ളി പറഞ്ഞു.
യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തി. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാസന്ദേശം നൽകി. എസ് സലികുമാർ സ്വാഗതവും എൻ അശോകൻ നന്ദിയും പറഞ്ഞു.









0 comments