"കൃഷിയിടങ്ങളില്‍ കാട്ടാന മേയുന്നു' ; വന്യമൃഗ ഭീതിയില്‍ മലയാറ്റൂർ–നീലീശ്വരം

ഒരാഴ്ചമുൻമ്പ് മലയാറ്റൂർ മുളങ്കുഴി റോഡിൽ കണ്ട കാട്ടാനാക്കൂട്ടം (ഫയൽ ചിത്രം)
കെ ഡി ജോസഫ്
Published on Jul 26, 2025, 03:58 AM | 1 min read
കാലടി
കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങളെ ഭയന്നു കഴിയുകയാണ് മലയാറ്റൂർ–---നീലീശ്വരം പഞ്ചായത്തിലെ ജനങ്ങള്‍. മുളങ്കുഴി, ഇല്ലിത്തോട്, യൂക്കാലി, നടുവട്ടം, കണ്ണിമംഗലം, വള്ളിയാംകുളം എന്നിവിടങ്ങളിൽ വർഷങ്ങളായി കൃഷി ചെയ്‌തു ജീവിക്കുന്നവരാണ് വന്യമൃഗശല്യത്തിന്റെ പ്രധാന ഇരകള്‍. വർഷങ്ങളായി കാട്ടാനശല്യം രൂക്ഷമായ പ്രദേശമാണിത്. വാഴ, റബർ, തെങ്ങ്, പച്ചക്കറി എന്നിവയാണ് ഇവിടത്തെ പ്രധാന കൃഷി. കൃഷി പകുതി പ്രായമാകുമ്പോഴോ വിളവെടുപ്പിന് പാകമായി നിൽക്കുമ്പോഴോ കാട്ടാനകളിറങ്ങും. മുമ്പെല്ലാം രാത്രികാലങ്ങളിൽ മാത്രമായിരുന്നു ആനകൾ കാടിറങ്ങിയിരുന്നത്. ഇപ്പോൾ രാവെന്നോ പകലെന്നോ ഇല്ല. കാട്ടുപന്നി, മലയണ്ണാൻ, പന്നി തുടങ്ങിയവയുടെ ശല്യവുമുണ്ട്.
പകൽ, കൃഷിപ്പണി കഴിഞ്ഞാൽ രാത്രി ഉറക്കമിളച്ച് കാവലിരിക്കയല്ലാതെ കര്‍ഷകര്‍ക്ക് വേറെ വഴിയില്ല. ആനയും പന്നിയുമിറങ്ങുമ്പോൾ പടക്കം പൊട്ടിച്ച് തുരത്താനാണ് ശ്രമിക്കാറുള്ളത്. ആനകളിൽനിന്ന് മനുഷ്യർക്ക് കാര്യമായ ആക്രമണം നേരിടേണ്ടിവന്നിട്ടില്ലെന്നത് മാത്രമാണ് ആശ്വാസം. എന്നാൽ, എപ്പോൾ വേണമെങ്കിലും അതും സംഭവിക്കാം.
മൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ അർഹമായ നഷ്ടപരിഹാരം കിട്ടുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. വിളകൾ ഇൻഷൂർ ചെയ്താലും കൃഷിക്ക് ചെലവായ തുകയുടെ പകുതിപോലും പലപ്പോഴും കിട്ടാറില്ല. ഇതിനാല്‍ പലരും കൃഷി നിർത്തി മറ്റുമേഖലകളിലേക്ക് തിരിഞ്ഞു. യുഡിഎഫ് ഭരിക്കുന്ന മലയാറ്റൂർ–-നീലീശ്വരം പഞ്ചായത്ത് ഭരണസമിതി വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ ഒരുരൂപപോലും ചെലവഴിക്കുന്നില്ലെന്ന് പഞ്ചായത്ത് അംഗം പി ജെ ബിജു പറഞ്ഞു. വനംവകുപ്പ് വൈദ്യതക്കമ്പിവേലികൾ സ്ഥാപിച്ചെങ്കിലും എല്ലായിടത്തും വേലികളില്ലാത്തതിനാൽ അതും ഫലപ്രദമല്ല.









0 comments