കുളച്ചൽ സ്വദേശികളുടെ അനധികൃത മത്സ്യബന്ധനം
1000 കിലോ കണവ പിടിച്ചു; ലേലത്തുക കണ്ടുകെട്ടി

അമ്പലപ്പുഴ
തമിഴ്നാട് കുളച്ചൽ സ്വദേശികളുടെ അനധികൃത മത്സ്യബന്ധനം തടഞ്ഞതിന് തോട്ടപ്പള്ളി തുറമുഖത്ത് വാക്കേറ്റം. കുളച്ചൽ സ്വദേശികൾ പുറംകടലിൽനിന്ന് കണവ പിടിച്ചതാണ് വാക്കേറ്റത്തിന് കാരണമായത്. നിരോധിത വല ഉപയോഗിച്ച് ഏതാനും മാസമായി പുറക്കാടുനിന്ന് പുലർച്ചെ അനധികൃത മത്സ്യബന്ധനം നടത്തുന്നുവെന്ന പരാതി ഉയർന്നിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്‌ച തോട്ടപ്പള്ളിയിൽനിന്ന് മത്സ്യ ബന്ധനത്തിന് പോയ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കുളച്ചൽ തൊഴിലാളികളെ പിടികൂടിയത്. പവർ ലൈറ്റ്, ജനറേറ്റർ എന്നിവയുടെ സഹായത്താലാണ് കണവയെ പിടിച്ചത്. തമിഴ്നാട് രജിസ്ട്രേഷനുള്ള വള്ളങ്ങളിലായിരുന്നു മത്സ്യബന്ധനം. പിടികൂടിയ മൂന്നുവള്ളങ്ങളും കണവയും തോട്ടപ്പള്ളി തുറമുഖത്തെത്തിച്ചു. കിലോയ്‌ക്ക് 630 രൂപ വിലയുള്ള 1000 കിലോയോളം കണവയാണ് പിടിച്ചെടുത്തത്. ഫിഷറീസ് അധികൃതർ ഇവ തോട്ടപ്പള്ളി തുറമുഖത്ത് ലേലം ചെയ്‌ത് ലേലത്തുക സർക്കാരിലേക്ക് കണ്ടുകെട്ടി. കുളച്ചൽ സ്വദേശികൾ പവർലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനാൽ നാട്ടുകാരായ പരമ്പരാഗത തൊഴിലാളികൾക്ക് മത്സ്യം കിട്ടുന്നില്ലെന്ന പരാതിയാണുള്ളത്. ഇതിനെതിരെ കർശനമായ പരിശോധനയും നടപടിയും വേണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.









0 comments