വികസന വിസ്‌മയത്തിന്റെ ആലപ്പുഴ മോഡൽ
പാഠം ഒന്ന് ശുചിത്വ നഗരം സുന്ദര നഗരം

നെബിൻ കെ ആസാദ്
Published on Nov 12, 2025, 12:37 AM | 1 min read
ആലപ്പുഴ
തദ്ദേശ മാമാങ്കത്തിന് നാളും നേരവും കുറിച്ച് അങ്കത്തട്ടിൽ ജനനായകരെ പ്രഖ്യാപിക്കാനിരിക്കെ തികഞ്ഞ ആത്‌മവിശ്വാസത്തിലും അഭിമാനനിറവിലുമാണ് ആലപ്പുഴ നഗരസഭാ ഭരണസമിതിയും എൽഡിഎഫും. സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്കാകെ മാതൃകയായി മാറിയിരിക്കുകയാണ് ആലപ്പുഴ നഗരസഭ. നഗരത്തിന്റെ എക്കാലത്തെയും പ്രധാന പ്രശ്‌നമായിരുന്നു മാലിന്യ ശേഖരണവും സംസ്‌കരണവും. മാലിന്യസംസ്‌കരണരംഗത്ത് വികേന്ദ്രീകൃതവും സംയോജിതവുമായ സംവിധാനങ്ങൾ ഏർപ്പെടുത്താൻ നഗരസഭയ്ക്ക് കഴിഞ്ഞു. ജൈവ മാലിന്യത്തിൽനിന്നും വളമുണ്ടാക്കാനും വിൽപനയിലൂടെ തനതു വരുമാനം കണ്ടെത്താനും സാധിച്ചു. പ്രതിദിനം 1.5 ടൺ വളം ഉൽപാദിപ്പിക്കുന്നു. പുതിയ അഞ്ച് എയ്റോബിക്ക് യൂണിറ്റുകൾ ഉൾപ്പെടെ 37 എയ്‌റോബിക് യൂണിറ്റുകൾ നഗരത്തിൽ സ്ഥാപിച്ചു. പ്രതിദിനം 12 ടൺ മാലിന്യങ്ങൾ സംസ്‌കരിക്കുന്നു. വ്യാപാര വ്യവസായ സംവിധാനങ്ങളുടെ മാലിന്യ സംസ്കരണത്തിന് ശുചിത്വമിഷൻ അംഗീകാരമുളള ഏജൻസികളെ ചുമതലപ്പെടുത്തി. മാലിന്യസംസ്‌കരണത്തിന് വിൻഡ്രോ കമ്പോസ്റ്റ് സംവിധാനം സൃഷ്ടിച്ചു. 22000 വീടുകളിൽ ഉറവിട മാലിന്യ സംസ്‌കരണ സംവിധാനംഒരുക്കി. ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് വിശദമായ പരിശീലനം നൽകി ആലപ്പി എയ്റോബിക് കമ്പോസ്റ്റ് ടെക്നീഷ്യൻസ് എന്ന പേരിൽ എയ്‌റോബിക് യൂണിറ്റുകൾ പരിപാലിക്കുന്നതിനായി നിയോഗിച്ചു. അജൈവ മാലിന്യ സംസ്കരണ സംവിധാനത്തിനായി ആധുനിക സംവിധാനത്തോടുകൂടി 7500 ചതുരശ്രയടിവലിപ്പമുളള എംസിഎഫ് ആലിശേരിയിൽ സ്ഥാപിച്ചു.









0 comments