ചവിട്ടിൽ ചുവടുറപ്പിച്ച് മാന്നാറും കായംകുളവും

എച്ച്എസ് വിഭാഗം ചവിട്ടുനാടകം ഒന്നാം സ്ഥാനം നേടിയ സെന്റ് മേരീസ് ജിഎച്ച്എസ്എസ് കായംകുളം ഫോട്ടോ: വികെ അഭിജിത്
ആലപ്പുഴ
മിത്തും ചരിത്രവും ഭാവനയുമൊന്നിക്കുന്ന പോർച്ചുഗീസ് സംസ്കാരത്തിന്റെ കലാസൃഷ്ടി രണ്ടാം ദിനം കലോത്സവസദസിനെ കീഴടക്കി. നിറഞ്ഞ സദസ്സിന്റെ കൈയടിനേടിയാണ് ചവിട്ടുനാടകത്തിലെ ഓരോ മത്സരാർഥികളും വേദിവിട്ടത്. അഞ്ച് ടീമുകൾ പങ്കെടുത്ത ഹൈസ്കൂൾ വിഭാഗം ചവിട്ടുനാടക മത്സരത്തിൽ തുടർച്ചയായ മൂന്നാം തവണയും കായംകുളം സെന്റ് മേരീസ് ജിഎച്ച്‌എസ് ഒന്നാംസ്ഥാനം നേടി. രണ്ട് പതിറ്റാണ്ടിന്റെ ആധിപത്യത്തിന് കഴിഞ്ഞ തവണയേറ്റ വെല്ലുവിളിക്ക് വിജയത്തിലൂടെ മറുപടി നൽകിയാണ് മാന്നാർ നായർ സമാജം സ്‌കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജേതാവായത്. കൊച്ചി ഗോതുരുത്ത് സ്വദേശി രാജു നടരാജനാണ് കായംകുളത്തിന്റെ പരിശീലകൻ. ജറുസലേം ഭരിച്ചിരുന്ന ആൽറാത്ത് രാജാവ് ഫ്രാൻസിനെ ആക്രമിച്ച് കൈക്കലാക്കിയ അമൂല്യവസ്തുക്കൾ വർഷങ്ങൾക്ക് ശേഷം തിരിച്ചെടുക്കാൻ കാറൽസ് രാജാവ് നടത്തിയ പടയോട്ടമായിരുന്നു പ്രമേയം. എസ് ആര്യനന്ദ, എസ് ദേവിക, എ അയന, എസ് ദിൽന, സഫ സുദീർ, അനുശ്രീ ചന്ദ്രൻ, ജെ ലക്ഷ്‌മി, സരയു സുനിൽ, എസ് രാഖി, എസ് അദിതി എന്നിവരാണ് അഭിനേതാക്കൾ. ബ്രൂട്ടസിന്റെ ചതിയിൽ ജൂലിയർ സീസർ കൊല്ലപ്പെടുന്ന കഥയാണ് മാന്നാർ സ്കൂൾ അവതരിപ്പിച്ചത്. 2024ൽ ഒന്നാമതെത്തിയ അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി എച്ച്എസ്എസിനെ പരാജയപ്പെടുത്തിയാണ് ഇത്തവണ സംസ്ഥാനതലത്തിലേക്ക് വീണ്ടും ടിക്കറ്റ് നേടിയത്. ഫോർട്ട്‌കൊച്ചി സ്വദേശി വർഗീസ് തമ്പിയാണ് പരിശീലകൻ. എസ് അതുല്യ, ഗൗരി എച്ച് നായർ, അപർണ സാജൻ, അഭിരാമി എ നായർ , അനിറ്റ് സാറ ബിജു, അഞ്ജലി ഷാജി, കീർത്തന ബിന്ദു, ലെയ അജീഷ്, ആയിഷ നാസർ, ആർ അക്ഷിത എന്നിവരാണ് അഭിനേതാക്കൾ.









0 comments